ഗോവയിലെ സ്ത്രീകള്‍ക്ക് ഉടന്‍ അമ്മമാരാവേണ്ട

By Staff

ഗോവയിലെ സ്ത്രീകളുടെ ശരാശരി കല്യാണപ്രായം മറ്റിടങ്ങളിലേതില്‍ നിന്നും വളരെ ഉയര്‍ന്നതാണെന്നും ആദ്യത്തെ കുട്ടിയുണ്ടാകുന്നത് വളരെ താമസിച്ചാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഗോവന്‍ പെണ്ണുങ്ങളുടെ ശരാശരി കല്യാണപ്രായം 25 വയസ്സാണ്. 1971 ല്‍ ഇത് 21 വയസായിരുന്നു. ഗോവയിലെമാപുസയിലുള്ള അസിലോ ആശുപത്രിയിലെ ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എമെറികോ ഡിസൂസയാണ് ഗോവന്‍ പെണ്‍കുട്ടികളുടെ കല്യാണപ്രായവും അമ്മയാകുന്ന പ്രായവും സംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ ശരാശരി കല്യാണപ്രായം പതിനാറര വയസാണ്. എന്നാല്‍ ഗോവയില്‍ ഈ കണക്കുകളാകെ തകിടം മറിയുന്നു. വെറും മൂന്ന് ശതമാനം പെണ്‍കുട്ടികള്‍ക്കേ 15-19 വയസില്‍ ഗോവയില്‍ കല്യാണയോഗമുള്ളൂ. മാത്രമല്ല, ഗോവയിലെ മൂന്നിലൊന്ന് പെണ്‍കുട്ടികളും 25-29 വയസിലും അവിവാഹിതരായി തുടരുന്നു. മൂന്ന് ശതമാനത്തോളം സ്ത്രീകള്‍ അവിവാഹിതരായി തന്നെ കഴിയുന്നു.

വിവാഹിതരായവര്‍ തന്നെ കുടുംബാസൂത്രണ കാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുന്നവരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 99 സതമാനം ഗോവണ്‍ സ്ത്രീകള്‍ക്കും ഏതെങ്കിലുമൊരു ജനനനിയന്ത്രണ മാര്‍ഗത്തെക്കുറിച്ച് ബോധവതികളാണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തലമുറ നിലനിര്‍ത്താന്‍ ആണ്‍കുട്ടികള്‍ തന്നെ വേണമെന്ന കാര്യത്തിലും ഗോവയിലെ സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല. ഗോവന്‍ കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി കണക്കും വിചിത്രമാണ്. കുടുംബത്തിന് 1.9 എന്നതാണ് ഗോവയിലെ കുട്ടികളുടെ ശരാശരി നിരക്ക്. ഇന്ത്യയിലെ ശരാശരി പ്രത്യുത്പാദന നിരക്ക് കുടുംബത്തിന് 3.7 കുട്ടികളാണ്.

ഗോവയില്‍ പ്രത്യുത്പാദന നിരക്കില്‍ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്തതും മറ്റൊരത്ഭുതം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പ്രത്യുത്പാദന നിരക്ക് കൂടുതലാണ്. പ്രത്യുത്പാദന നിരക്കിന്റെ കാര്യത്തില്‍ ഗോവയില്‍ ജാതി- മത വ്യത്യാസങ്ങളുമില്ല. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ഹിന്ദു സ്ത്രീകള്‍ക്കും ഒരേ പ്രത്യുത്പാദന നിരക്ക് തന്നെ -1.9. മുസ്ലീം കുടുംബങ്ങളില്‍ മാത്രം ഇത് അല്‍പം ഉയര്‍ന്നിരിക്കുന്നു. അധികമൊന്നുമില്ല . 2.2 കുട്ടികള്‍ മാത്രം അവിടെയും ശരാശരി.

Story first published: Thursday, April 19, 2001, 5:30 [IST]
X
Desktop Bottom Promotion