ആഫ്രിക്കയുടെ നൊമ്പരങ്ങളും പ്രതീക്ഷകളുമായി...

By Staff

സ്വന്തം കഥ ആനിമേഷന്‍ ചിത്രമായി രൂപപ്പെടുത്താനുള്ള ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തെത്തിയതായിരുന്നു പ്രഫ. ഫാത്തിമ. ദക്ഷിണാഫ്രിക്കയിലെ ഒരു ആദിവാസി പെണ്‍കുട്ടിയെ മുഖ്യകഥാപാത്രമാക്കി താന്‍ എഴുതിയ കോത്വാ എന്ന കഥ ആനിമേഷന്‍ ചിത്രമാക്കാനുളള ചര്‍ച്ചകള്‍ക്കാണ് അവര്‍ എത്തിയത്. ബോളിവുഡ് സംവിധായകനായ അക്ബര്‍ഖാനു വേണ്ടി താജ്മഹല്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു വരികയാണ് താന്‍ എന്നും അവര്‍ വെളിപ്പെടുത്തി.

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അവര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.

വിന്നി മണ്ഡേലയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതില്‍ ദക്ഷിണാഫ്രിക്കയിലെ സ്ത്രീകള്‍ക്ക് നെല്‍സണ്‍ മണ്ഡേലയോട് വിരോധമുണ്ടെന്ന് പ്രഫ. ഫാത്തിമ മീര്‍. വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകള്‍ക്ക് വിന്നി മണ്ഡേലയോടുള്ള സ്നേഹത്തിന്റെ ആഴം വളരെയാണ്...

വിന്നി എന്നും ആക്രമണ വിധേയയായ സ്ത്രീയായിരുന്നു. നെല്‍സണ്‍ മണ്ഡേല സുരക്ഷിതമായി ജയിലിലായിരിക്കുമ്പോഴും വിന്നി പുറത്ത് ക്രൂരതകള്‍ അനുഭവിക്കുകയായിരുന്നു. അവര്‍ ശാരീരികമായി വരെ പീഡിപ്പിക്കപ്പെട്ടു. നെല്‍സണ്‍ മണ്ഡേലയ്ക്ക് ഇന്നും വിന്നിയോട് സ്നേഹമുണ്ട്.

വിന്നി മണ്ഡേലയ്ക്ക് നേരേ നടക്കുന്ന ആക്രമണങ്ങള്‍ മാധ്യമങ്ങളുടെ ഗൂഢപ്രവൃത്തിയുടെ ഫലമാണെന്ന് ഫാത്തിമാ മീര്‍ പറഞ്ഞു. പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവാണ് വിന്നി.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം മാത്രമേ ഇല്ലാതായിട്ടുളളൂവെന്ന് അവര്‍ പറഞ്ഞു. സാമൂഹിക തിന്മകള്‍ അതിന്റെ എല്ലാ ശക്തിയോടും ഇപ്പോഴും തുടരുകയാണ്. തൊഴിലില്ലായ്മ, ദാരിദ്യ്രം, നിരക്ഷരത, എന്നിവയൊക്കെ നാള്‍ക്കുനാള്‍ ഏറിവരുന്നു. ഏറെ ത്യാഗവും സഹനവും കൊടുത്തു നേടിയ ജനാധിപത്യാവകാശം കൈവഴുതി അഴുക്കുചാലിലേക്കു കുതിക്കുന്നതില്‍ സങ്കപ്പെടുകയാണ് ഫാത്തിമാ മീര്‍.

മൂന്നാം ലോക രാജ്യങ്ങള്‍ പരസ്പരം സാമ്പത്തിക സഹായത്തിന് സന്നദ്ധമാകണമെന്ന് പ്രഫ. ഫാത്തിമ അഭിപ്രായപ്പെട്ടു. ഇന്ത്യ ഇറാന് പ്രഖ്യാപിച്ച സാമ്പത്തിക സഹായം നല്ല തുടക്കമാണ്. മറ്റ് മൂന്നാം ലോകരാജ്യങ്ങളും ഈ പാത പിന്തുടരണം. വികസിത രാജ്യങ്ങള്‍ സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിതരായ രാജ്യങ്ങളെ സഹായിക്കാന്‍ മുന്‍കൈയ്യെടുക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം കോളനി ഭരണത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിതമായ രാജ്യങ്ങളെയൊന്നും സഹായിക്കാന്‍ വികസിത രാജ്യങ്ങള്‍ തയ്യാറായിട്ടില്ല.

ലോകവ്യാപാര സംഘടനുമായി ദക്ഷിണാഫ്രിക്ക ഉണ്ടാക്കിയ കരാര്‍ രാജ്യത്തെ അത്യന്തം സാമ്പത്തികപ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അവര്‍ പറഞ്ഞു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന പേരിലാണ് ലോകവ്യാപാരസംഘടനയുടെ (ഡബ്ല്യു ടി ഒ) കരാറില്‍ ഒപ്പു വച്ചത് . എന്നാല്‍ ഇത് രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയിട്ടേയുള്ളൂ.

ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴും ഒരു യുവഭരണകൂടമാണുള്ളത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ ഭരണം നിലവില്‍ വന്നിട്ട് പത്ത് വര്‍ഷമേ ആകുന്നുള്ളൂ. നെല്‍സണ്‍ മണ്ഡേലയുടെ നേതൃത്വത്തില്‍ ആദ്യ അഞ്ചു വര്‍ഷം വര്‍ണ വെറിയന്മാര്‍ക്കെതിരേയും രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിനുമായാണ് പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ ഭരണകൂടം രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പരിശ്രമിക്കുന്നുണ്ട് -ഇതു പറയുമ്പോള്‍ പ്രഫ. ഫാത്തിമയുടെ കണ്ണുകളില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറയുന്നുണ്ടായിരുന്നു...

Story first published: Friday, April 13, 2001, 5:30 [IST]
X
Desktop Bottom Promotion