വിശപ്പിന്റെ വിളി...വാടകയ്ക്ക് അവള്‍ അമ്മയായി...

By Staff

ഗര്‍ഭധാരണ ശേഷിയില്ലാത്ത അവര്‍, കുഞ്ഞിനു വേണ്ടി ഒരുപായം കണ്ടെത്തി. മറ്റേതെങ്കിലും സ്ത്രീ പ്രസവിക്കുന്ന സ്വന്തം ഭര്‍ത്താവിന്റെ കുഞ്ഞിനെ വളര്‍ത്തുക. ഇക്കാര്യം അവര്‍ തന്റെ ഭര്‍ത്താവിനെ അറിയിച്ചു.

ഭാര്യയുടെ ഇംഗിതമറിഞ്ഞ ഭര്‍ത്താവ് തന്റെ കുഞ്ഞിന്റെ അമ്മയാകാന്‍ തയ്യാറുള്ള ഒരു സ്ത്രീയെ അന്വേഷിച്ചിറങ്ങി. അന്വേഷണം അവസാനിച്ചത് പാവപ്പെട്ട വീട്ടിലെ പതിനഞ്ചുകാരിയില്‍. അവളുടെ മാതാപിതാക്കള്‍ക്കു മുന്നില്‍ വ്യാപാരി കാര്യം അവതരിപ്പിച്ചു.

ഉടുതുണിക്ക് മറുതുണിയില്ലാത്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വ്യാപാരിയുടെ പണത്തിനു മുന്നില്‍ വീണു. വെറുതെയായിരുന്നില്ല, തന്റെ കുഞ്ഞിന്റെ മാതൃത്വം ചുമക്കാന്‍ പെണ്‍കുട്ടിയെ അയാള്‍ വാടകയ്ക്കെടുത്തത്. രക്ഷിതാക്കള്‍ക്ക് 5000 രൂപ കാണിയ്ക്ക. പത്തുമാസത്തേയ്ക്ക് കുടുംബത്തിന്റെ മുഴുവന്‍ ചെലവ്. ആശുപത്രിയില്‍ പെണ്‍കുട്ടിയ്ക്ക് പ്രത്യേക പരിരക്ഷ...

വയറ്റിപ്പിഴപ്പിന് മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മകളുടെ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കി...

വ്യാപാരിയുമായി കിടക്ക പങ്കിട്ട പെണ്‍കുട്ടി ഗര്‍ഭിണിയായി. ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തന്റെ കുഞ്ഞിന്റെ അമ്മയെ അയാള്‍ സംരക്ഷിച്ചു. അന്യന്റെ കുഞ്ഞിനെ ചുമന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ താമസിച്ചു.

ഒടുവില്‍ ആ ദിവസമെത്തി. മാര്‍ച്ച് 26 തിങ്കളാഴ്ച അവള്‍ പ്രസവിച്ചു. പെണ്‍കുഞ്ഞ്. വ്യാപാരിയും ഭാര്യയും സമയത്ത് ആശുപത്രിയിലുണ്ടായിരുന്നില്ല. ചോരക്കുഞ്ഞിനെ കണ്ട പെണ്‍കുട്ടിയുടെ സമനില തെറ്റി. അനാഥകുഞ്ഞിന്റെ മാതൃത്വമെന്ന ഭീകരാവസ്ഥ അവളെ ഉന്മാദത്തിലെത്തിച്ചു. മാനസിക വിക്ഷുബ്ദിയില്‍ അവള്‍ കുഞ്ഞിനെയെടുത്ത് ആശുപത്രിയില്‍ നിന്നും ഓടി. കുഞ്ഞിനെ അടുത്തുള്ള തടാകത്തിലെറിയുകയായിരുന്നു ഉദ്ദേശ്യം.

കുഞ്ഞിനെ തടാകത്തിലെറിയാനാഞ്ഞ പെണ്‍കുട്ടിയെ ഇതു കണ്ടു വന്ന ഒരു നല്ല ശമര്യാക്കാരന്‍ പിന്തിരിപ്പിച്ചു. നടന്നതെല്ലാം പെണ്‍കുട്ടി അയാളോട് പറഞ്ഞു. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ അയാള്‍ അമ്മയെയും കുഞ്ഞിനെയും ഒഡനാടിഎന്നൊരു സാമൂഹ്യ സംഘടനാപ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. തെരുവിന്റെ സന്തതികളേയും തെരുവു വേശ്യകളേയും പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ഒഡനാടി.

കുഞ്ഞിനെ കാണാനുള്ള ആര്‍ത്തിയോടെ ആശുപത്രിയിലെത്തിയ വ്യാപാരിയും ഭാര്യയും ആകെ തകര്‍ന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒഡനാടിയിലെത്തിയ അവര്‍ കുഞ്ഞിനെ തിരികെ വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, ഈ ഗര്‍ഭപാത്രം വാടകയ്ക്കെടുക്കല്‍ നിയമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ഒഡനാടി പ്രവര്‍ത്തകര്‍ കുഞ്ഞിനെ കൈമാറിയില്ല.

ഗര്‍ഭപാത്രം വാടകയ്ക്കെടുക്കല്‍ നിയമവിധേയമാണെന്ന് ഓഡനാടി കണ്‍വീനര്‍ പുരുഷോത്തം ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഗര്‍ഭപാത്രം വാടകയ്ക്കെടുക്കാന്‍ സ്ത്രീയുടെ പൂര്‍ണ്ണ സമ്മതം വേണം. കൃത്രിമബീജാധാരണം മാത്രമേ ഇക്കാര്യത്തില്‍ പാടുള്ളൂ. അതായത് വാടകയ്ക്കെടുക്കുന്ന സ്ത്രീയും കുഞ്ഞിന്റെ അച്ഛനും തമ്മില്‍ ലൈംഗിക ബന്ധം പാടില്ല. കൃത്രിമമായി നിക്ഷേപിക്കപ്പെടുന്ന ബീജമോ, യഥാര്‍ത്ഥ അമ്മയില്‍ ഉരുവാകുന്ന ഭ്രൂണമോ മാത്രമേ വാടകഗര്‍ഭപാത്രം വഹിക്കാന്‍ പാടുള്ളൂ.

എന്നാല്‍ ഈ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്ക പങ്കിട്ട വ്യാപാരി കുറ്റമാണ് ചെയ്തിരിക്കുന്നത്. ലൈംഗികമായി അവളെ ചൂഷണം ചെയ്യുകയായിരുന്നു- ഒഡനാടി ചൂണ്ടിക്കാട്ടുന്നു.

രക്ഷാകര്‍തൃത്വം ഇനിയും നിര്‍വചിക്കപ്പെടാത്ത ചോരക്കുഞ്ഞും അരചാണ്‍ വയറിനു വേണ്ടി അവളെ പത്തുമാസം ചുമന്ന ് നൊന്തുപെറ്റ അമ്മയും ഇപ്പോള്‍ ഒഡനാടിയുടെ സംരക്ഷണയിലാണ്. അറിയാതെ വന്ന മാതൃത്വത്തിന്റെ വേദനയുമായി പതിനഞ്ചുകാരി കാത്തിരിക്കുന്നു. കുഞ്ഞിനെ എന്തു ചെയ്യണമെന്നറിയാതെ...

Story first published: Sunday, April 8, 2001, 5:30 [IST]
X
Desktop Bottom Promotion