ആരുമറിയാത്ത നോവുകള്‍ പകര്‍ത്താന്‍....

By Super

ഡോക്യുമെന്ററിക്ക് പിന്നിലും രണ്ട് ലൈംഗികത്തൊഴിലാളികളാണ്. ലളിതയും നളിനിയും. അപ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഒരു ഡോക്യുമെന്ററി പ്രതീക്ഷിക്കാം.

ഞങ്ങളുടെ സമരം ഇത് നിര്‍ത്താനല്ല പകരം ഞങ്ങള്‍ക്ക് സുരക്ഷയും മെച്ചപ്പെട്ട ജീവിതസാഹചര്യവും കിട്ടാനാണ് . കൂസലില്ലാതെ ലളിത പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വാലാമുഖിയുടെ പ്രസിഡന്റാണ് ലളിത. ബാങ്കോക്കില്‍ നിന്നും വീഡിയോഗ്രാഫിയില്‍ പരിശീലനം കഴിഞ്ഞെത്തിയ ലളിതയും നളിനിയും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് ഡോക്യുമെന്ററി എടുക്കുന്ന കാര്യം അറിയിച്ചത്.

ഞങ്ങള്‍ സമൂഹത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടുന്നു. അതെല്ലാം തുറന്നുകാട്ടുന്നതായിരിക്കും ഡോക്യുമെന്ററി-അവര്‍ പറഞ്ഞു. അനേകം ടിവി ക്യാമറകളുടെ മുന്നില്‍ വച്ച് ഞങ്ങള്‍ ലൈംഗികത്തൊഴിലാളികളാണ് എന്ന് പറയാനും ലളിതയ്ക്കും നളിനയ്ക്കും മടിയുണ്ടായിരുന്നില്ല.

ബാങ്കോക്കിലെ ചുവന്ന തെരുവുകള്‍ സന്ദര്‍ശിച്ച ഇവര്‍ക്ക് വേദനാജനകമായ കാഴ്ചകളാണ് കാണേണ്ടിവന്നത്. അവിടെ സ്ഥിതി ഇതിലും കഷ്ടമാണെന്ന് ഇവര്‍ പറയുന്നു.

ബംഗ്ലാദേശ്, നേപ്പാള്‍, കമ്പോഡിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പമാണ് ലളിതയ്ക്കും നളിനിയ്ക്കും ഡോക്യുമെന്ററി നിര്‍മാണത്തിലും വീഡിയോഗ്രാഫിയിലും പരിശീലനം നല്‍കിയത്. ഗ്ലോബല്‍ അലയന്‍സ് എഗൈന്‍സ്റ് ട്രാഫിക്കിംഗ് ഓഫ് വിമന്‍ (ജിഎഎടിഡബ്ല്യു ) എന്ന സംഘടനയാണ് പരിശീലനം സംഘടിപ്പിച്ചത്.

X
Desktop Bottom Promotion