ഒടുവില്‍ രതിക്ക് നീതി കിട്ടി....

By Staff

1996 സപംതംബര്‍ മൂന്ന് - രതി മേനോന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതസ്വപ്നങ്ങള്‍ തകര്‍ന്നത് അന്നാണ്. ഐലന്‍ഡ് എക്സ്പ്രസില്‍ തൃശൂരില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോകുകയായിരുന്നു രതി. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തൃശൂരെത്തിയതായിരുന്നു. പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ വച്ച് ബോഗിയിലെ വാഷ്ബേസിനില്‍ മുഖം കഴുകുമ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. മുഖം കഴുകിക്കൊണ്ടിരുന്ന രതി പുറത്തേയ്ക്ക് തെറിച്ചു പോയി...

പുറത്ത് വീണ പെണ്‍കുട്ടിയുടെ വലതു കൈയിലൂടെ തീവണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങി...കൈ അറ്റു പോയി. വീഴ്ചയില്‍ നട്ടെല്ലിനും ഗുരുതരമായ ക്ഷതമേറ്റു. വിധിയുടെ വിളയാട്ടം അവിടം കൊണ്ടും തീര്‍ന്നില്ല. പാളത്തില്‍ മുറിവേറ്റു കിടന്ന രതിയുടെ വലതുകാലിലൂടെ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് കയറിയിറങ്ങി. കാലും അറ്റുപോയി...ഒരു മണിക്കൂറിനു ശേഷം ഷണ്ടിങ് ഡ്രൈവറാണ് രതിയെ പാളത്തില്‍ കണ്ടെത്തിയത്.

കാലും കൈയ്യും തളര്‍ന്ന , നട്ടെല്ലും തകര്‍ന്ന രതി ജീവിതത്തിലേയ്ക്ക് മെല്ലെ തിരികെ വന്നു. ഇതിനിടയില്‍ അപകട നഷ്ടപരിഹാരത്തിനുള്ള കേസും നടന്നു. ആറ് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി റെയില്‍വേ ക്ലെയിംസ് ട്രെബ്യൂണല്‍ വിധിച്ചത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേട്ട കേരള ഹൈക്കോടതി തുക വെട്ടിക്കുറച്ചു. ഇതിനെതിരേ രതി സുപ്രീം കോടതിയെ സമീപിച്ചു. ഒടുവില്‍ സുപ്രീംകോടതി രതിക്കനുകൂലമായി വിധിക്കുകയായിരുന്നു. ആറു ലക്ഷം രൂപ 12% പലിശയോടെ രതിക്ക് നല്‍കാന്‍ സുപ്രീംകോടതി റെയില്‍വേയ്ക്കു കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കി.

കൊട്ടാരക്കരയ്ക്കടുത്ത് ചെങ്ങമനാട് അടുവേശേരില്‍ തെക്ക് ചെമ്പാട്ടുപറമ്പില്‍ പരേതനായ എം. നാരായണമേനോന്റെ മകളാണ് രതി മേനോന്‍.

Story first published: Friday, March 23, 2001, 5:30 [IST]
X
Desktop Bottom Promotion