സന്യാസിയുടെ പരാതി

Monks
കര്‍ശനമായ നിഷ്ടകളുടെയും അച്ചടക്കത്തിന്റെയും പേരില്‍ പേരുകേട്ട ഒരാശ്രമമുണ്ടായിരുന്നു. എപ്പോഴും നിശബ്ദത സൂക്ഷിക്കുകയെന്നത് ഇവിടത്തെ ഒരു രീതിയായിരുന്നു. നിശബ്ദത ഉറപ്പുവരുത്താനായി ആശ്രമത്തിനകത്ത് ആരെയും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ ഇവിടുത്തെ സന്യാസിമാര്‍ക്ക് ഈ കര്‍ശന നിയമത്തില്‍ ചെറിയൊരു ഇളവ് ലഭിയ്ക്കും, അതായത് പത്തുവര്‍ഷത്തിലൊരിക്കല്‍ ഇവര്‍ക്ക് രണ്ട് വാക്കുകള്‍ സംസാരിക്കാം.

ഒരിക്കല്‍ ആശ്രമത്തിലുണ്ടായിരുന്ന ഒരു സന്യാസി, താന്‍ ആശ്രമത്തില്‍ ആദ്യത്തെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയതായി ആശ്രമമേധാവിയായ ഗുരുവിനെ അറിയിച്ചു. അപ്പോള്‍ ഗുരു ചോദിച്ചു, 'താങ്കള്‍ പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള്‍ ഏതാണ്?'

'കിടക്ക പരുപരുത്തത്' എന്നീ വാക്കുകളാണ് താന്‍ പറയാനാഗ്രഹിക്കുന്നതെന്ന് സന്യാസി അറിയിച്ചു. 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.

പിന്നീട് അടുത്ത പത്തുവര്‍ഷം കൂടി പൂര്‍ത്തിയാകുന്നവേളയില്‍ സന്യാസി വീണ്ടും ഗുരുവിനടുത്തെത്തിയിട്ട് വീണ്ടുമൊരു പത്തുവര്‍ഷം പിന്നിടുന്ന കാര്യമറിയിച്ചു. വീണ്ടു ഗുരു പഴയ ചോദ്യം ചോദിച്ചു 'നിങ്ങള്‍ പറയാനിഷ്ടപ്പെടുന്ന രണ്ട് വാക്കുകള്‍ ഏതാണ്?'

'ഭക്ഷണം നാറുന്നു' എന്നീ വാക്കുകള്‍ പറയാന്‍ തനിയ്ക്കാഗ്രഹമുണ്ടെന്നാണ് സന്യാസി അറിയിച്ചത്. അപ്പോഴും പഴയപടി 'ഹോ അങ്ങനെയാണോ'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.

വീണ്ടുമൊരു പത്തുവര്‍ഷം കൂടി കടന്നുപോയി, അക്കാര്യം അറിയിക്കാനായി സന്യാസി വീണ്ടും ഗുരുവിനടുത്തെത്തി. ഇപ്പോള്‍ പറായനിഷ്ടമുള്ള രണ്ടുവാക്കുകള്‍ ഏതാണെന്ന് ഗുരു ചോദിച്ചു.

'ഞാന്‍ പോകുന്നു' എന്ന രണ്ടുവാക്കുകളാണ് സന്യാസി പറഞ്ഞത്. അതുകേട്ടപ്പോള്‍ ഗുരു പറഞ്ഞു- 'നല്ലത്, നിങ്ങള്‍ ഇതേവരെ പറഞ്ഞതെല്ലാം പരാതികളായിരുന്നു.'

X
Desktop Bottom Promotion