നിറഞ്ഞു പാടുന്ന അബ്രാദിത

By Staff

ആറാമത്തെ വയസില്‍ സംഗീത സപര്യ തുടങ്ങിയ അബ്രാദിത എട്ടാമത്തെ വയസില്‍ ആദ്യത്തെ സംഗീത പരിപാടി അവതരിപ്പിച്ചു. മദന്‍ സിംഹ് ചൗഹാന്റെ കീഴില്‍ സംഗീതാഭ്യസനം തുടങ്ങിയ ഇവര്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. പതിനെട്ടാമത്തെ വയസില്‍ ജൂണിയര്‍ ലതാ മങ്കേഷ്കര്‍ അവാര്‍ഡ് , ദേശീയ സംഗീത മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം സ്വര്‍ണമെഡല്‍, അഖിലേന്ത്യാ സംഗീത മത്സരത്തില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഒന്നാം സ്ഥാനം, ആകാശവാണി അഖിലേന്ത്യാ തലത്തില്‍ നടത്തിയ ലളിത സംഗീത മത്സരത്തില്‍ ഗസല്‍ പാടി രണ്ടാം സ്ഥാനം, ഹൈദരാബാദ് ആകാശവാണി നിലയത്തില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് പദവി...അബ്രാദിതയുടെ നേട്ടങ്ങളുടെ പട്ടിക നീളുന്നു...

ഗസലിന്റെ മുഗ്ധസൗന്ദര്യം തികച്ചും പാരമ്പര്യരീതിയില്‍ അവതരിപ്പിക്കുകയാണ് അബ്രാദിതയുടെ ശൈലി. ഷമീം ജയ്പൂരി രചിച്ച ഫൂല്‍നേവാലേ സേ കൊയി കഹ്തേ സരാ.., ബീഗം അക്ത്തറുടെ മുഹബത്ത് ഹെ ക്യാ മുഘാമാര ഹേ , പാകിസ്ഥാനി ഗായിക ആബിദാ പര്‍വീണിന്റെ ഗുങ്കരബ ബാജെ തുടങ്ങിയ ഗാനങ്ങള്‍ വികാരസാന്ദ്രമായി അബ്രാദിത ശ്രോതാക്കളിലെത്തിക്കുന്നു.

അബ്രാദിത പാടുമ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് ഗസലിന്റെ ക്ലാസിക്കല്‍ സ്പര്‍ശവും സൂക്ഷ്മധ്വനികളുമാണ്. ഗസലിന്റെ സ്വകീയമായ ഭാഷാമാധുര്യവും ശബ്ദസുഭഗതയും അബ്രാദിതയിലൂടെ ശ്രോതാക്കള്‍ക്ക് അനുഭവവേദ്യമാകുന്നു.

ഛത്തീസ്ഗഢിലെ റായ്പൂരില്‍ ബംഗാളിയായ രാജ്കുമാര്‍ മേത്രയുടെ മകളായി ജനിച്ച അബ്രാദിത ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം.

Story first published: Friday, April 13, 2001, 5:30 [IST]
X
Desktop Bottom Promotion