ബാല്യത്തിലെ അമ്മമാരാകുന്ന പെണ്‍കുട്ടികള്‍

By Super

പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയരായി പെണ്‍കുട്ടികള്‍ വിവാഹത്തിന് നിന്നും കൊടുക്കുകയാണ്. മലപ്പുറം ജില്ലാ ആശുപത്രിയിലെ രജിസ്ററില്‍ അമ്മയാകുന്ന പെണ്‍കുട്ടികളുടെ പ്രായം 12ഉം 14ഉം ഒക്കെയാണ്. 2000 ജനവരിമുതല്‍ ജൂണ്‍വരെയുള്ള കണക്കനുസരിച്ച് ഇവിടെ പ്രസവിക്കാനെത്തിയ പെണ്‍കുട്ടികളുടെ കണക്കനുസരിച്ച് 12,13,14 വയസ്സുകളില്‍ വിവാഹിതരായവര്‍ 100 പേര്‍ വരും. 15നും 17നും ഇടയില്‍ വിവാഹിതരായവര്‍ 1137 പേര്‍. 2000നവമ്പര്‍ മുതള്‍ 2001 ജനവരി വരെയുള്ള മൂന്നുമാസങ്ങളില്‍ 17വയസ്സില്‍ താഴെ വിവാഹിതരായവര്‍ 612 പേര്‍ വരും.

2001 ജനവരിയില്‍ മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രിയില്‍ പ്രസവിക്കാന്‍ 420 സ്ത്രീകള്‍ എത്തി. ഇവരില്‍ പകുതിയിലേറെയും വിവാഹപ്രായമെത്തിയതിനുമുമ്പ് വിവാഹിതരായവരാണ്. ഇത് സര്‍ക്കാര്‍ ആശുപത്രിയുടെ മാത്രം കണക്കാണ്. ഇനി സ്വകാര്യ ആശുപത്രിയുടെ കൂടെ കണക്കെടുത്താല്‍ സ്ഥിതി കൂടുതല്‍ ദാരുണമാണ്. മലപ്പുറത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ 2001 ഫിബ്രവരിയിലെ മാത്രം കണക്കെടുത്തപ്പോള്‍ ഇവിടെ പ്രസവത്തിനെത്തിയ 186 പേരില്‍ 139 പേരും പ്രായപൂര്‍ത്തിയെത്താത്തവരാണെന്ന് തെളിഞ്ഞു.

എന്നാല്‍ ഇതില്‍ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. വിവാഹപ്രായമെത്തുന്നതിനു മുന്‍പ് അമ്മമാരാകുന്നവരുടെ കൂട്ടത്തില്‍ നല്ലൊരു ശതമാനം ഹിന്ദുസമുദായത്തില്‍ പെട്ടവരുമുണ്ട്.

ശൈശവവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത് 1929ല്‍ ആണ്. 1978ല്‍ നിയമം ഭേദഗതിചെയ്തു. നിയമം നിലവിലുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.

ഇതിന് ഒരു പരിധി വരെ അവിടുത്തെ സാമൂഹ്യാവസ്ഥയാണ് കാരണം. പെണ്‍കുട്ടിയെ പൊതുവേ ഒരു ഭാരമായി മാതാപിതാക്കള്‍ കരുതുന്നു. എത്രയും പെട്ടെന്ന് കെട്ടിച്ച് കൊടുത്ത് അവളുടെ ഭാരം ഒഴിവാക്കുകാണ് അച്ഛനമ്മമാര്‍. 15 വയസ്സ് കഴിയുമ്പോഴേക്കും വിവാഹമാര്‍ക്കറ്റില്‍ പെണ്‍കുട്ടിക്ക് വിലയിടിയുമത്രെ. 15 വയസ്സുകഴിഞ്ഞാല്‍ സ്ത്രീധനംകൂടുതല്‍ കൊടുത്താല്‍ പോലും ചെറുക്കനെ കിട്ടാത്ത സ്ഥിതിവിശേഷമുണ്ട്.

മലപ്പുറത്തെ ചെറുപ്പക്കാര്‍ നല്ലൊരു ശതമാനം ഗള്‍ഫില്‍ പോയി പണം സമ്പാദിച്ചതും ചെറുപ്രായത്തിലെ ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്.ചെറുപ്രായത്തിലുള്ള വിവാഹവും വിവാഹത്തെതുടര്‍ന്നുള്ള പ്രസവവും പെണ്‍കുട്ടികളെ ശാരീരീകമായി ബാധിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

പ്രസവം പലപ്പോഴും സിസേറിയന്‍ വഴി നടത്തേണ്ടിവരുന്ന സ്ഥിതിവിശേഷം നിലനില്ക്കുന്നുണ്ട്. വിവാഹവും വിവാഹത്തെത്തുടര്‍ന്നുള്ള പ്രസവവും ഭര്‍ത്താവ് അടുത്തില്ലാത്ത സ്ഥിതിവിശേഷവും കൂടി പെണ്‍കുട്ടികള്‍ക്ക് ഒട്ടേറെ മാനസികപ്രയാസങ്ങളും വരുത്തിവയ്ക്കുന്നതായി പറയുന്നു.

X
Desktop Bottom Promotion