ദൈവത്തെ തേടി

Zen
ഒരിക്കല്‍ ഒരു സന്യാസി ഒരു നദിക്കരയില്‍ ധ്യാനിയ്ക്കുകയായിരുന്നു. അവിടേയ്‌ക്കെത്തിയ ഒരു യുവാവ് സന്യാസിയെ ധ്യാനത്തില്‍ നിന്നുണര്‍ത്തി തനിയ്ക്ക് അദ്ദേഹത്തിന്റെ ശിഷ്യനാകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു. ഇതുകേട്ട സന്യാസി ഇങ്ങനെയൊരു ചിന്തയുണ്ടാകാനുള്ള കാരണമെന്താണെന്ന് യുവാവിനോട് ചോദിച്ചു.

ദൈവത്തെ കണ്ടെത്തണമെന്ന് തനിയ്ക്കാഗ്രഹമുണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതുകേട്ട സന്യാസി ചാടിയെഴുന്നേറ്റ് യുവാവിന്റെ കഴുത്തിന് കയറിപ്പിടിച്ച് നദിയിലേയ്ക്ക് വലിച്ചിഴച്ച് തല വെള്ളത്തില്‍ മുക്കിപ്പിടിച്ചു. സന്യാസിയെ തള്ളിയും ചവിട്ടിയുമെല്ലാം യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

കുറച്ചുനേരെ കഴിഞ്ഞപ്പോള്‍ സന്യാസി യുവാവിനെ വെള്ളത്തില്‍ നിന്നും വലിച്ച് കരയിലേയ്ക്കിട്ടു. മൂക്കിലും വായിലും വെള്ളം കയറിയ യുവാവ് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ട് യുവാവ് നിലത്ത് കിടന്നപ്പോള്‍ സന്യാസി ചോദിച്ചു- 'തലവെള്ളത്തില്‍ മുങ്ങിയപ്പോള്‍ നിങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു ആഗ്രഹിച്ചത്?'

'അല്‍പം വായുവിന് വേണ്ടി'- ഒട്ടും താമസിയാതെ യുവാവ് മറുപടിയും നല്‍കി.

അപ്പോള്‍ ഗുരു- 'നന്നായി, ഇനി വീട്ടിലേയ്ക്ക് തിരിച്ചുപോകൂ, ശ്വാസം മുട്ടിയപ്പോള്‍ വായു വേണമെന്ന് തോന്നിയതുപോലെ ദൈവത്തെ കാണണമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക് എന്റെ അടുത്തേയ്ക്ക് വരാം'.

X
Desktop Bottom Promotion