സോഫ്റ്റ് വെയറില്‍ വിജയം കൊയ്ത മലയാളി വനിത

By Super

തികച്ചും യാദൃശ്ചികം- അച്ചാമ്മ ജോസഫ് തന്റെ ബിസിനസ് സംരംഭത്തിന്റെ തുടക്കത്തെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ആ യാദൃശ്ചികത പക്ഷേ സോഫ്റ്റ്വെയര്‍ രംഗത്തെ വിജയമന്ത്രമായത് ചരിത്രം.

രസതന്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം മുംബൈയില്‍ എന്‍. ഐ. ഐ.ടിയില്‍ കംപ്യൂട്ടര്‍ പരിശീലനം നേടിയതാണ് അച്ചാമ്മയുടെ ജീവിതം വഴിതിരിച്ചു വിട്ടത്. കുറച്ചുകാലം എച്ച്. സി. എല്ലില്‍ ജോലി ചെയ്തതിനു ശേഷം സ്വന്തമായി ഒരു സ്ഥാപനം ചെറിയ തോതില്‍ തുടങ്ങുകയായിരുന്നു.

ഇന്ന് നാലു കോടിയാണ് കമ്പനിയുടെ വിറ്റുവരവ്. ഇത് 20 കോടിയാക്കുകയാണ് അച്ചാമ്മയുടെ ലക്ഷ്യം. അതിനുള്ള ന്ശ്ചയ ദാര്‍ഢ്യത്തിലാണ് അവര്‍. ഇപ്പോള്‍ ലോക കംപ്യൂട്ടര്‍ ഭീമന്റെ അംഗീകാരം കൂടെയെത്തിയപ്പോള്‍ അച്ചാമ്മയുടെ ആത്മവിശ്വാസം ഇരട്ടിക്കുന്നു. ഈ അംഗീകാരം കമ്പനിയെ ഇനിയും വളര്‍ത്തുമെന്ന് അവര്‍ പറയുന്നു. വിവിധ സോഫ്റ്റ്വെയര്‍ പദ്ധതികള്‍ക്ക് കമ്പനി വന്‍ തുക മുടക്കിയിട്ടുണ്ട്.

കൊച്ചിയില്‍ കാക്കാനാട്ടെ സെപ്സില്‍ (സോഫ്റ്റ്വെയര്‍ എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍) കോര്‍പറേറ്റ് ഓഫീസും കൊച്ചി സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്കില്‍ ഡവലപ്മെന്റ് ഓഫീസും കല്‍ക്കത്തയില്‍ ബ്രാഞ്ച് ഓഫീസുമുണ്ട് കുടുസുമുറിയില്‍ തുടക്കമിട്ട ഈ സ്ഥാപനത്തിന്. നെയ്റോബിയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമൊക്കെ സജീവ സാന്നിദ്ധ്യമാണ് അച്ചാമ്മയുടെ കമ്പനി ഇപ്പോള്‍.

അച്ചാമ്മയുടെ ഭര്‍ത്താവ് വി.കെ. ജോസഫ് ആണ് സോഫ്റ്റ് സിസ്റ്റംസിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍. രണ്ടു പേരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ കൂടെ വിജയമാണ് സോഫ്റ്റ് സിസ്റ്റംസിന്റെ വളര്‍ച്ച.

X
Desktop Bottom Promotion