വിഷുവിന് കണിക്കൊന്ന കണിവയ്ക്കുന്നതിന് പിന്നിലെ ഐതിഹ്യം ഇതാണ്

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ,
എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍

അതേ, പൂക്കാതിരിക്കാന്‍ കഴിയാത്ത കണിക്കൊന്ന ഈ വിഷുക്കാലത്തും നാടെങ്ങും സ്വര്‍ണ്ണവര്‍ണ്ണം വാരിയെറിഞ്ഞുകൊണ്ട് പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. അയ്യപ്പപ്പണിക്കരുടെ വരികളില്‍ പറയുന്നതുപോലെ കണിക്കൊന്നയ്ക്ക് വിഷുക്കാലത്തോട് പ്രത്യേക അടുപ്പമുണ്ട്. വിഷുക്കണി ഒരുക്കുന്നതില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് കണിക്കൊന്ന. വിഷുവിന്റെ തലേനാള്‍ കണിക്കൊന്നയ്ക്കായി പരക്കം പായുന്നവര്‍ നിരവധിയാണ്.

golden shower

എന്തുകൊണ്ടാണ് വിഷുവിന് കണിക്കൊന്ന ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാകുന്നത്.

കൊന്നമരവും ശ്രീരാമന്റെ ബാലിവധവും

ത്രേതായുഗത്തില്‍ സീതാന്വേഷണത്തിനായി പുറപ്പെട്ട ശ്രീരാമന്‍ വഴിമധ്യേ സുഗ്രീവനുമായി സഖ്യം ചെയ്യുകയും സീതയെ കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന സുഗ്രീവന്റെ ഉറപ്പിന്‍മേല്‍ ബാലിയെ വധിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഒരു മരത്തിന് പിന്നില്‍ മറഞ്ഞുനിന്നുകൊണ്ടാണ് ഭഗവാന്‍ ശ്രീരാമന്‍ ബാലിയെ വധിക്കുന്നത്.

പിന്നീട് എല്ലാവരും ഈ മരം കാണുമ്പോള്‍ ബാലിയെ കൊന്നമരം എന്ന് വിളിക്കാന്‍ തുടങ്ങി. അങ്ങനെയത് കൊന്നമരമായി. ഇതില്‍ മനംനൊന്ന ആ മരം ഒരു തെറ്റും ചെയ്യാത്ത താന്‍ ബാലിയെ കൊന്നതിന്റെ പഴി കേള്‍ക്കേണ്ടി വരികയാണെന്ന സങ്കടം ഭഗവാന്‍ ശ്രീരാമനോട് ഉണര്‍ത്തിച്ചു. എന്നാല്‍ കഴിഞ്ഞ ജന്മത്തില്‍ കൊന്നമരം ഒരു തെറ്റും ചെയ്യാത്ത ഒരു മഹാത്മാവില്‍ ചെയ്യാത്ത കുറ്റം ആരോപിച്ചിരുന്നുവെന്നും പിന്നീട് തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്തിയെങ്കിലും അതിന്റെ കര്‍മ്മഫലമാണ് ഇപ്പോള്‍ കൊന്നമരം അനുഭവിക്കുന്നതെന്ന് ശ്രീരാമന്‍ പറഞ്ഞു.

അതുകൊണ്ട് കൊന്നമരമെന്ന പേര് വിട്ടുപോകുകയില്ലെന്നും എന്നാല്‍ ശ്രീരാമനുമായുള്ള സംഗമത്തിലൂടെ കൊന്നമരത്തിന് സൗഭാഗ്യം കൈവരുമെന്നും ഈശ്വരസ്മരണയില്‍ കാലം കഴിക്കാനും ശ്രീരാമന്‍ അരുള്‍ ചെയ്ത് ശ്രീരാമന്‍ അപ്രത്യക്ഷനായി.

പിന്നീട് കലികാലം ആരംഭിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഗുരുവായൂരില്‍ കുറൂരമ്മയും വില്വമംഗലം സ്വാമിയും ഉള്‍പ്പടെ നിരവധി ഭക്തര്‍ക്ക് മുമ്പില്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു ഉണ്ണി ഉണ്ടായിരുന്നു. ആ കുട്ടിക്കൊപ്പം ഭഗവാന്‍ പാടത്തും തൊടിയിലും ഒക്കെ കളിക്കാന്‍ പോയിരുന്നു. ഒരു ദിവസം ഒരു ഭക്തന്‍ ശ്രീകൃഷ്ണന് മാല സമര്‍പ്പിച്ചു. അന്ന് ഉണ്ണിയോടൊപ്പം ആ മാല ധരിച്ചാണ് ഭഗവാന്‍ കളിക്കാന്‍ പോയത്. മാല ഇഷ്ടപ്പെട്ട ഉണ്ണിക്ക് ഭക്തവത്സലനായ കൃഷ്ണന്‍ മാല ഊരി നല്‍കി.

വൈകുന്നേരം നട തുറന്നപ്പോള്‍ ഭഗവാന്റെ വിഗ്രഹത്തില്‍ മാല ഇല്ലെന്ന് കണ്ട് എല്ലാവരും മാലയ്ക്കായി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ഉണ്ണിയുടെ കയ്യില്‍ ആ മാല കണ്ടെത്തുന്നത്. ഭഗവാന്‍ തനിക്ക് ഊരിനല്‍കിയതാണ് മാല എന്ന് ഉണ്ണി പറഞ്ഞുവെങ്കിലും ആരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല. അവര്‍ ആ കുട്ടിയെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. അതില്‍ മനംനൊന്ത കുട്ടി അങ്ങ് തന്നെയല്ലേ എനിക്ക് മാല തന്നതെന്നും എന്നിട്ട് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ രക്ഷപ്പെടുത്താന്‍ എത്തിയില്ലല്ലോ എന്നും ഭഗവാനോട് സങ്കടപ്പെട്ട് ആ മാല ദൂരേക്ക് വലിച്ചെറിഞ്ഞു.

ഒരു കൊന്നമരത്തിലാണ് ആ മാല വന്നുവീണത്. അതോടെ ആ മരം മുഴുവന്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പൂക്കളാല്‍ നിറഞ്ഞു. ഈ സമയം ശ്രീകോവിലില്‍ നിന്നും ഭഗവാന്റെ അശരീരി ഉണ്ടായി. ആ കുട്ടി തന്റെ ഭക്തനാണെന്നും കൊന്നമരത്തിന് ആ ഭാഗ്യം നല്‍കാനുള്ള നിയോഗം കുട്ടിക്കായിരുന്നുവെന്നും ഭഗവാന്‍ പറഞ്ഞു. ഈ പൂക്കള്‍ വീടുകളില്‍ വയ്ക്കുകയും കണി കാണുകയും ചെയ്യുന്നത് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നല്‍കുമെന്നും ഈ പൂവ് കണികണ്ടാല്‍ ദുഷ്‌കീര്‍ത്തി ഉണ്ടാകില്ലെന്നും ഭഗവാന്‍ പറഞ്ഞു.

അന്നുമുതലാണേ്രത വിഷുവിന് കണിവെക്കുമ്പോള്‍ ഭഗവാന് പ്രിയപ്പെട്ട കണിക്കൊന്നയും കണിയ്‌ക്കൊപ്പം വെക്കാന്‍ ആരംഭിച്ചത്. ഇതൊരു ഐതിഹ്യം മാത്രമാണെങ്കിലും നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന മനസ്സിന് കുളിര്‍മ്മയും സന്തോഷവും നല്‍കുന്ന കാഴ്ചയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, April 10, 2024, 13:10 [IST]
X
Desktop Bottom Promotion