മോഷ്ടാവിന്‍റെ തന്ത്രം

zen
ഒരു നാട്ടില്‍ തന്ത്രക്കാരനായ ഒരു മോഷ്ടാവുണ്ടായിരുന്നു. ഒരിക്കല്‍ മകന്‍ ഇയാളോട് മോഷണത്തിന്റെ രഹസ്യങ്ങളും തന്ത്രങ്ങളും തന്നെയും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മോഷണതന്ത്രം പഠിപ്പിക്കാമെന്ന് പിതാവ് മകന് വാക്കു നല്‍കി. അടുത്ത ദിവസം വലിയൊരു വീട്ടില്‍ മോഷണം നടത്താനായി പോകുമ്പോള്‍ ഇയാള്‍ മോഷണം പഠിയ്ക്കാനാഗ്രഹമുള്ള മകനെയും കൂടെക്കൂട്ടി.

വീട്ടുകാരെല്ലാം ഗാഢമായ നിദ്രയിലായിരുന്നു. ശബ്ദമുണ്ടാക്കാതെ പിതാവ് മകനെ ഒരു മുറിയ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി. ആ മുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഒരു ചെറിയ മുറികൂടിയുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ പിതാവ് മകനോട് ആ മുറിയില്‍ കയറി കുറച്ച് വസ്ത്രങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി മകന്‍ അകത്തുകടന്നപ്പോള്‍ പിതാവ് ഉടന്‍തന്നെ വാതില്‍ പുറത്തുനിന്നും അടച്ചുകളഞ്ഞു.

അതിന്‌ശേഷം ശബ്ദമുണ്ടാക്കാതെ പുറത്തെത്തി വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. ഇതു കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു, അപ്പോഴേയ്ക്കും പിതാവ് അവിടെനിന്നും സ്ഥലം കാലിയാക്കുകയും ചെയ്തു. കുറേ നേരം കഴിഞ്ഞപ്പോള്‍ മകന്‍ ക്ഷീണിതനായി വീട്ടില്‍ തിരിച്ചെത്തി. രോഷാകുലനായ മകന്‍ പിതാവിനോട് ചോദിച്ചു - 'എന്തിനാണ് എന്നെ മുറിയ്ക്കുള്ളിലിട്ട് പൂട്ടിയത്? ഒരു വിധത്തിലാണ് ഞാന്‍ ആരും കാണാതെ രക്ഷപ്പെട്ടത്. അവരെ പറ്റിച്ച് പുറത്തുകടക്കാനുള്ള സൂത്രം അറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ പിടിയ്ക്കപ്പെടുമായിരുന്നു. അറിയാമായിരുന്ന സകല വിദ്യകളും ഉപയോഗിച്ചാണ് ഞാന്‍ പുറത്തുകടന്നത്'

ഇതു കേട്ട് ചിരിച്ചുകൊണ്ട് പിതാവ് പറഞ്ഞതിങ്ങനെ - 'അവിടെനിന്നും നീ പിടികൊടുക്കാതെ രക്ഷപ്പെട്ടുവല്ലോ, മോഷണത്തിന്റെ ആദ്യപാഠം നീ പഠിച്ചുവെന്നാണ് അതിനര്‍ത്ഥം'

X
Desktop Bottom Promotion