വറുതിയോടു പൊരുതി ഉഷ നേടിയത് 1000 ല്‍ 1000

By Staff

മാര്‍ക്കിന്റെ ആയിരം മേനിയേക്കാള്‍ ഉഷയെ ശ്രദ്ധേയയാക്കുന്നത് , ഉഷ പഠിച്ചു വളര്‍ന്ന ചുറ്റുപാടാണ്. കൂലിപ്പണിക്കാരാണ് ഉഷയുടെ മാതാപിതാക്കള്‍. മൂന്നു നേരം വയര്‍ നിറയ്ക്കണമെങ്കില്‍, അന്യന്റെ വീട്ടില്‍ വേലയ്ക്കു പോകേണ്ടവര്‍. എന്നാല്‍, തെരുവളത്തു പറമ്പിലെ പാപ്പിനിശേരി വീട്ടില്‍ കെ.വി. കൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകള്‍ക്ക് വീട്ടിലെ ഇല്ലായ്മകള്‍ പഠനത്തിന് ഒരു ഭാരമേയായിരുന്നില്ല...

നാലു മക്കളും മാതാപിതാക്കളുമടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ ഉമ്മറപ്പടിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ കുത്തിയിരുന്നു പഠിച്ചാണ് ഉഷ ഗണിതശാസ്ത്രം ഡിഗ്രി പരീക്ഷയിലെ ആയിരം മാര്‍ക്കും വാങ്ങിക്കൂട്ടിയത്. വീട്ടില്‍ വൈദ്യുതി എത്തിയതു തന്നെ എട്ടു മാസം മുമ്പ്. ദാരിദ്യ്രത്തോടും പ്രതികൂല ജീവിത ചുറ്റുപാടുകളോടും പടവെട്ടി ഉഷ വാങ്ങിയ മാര്‍ക്കുകള്‍ക്ക് അതിനാല്‍ തന്നെ സമാനതകളില്ല.

ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജിലായിരുന്നു ഉഷയുടെ ബിരുദപഠനം. ചെറുപ്പം മുതലേ അസാമാന്യ മിടുക്ക് കാട്ടിയ കുട്ടിയുമായിരുന്നില്ല ഉഷ. പത്താം ക്ലാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് മാത്രം വാങ്ങിയ ഒരു ശരാശരി വിദ്യാര്‍ത്ഥിനി മാത്രമായിരുന്നു ഉഷ. പ്രീഡിഗ്രി ഒന്നാം ഗ്രൂപ്പെടുത്ത് വിജയിച്ചത് ക്ലാസൊന്നുമില്ലാതെയായിരുന്നു. പ്രീഡിഗ്രിയ്ക്കു ശേഷം കണ്ണൂര്‍ ഐ ടി ഐ യില്‍ ഇലക്ട്രോണിക്സ് കോഴ്സിനു ചേര്‍ന്നു. ഐ ടി ഐ പക്ഷേ, ഉഷ ഫസ്റ്റ് ക്ലാസില്‍ വിജയിച്ചു. അതിനു ശേഷമായിരുന്നു ഡിഗ്രിയ്ക്കു ചേര്‍ന്നത്. ക്ലാസുമുറികളില്‍ പഠിപ്പിച്ചു തീര്‍ക്കാവുന്നതിനേക്കാള്‍ കൂടുതല്‍ പഠനഭാരമുള്ള ബിഎസ്സി ഗണിതശാസ്ത്രം പഠിച്ചെടുക്കാന്‍ മിക്ക വിദ്യാര്‍ത്ഥികളും ട്യൂഷനു പോകാറാണ് പതിവ്. എന്നാല്‍, ഉഷയ്ക്ക് ഒരു കാലത്തും ഒരു വിഷയത്തിനും ട്യൂഷനുണ്ടായിരുന്നില്ല.

പരീക്ഷകള്‍ നന്നായി എഴുതിയെന്ന വിശ്വാസമുണ്ടായിരുന്നുവെങ്കിലും റാങ്ക് കിട്ടുമെന്നൊന്നും താന്‍ കരുതിയിരുന്നില്ലെന്ന് ഉഷ പറയുന്നു. എന്നാല്‍, ഒന്നും രണ്ടും വര്‍ഷ പരീക്ഷകളിലും മുഴുവന്‍ മാര്‍ക്കുകള്‍ നേടിയ ഉഷയ്ക്ക് റാങ്ക് കിട്ടാതിരുന്നുവെങ്കില്‍ അതാകുമായിരുന്നു അത്ഭുതമെന്ന് ഉഷയുടെ അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇനി എംഎസ്സി പൂര്‍ത്തിയാക്കി, കോളേജ് അദ്ധ്യാപികയാകണമെന്നതാണ് ഉഷയുടെ ആഗ്രഹം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മകള്‍ പഠിച്ച് വളരുന്നത് സംതൃപ്തിയോടെ നോക്കി കണ്ട ഉഷയുടെ മാതാപിതാക്കള്‍ക്കും അതാണ് ആഗ്രഹം. എത്ര കഷ്ടപ്പെട്ടാലും ഉഷയുടെ പഠനം തുടരാന്‍ തങ്ങളെക്കൊണ്ടാവുന്നത് ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് കൃഷ്ണന്‍ നമ്പ്യാരും കാര്‍ത്ത്യായനിയമ്മയും.

Story first published: Tuesday, June 12, 2001, 5:30 [IST]
X
Desktop Bottom Promotion