സ്ത്രീകള്‍ക്ക് അവഗണന മാത്രമെന്ന് റിപ്പോര്‍ട്ട്

By Super

സ്ത്ീകളുടെ ആരോഗ്യത്തേയും വികസനത്തേയും സംബന്ധിച്ച ദേശീയ രൂപരേഖ യിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് 356 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ലൈംഗിക അതിക്രമങ്ങള്‍, ശിശുമരണ നിരക്ക്, പ്രസവത്തോടെയുള്ള മരണം, പോഷകാഹാരക്കുറവ്, മാനസികാസ്വാസ്ഥ്യം, ആത്മഹത്യ, ആകെ ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം കുറയല്‍ ... ഇങ്ങനെ സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുള്ള പ്രതിരോധ നടപടികള്‍ 79 ശതമാനം മാത്രമേ ലഭ്യമാകുന്നുള്ളൂ. 1983 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ ആരോഗ്യ നയ പ്രകാരം 2000 ല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും പ്രതിരോധ നടപടികള്‍ ലഭ്യമാക്കേണ്ടിയിരുന്നു.

പ്രസവ രക്ഷയുടെ കാര്യം അതീവ ഭയാനകമാണ്. പ്രത്യേക പരിശീലനം നേടിയ പ്രസവ ശുശ്രൂഷകരുടെ സാന്നിദ്ധ്യത്തില്‍ പ്രസവം നടക്കണമെന്ന ലക്ഷ്യം 2000 ല്‍ 100 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇപ്രകാരം നടക്കുന്നത് വെറും 13 ശതമാനം മാത്രമാണ്.

ഇതു വരെയുള്ള പുരോഗതി കണക്കിലെടുത്താല്‍ ഒമ്പതാം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ മാറ്റേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 95 ശതമാനം ഗര്‍ഭിണികള്‍ക്കും പ്രതിരോധ രക്ഷ, 90 ശതമാനം പേര്‍ക്കും ജനനവൈകല്യങ്ങള്‍ക്കെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍, പരിശീലനം നേടിയവരുടെ സാന്നിദ്ധ്യത്തിലുള്ള പ്രസവം 45 ശതമാനം, ആശുപത്രികളിലെ പ്രസവം 35 ശതമാനം എന്നിങ്ങനെയാണ് ഒമ്പതാം പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

രാജ്യത്തെ ആണ്‍- പെണ്‍ അനുപാതം വളരെയധികം താഴ്ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1901 ല്‍ 1000 പുരുഷന്മാര്‍ക്ക് 972 സ്ത്രീകള്‍ എന്ന അവസ്ഥയായിരുന്നുവെങ്കില്‍ 1991 ആയപ്പോഴേയ്ക്കും അത് 921 എന്ന നിലയിലെത്തി.

സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യനില വളരെ താഴ്ന്നു നില്‍ക്കുന്നു.പെണ്‍കുഞ്ഞുങ്ങളുടെ മരണ നിരക്ക് വളരെ കൂടുതലാണ്. പ്രത്യുത്പാദന പ്രായത്തില്‍ സത്രീകളുടെ മരണ നിരക്കും വളരെ കൂടുതലാണ്.

ഈ അവസ്ഥയില്‍ ഏറ്റവുമധികം പ്രാധാന്യത്തോടെ സ്ത്രീകളുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളേപ്പോലെ എളുപ്പം ചൂഷണത്തിനു വിധേയമാകുന്ന വിഭാഗങ്ങളുടെ മേല്‍ പുത്തന്‍ ലോക ക്രമത്തിന്റെ സ്വാധീനവും അതിന്റെ അനന്തരഫലങ്ങളും നിരീക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിനോടാവശ്യപ്പെടുന്നു.

ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ സര്‍ക്കാരിന്റെ സംഘാടനവും ശ്രദ്ധയും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

സ്ത്രീകളുടെ അവസ്ഥ എന്നും താഴ്ന്നു തന്നെയാണെന്നതിന്റെ ഒരു പ്രധാന കാര്യം ലിംഗ വിവേചനമുള്ള സാമൂഹ്യ ചുറ്റുപാടാണെന്ന ് റിപ്പോര്‍ട്ട് പറയുന്നു.സാമൂഹ്യ കാഴ്ചപ്പാട്, നിയമസഹായ ഉപദേശം കിട്ടാന്‍ സ്ത്രീകള്‍ക്കുള്ള ബുദ്ധിമുട്ട്,പെണ്‍കുട്ടികള്‍ക്കെതിരേയുള്ള തുടര്‍ച്ചയായുള്ളതും സ്ഥാപനവത്കരിച്ചിട്ടുള്ളതുമായ വിവേചനം, അഭിപ്രായ രൂപീകരണ പ്രക്രിയയില്‍ സ്ത്രീകള്‍ക്കു പങ്കില്ലാത്തത്, സാമ്പത്തിക നയങ്ങളിലെ ലിംഗ വിവേചനം, സാമ്പത്തിക മേഖലയിലെ സ്ത്രീ പങ്കാളിത്തം ദൃശ്യമല്ലാത്തത് , സ്ത്രീകള്‍ക്കു നേരേയുള്ള വര്‍ദ്ധിച്ച അതിക്രമങ്ങള്‍ തുടങ്ങി ഒരു പാടു പ്രശ്നങ്ങള്‍ സ്ത്രീയുടെ അവസ്ഥയില്‍ പുരോഗതി ഇല്ലാത്തതിനു കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീ -പുരുഷ സമത്വം എല്ലാ രംഗങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

X
Desktop Bottom Promotion