ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്ന കടല്‍ത്തിരകള്‍; ദിവസത്തില്‍ രണ്ടുതവണ കടലില്‍ മുങ്ങുന്ന ക്ഷേത്രം

നമ്മുടെ രാജ്യത്തുടനീളം നിരവധി പുരാതന ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങള്‍ക്കെല്ലാം അവയുടേതായ വിശ്വാസങ്ങളും പുരാണ ചരിത്രവുമുണ്ട്. പകല്‍ സമയത്ത് അപ്രത്യക്ഷമാകുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഞെട്ടാന്‍ വരട്ടെ.. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്നത് കടല്‍ത്തിരകളാണ്! അതെ അത്തരത്തിലൊരു അത്ഭുത ക്ഷേത്രം നമ്മുടെ രാജ്യത്തുണ്ട്. ലക്ഷക്കണക്കിന് ഭക്തര്‍ സന്ദര്‍ശിക്കുന്ന ഈ ക്ഷേത്രമാണ് ഗുജറാത്തിലെ വഡോദരയില്‍ സ്ഥിതി ചെയ്യുന്ന സ്തംഭേശ്വര മഹാദേവ ക്ഷേത്രം. സ്തംഭേശ്വര മഹാദേവ ക്ഷേത്രത്തിന് പിന്നിലെ നിഗൂഢ രഹസ്യം എന്താണെന്ന് നമുക്ക് നോക്കാം.

stambheshwar mahadev temple

ദിവസവും കടലില്‍ മുങ്ങുന്ന ക്ഷേത്രം

ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ കടല്‍ത്തീരത്താണ് സ്തംഭേശ്വര മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് ദിവസത്തില്‍ രണ്ടുതവണ അതിന്റെ സ്ഥലത്ത് നിന്ന് അപ്രത്യക്ഷമാകുന്നു. അതിനാല്‍ ഈ അദ്വിതീയ ക്ഷേത്രത്തെ 'അപ്രത്യക്ഷമാകുന്ന ക്ഷേത്രം' എന്നും വിളിക്കുന്നു. ക്ഷേത്രം ഇത്തരത്തില്‍ അപ്രത്യക്ഷമാകുന്നതിന് പിന്നില്‍ അത്ഭുതവുമില്ല, മറിച്ച് പ്രകൃതിയുടെ മനോഹരമായ ഒരു പ്രതിഭാസമാണ്. ഏകദേശം 200 വര്‍ഷം മുമ്പാണ് ഈ ക്ഷേത്രം വെളിപ്പെട്ടത്.

ദിവസത്തില്‍ രണ്ടു പ്രാവശ്യം വെള്ളത്തില്‍ മുങ്ങി പൊങ്ങി വരുന്ന ക്ഷേത്രമാണ് ഗുജറാത്തിലെ സ്തംഭേശ്വര മഹാദേവ ക്ഷേത്രം. കടല്‍ത്തീരത്ത് നിന്ന് കുറച്ച് അകലെയായി സ്ഥിതി ചെയ്യുന്നതാണ് ഈ ക്ഷേത്രം. വേലിയേറ്റ സമയത്ത് ക്ഷേത്രത്തിന്റെ മുകള്‍ഭാഗം ഒഴികെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. വേലിയിറക്ക സമയത്താണ് ക്ഷേത്രം വീണ്ടും ഉയര്‍ന്നുവരുന്നത്. ഈ സമയത്ത് ഭക്തര്‍ക്ക് ശ്രീകോവിലില്‍ പോയി പ്രാര്‍ത്ഥിക്കാം. പ്രകൃതിയുടെ ഈ അത്ഭുത പ്രവര്‍ത്തി നൂറ്റാണ്ടുകളായി നടക്കുന്നു. വേലിയേറ്റ സമയത്ത് ഉയരുന്ന കടല്‍ വെള്ളത്തിന്റെ തിരമാലകള്‍ ക്ഷേത്രത്തിലെ മഹാദേവന്റെ ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ ഇങ്ങനെ നടക്കുന്നു.

