പണത്തിന്റെ പാലപ്പ വഴികള്‍ ...

By Staff

ജോളി തോമസ് എന്ന വീട്ടമ്മയുടെ വിജയകഥയാണ് ഈ പാലപ്പക്കണക്കുകള്‍ പറയുന്നത്. വെറുതേ ഒരു രസത്തിന് നാട്ടിലെ വൈസ്മെന്‍ ക്ലബ് അംഗങ്ങള്‍ക്ക് ഒരു മീറ്റിംഗില്‍ പാലപ്പവും താറാവിറച്ചിയും വിളമ്പിയതാണ് നാട്ടുകാരെ ജോളിയുടെ കൈപ്പുണ്യത്തിന്റെ ആരാധകരാക്കിയത്. പിന്നീട് ക്ലബിന്റെ എല്ലാ മീറ്റിംഗുകളിലും പാലപ്പവും കറിയും ജോളിയുടെ വീട്ടില്‍ നിന്നായി.

മകന്‍ ജഗന് കടപ്രയില്‍ ബേക്കറിയുള്ളത് വീണ്ടും പ്രോത്സാഹനമായി. ബേക്കറിയിലേയ്ക്ക് പതിവായി അപ്പവും കറിയും ഉണ്ടാക്കി നല്‍കുന്നത് അമ്മച്ചിയുടെ ജോലിയായി മാറി. പാലപ്പത്തിനും കറിയ്ക്കും ആവശ്യക്കാര്‍ ഏറിയപ്പോള്‍ ജോളിയുടെ മനസില്‍ കച്ചവടം വികസിപ്പിക്കുന്നതിന്റെ ആശയമെത്തി.

ഇപ്പോള്‍ കേറ്ററിംഗ് സര്‍വീസ് ഉള്‍പ്പെടെ പാലപ്പ കച്ചവടം പൊടിപൊടിക്കുന്നു. ബേക്കറിയിലേയ്ക്ക് സ്ഥിരമായി തയ്യാറാക്കി നല്‍കുന്നതു കൂടാതെ കല്യാണം, മാമോദീസ, വീട് മാറല്‍ തുടങ്ങി തിരുവല്ലയിലും പരിസരരപ്രദേശങ്ങളിലുമുള്ള ചടങ്ങുകള്‍ക്ക് പനിക്കീല്‍ വീട്ടിലെ അപ്പവും കറിയുമെത്തണം. തിരുവല്ലയില്‍ നിന്നും ചങ്ങനേശരി, കോട്ടയം വഴി കൊല്ലം വരെയെത്തിയിട്ടുണ്ട് ജോളിയുടെ പാലപ്പപെരുമ.

പഴയ രീതിയില്‍ തന്നെ പാലപ്പം തയ്യാറാക്കുന്നതാണ് തന്റെ പാലപ്പം എല്ലാവരും ഇഷ്ടപ്പെടാന്‍ കാരണമെന്ന് ജോളി പറയുന്നു. പാലപ്പത്തിനുള്ള അരി വീട്ടില്‍ വച്ചു തന്നെ ഇടിച്ചു പൊടിക്കും. ഓരോ ദിവസത്തേയ്ക്കും വേണ്ടുന്ന പാലപ്പത്തിനുള്ള അരി തലേന്നേ പൊടിക്കൂ. യീസ്റ്റ് ചേര്‍ക്കില്ല. നല്ല കള്ളു തന്നെയാണ് അപ്പം പൊങ്ങാന്‍ ചേര്‍ക്കുന്നത്. തലേന്നു രാത്രി തന്നെ മാവ് കുഴച്ച് തേങ്ങാപ്പാലും ചേര്‍ത്ത് വയ്ക്കും. ചുടുന്ന നേരത്ത് മാവില്‍ അയവു വരുത്താനും തേങ്ങാപ്പാല്‍ തന്നെ ചേര്‍ക്കും- തനി നാടന്‍ പാലപ്പത്തിന്റെ റെസിപീ ഇങ്ങനെയാണെന്ന് വിശദീകരിക്കും.

പാലപ്പം ചുടാന്‍ സഹായികളുണ്ടെങ്കിലും കൂട്ടെല്ലാം ജോളിയുടെ കൈ കൊണ്ടു തന്നെ. ഒരേ സമയം 24 ബര്‍ണറുകളിലാണ് ഇപ്പോള്‍ അപ്പം ചുടുന്നത്. ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്നതം പക്ഷേ, നോണ്‍സ്റ്റിക്ക് പാത്രങ്ങളാണ്. എണ്ണ ലാഭിക്കാമെന്നതും ഇരുമ്പു ചട്ടിയിലേപ്പോലെ അപ്പം കരിയുമെന്ന പേടി വേണ്ടെന്നതുമാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ ഗുണം.

എന്നാല്‍ താറാവിറച്ചി ക്കറിയുടെ പാചകത്തിലും തനി നാടന്‍ രീതിയാണ് ജോളിക്ക്. ഇറച്ചിയൊന്നും കുക്കറില്‍ വേവിക്കാറില്ല. വിറകടുപ്പില്‍ ഉരുളിയില്‍ വേവിക്കുന്നതാണ് ഇറച്ചിക്കറിയുടെ രുചി കൂട്ടുന്നത്. മീനാണെങ്കില്‍ മണ്‍ചട്ടിയാണ് നന്ന്് താറാവിറച്ചിക്കറിയില്‍ വിപണിയിലെ സാധാരണ മസാലക്കൂട്ടുകളും ചേര്‍ക്കാറില്ല. വീട്ടില്‍ പൊടിച്ചുണ്ടാക്കുന്നമസാലക്കൂട്ടുകളാണ് ഇറച്ചിക്കറിക്കു നന്ന്- രുചി കൂട്ടാന്‍ വേണ്ടി എത്ര കഷ്ടപ്പെടാനും മടിയില്ലാത്ത ജോളി തന്റെ പൊടിക്കൈകള്‍ പങ്കു വയ്ക്കുന്നു.

നല്ലൊരു പാചകക്കാരിയായ അമ്മയില്‍ നിന്നാണ് ജോളിക്ക് പാചകകലയിലെ ആദ്യാറിവുകള്‍. പിന്നീട് സ്വയം പഠിച്ചു. പാചകകലയില്‍ താത്പര്യമുള്ള ഭര്‍ത്താവിനേക്കൂടെ കൂട്ട് കിട്ടിയപ്പോള്‍ ജോളിയുടെ പാചക കലയ്ക്ക് രുചിയുടെ പത്തരമാറ്റ്.

നാട്ടുകാര്‍ ഈപ്പച്ചന്‍ എന്ന് വിളിക്കുന്ന തോമസ് ഈപ്പനാണ് ജോളിയുടെ കൈപ്പുണ്യത്തിനു പിന്നിലെ മുഖ്യപ്രചോദനം. ഈപ്പച്ചന്റെ പ്രോത്സാഹനമാണ് ജോളിയുടെ കൈപ്പുണ്യത്തിന് ഇത്രയേറെ പ്രചാരമുണ്ടാക്കിയതും.

Story first published: Wednesday, March 21, 2001, 5:30 [IST]
X
Desktop Bottom Promotion