ക്ഷേത്രത്തിന്റെ ഐതിഹ്യം

ശിവന്റെ പുത്രനായ കാര്‍ത്തികേയന്‍ തന്റെ ആത്മീയ ശക്തിയാല്‍ നിര്‍മ്മിച്ചതാണ് സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണ കഥ സ്‌കന്ദപുരാണത്തില്‍ വിവരിച്ചിട്ടുണ്ട്. താരകാസുരന്‍ പരമശിവനെ പ്രീതിപ്പെടുത്താനായി ഒരിക്കല്‍ കഠിനമായ തപസ്സു ചെയ്തു. ഭഗവാന്‍ പ്രസാദിക്കുകയും ആഗ്രഹിച്ച വരം ചോദിക്കാന്‍ താരകാസുരനോട് ആവശ്യപ്പെടുകയും ചെയ്തു. ശിവന്റെ ആറുമാസം പ്രായമുള്ള മകന് മാത്രമേ തന്നെ കൊല്ലാന്‍ സാധിക്കാവൂ എന്ന് താരകാസുരന്‍ വരം ചോദിച്ചു. പരമശിവനില്‍ നിന്ന് വരം ലഭിച്ചയുടന്‍ താരകാസുരന്‍ ദേവന്മാരെയും മുനിമാരെയുമെല്ലാം കഷ്ടപ്പെടുത്താന്‍ തുടങ്ങി.

ദേവന്മാരും മുനിമാരും മഹാദേവന്റെ അടുത്തെത്തി സങ്കടം പറഞ്ഞു. അതിനുശേഷമാണ് കാര്‍ത്തികേയന്‍ പിറവിയെടുത്തതും താരകാസുരനെ വധിച്ചതും. പിന്നീട്, താരകാസുരന്‍ ശിവശങ്കര ഭക്തനാണെന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികേയന്‍ നിരാശനായി. മഹാവിഷ്ണു കാര്‍ത്തികേയനോട് ഈ പാപത്തില്‍ നിന്ന് മുക്തി നേടുന്നതിനായി അസുരനെ കൊന്ന സ്ഥലത്ത് ശിവക്ഷേത്രം പണിയണമെന്ന് പറഞ്ഞു. ഇതിനുശേഷമാണ് എല്ലാ ദേവന്മാരും ചേര്‍ന്ന് മഹിസാഗര്‍ സംഗമ തീര്‍ത്ഥത്തില്‍ വിശ്വാനന്ദക സ്തംഭം സ്ഥാപിച്ചത്. അത് ഇന്ന് സ്തംഭേശ്വര തീര്‍ത്ഥം എന്നറിയപ്പെടുന്നു.

ശിവലിംഗത്തിന്റെ മഹത്വം

ലോകത്തിലെ പ്രധാന മഹാദേവ ക്ഷേത്രങ്ങളില്‍ സ്തംഭേശ്വര മഹാദേവ ക്ഷേത്രവും ഉള്‍പ്പെടുന്നുണ്ട്. കേദാര്‍നാഥിനു ശേഷം പ്രസിദ്ധമാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ മഹത്വം. മഹാശിവരാത്രിയാണ് ഇവിടത്തെ പ്രധാന ആഘോഷം. ശ്രാവണ മാസം, മഹാശിവരാത്രി, അമാവാസി, തിങ്കളാഴ്ച തുടങ്ങിയ ദിവസങ്ങളില്‍ വര്‍ഷം തോറുമായി ലക്ഷക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ശ്രാവണ മാസത്തില്‍ ഈ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാദേവനെ ദര്‍ശിക്കാന്‍ ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ ഇവിടെയെത്തുന്നു.

ക്ഷേത്രത്തില്‍ എത്താന്‍

ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ജംബുസാര്‍ തഹസില്‍ ആണ് സ്തംഭേശ്വര മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വഡോദരയാണ് അടുത്തുള്ള പ്രധാന നഗരം. ഇവിടെ നിന്ന് സ്വകാര്യ ടാക്‌സിയിലോ മറ്റ് വാഹനങ്ങളിലോ സ്തംഭേശ്വര മഹാദേവ ക്ഷേത്രത്തിലേക്ക് പോകാം. ഇതുകൂടാതെ, റോഡ്, റെയില്‍ അല്ലെങ്കില്‍ വിമാനം വഴി എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം.

Story first published: Wednesday, April 17, 2024, 10:50 [IST]
X
Desktop Bottom Promotion