വിധിയും വിജയവും

ജപ്പാനില്‍ യുദ്ധം നടക്കുകയായിരുന്നു, സൈനികരുടെ സംഖ്യാബലം കൂടുതലുണ്ടായിരുന്ന ജപ്പാന്‍ സൈന്യത്തിന്റെ ജനറല്‍ ഏതുവിധേനയും യുദ്ധത്തില്‍ ജയിക്കണമെന്ന് തീരുമാനിച്ചുറച്ചു. തന്റെ സൈന്യം ജയിക്കുമെന്ന ആത്മവിശ്വാസം ജനറലിനുണ്ടായിരുന്നു. എന്നാല്‍ സൈനികരില്‍ വിജയത്തിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നു.

ജനറലും സൈനികരും യുദ്ധക്കളത്തിലേയ്ക്കു യാത്രതിരിച്ചു. യാത്രക്കിടെ സൈന്യം ഒരു ദേവാലയത്തിന് മുന്നില്‍ പ്രാര്‍ത്ഥനാ നിരതരായി. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ജനറല്‍ ഒരു നാണയം കയ്യിലെടുത്തു. എന്നിട്ട് അതിന്റെ ഒരു ഭാഗത്തെ വിജയമെന്നു സൂചിപ്പിക്കുന്നതായും മറുഭാഗത്തെ തോല്‍വിയെന്ന് സൂചിപ്പിക്കുന്നതായും പറഞ്ഞു.

മുകളിലേയ്ക്കിടുന്ന നാണം താഴെ വീഴുമ്പോള്‍ വിജയം സൂചിപ്പിച്ച ഭാഗം മുകളിലായി വരുകയാണെങ്കില്‍ തങ്ങള്‍ ജയിക്കുമെന്നും അല്ലെങ്കില്‍ തോല്‍വി ഉറപ്പാണെന്നും പറഞ്ഞു. എന്നിട്ട് നാണയം മുകളിലേയ്‌ക്കെറിഞ്ഞു. താഴെ വീണ നാണയം നോക്കിയ സൈനികര്‍ക്കെല്ലാം സന്തോഷമായി, ജയമെന്ന് സൂചിപ്പിച്ച മുദ്രയുള്ള ഭാഗമായിരുന്നു മുകളില്‍.

ഇതോടെ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സൈന്യം യുദ്ധക്കളത്തിലെത്തി. ഏറെ ആത്മവിശ്വാസത്തോടെ എതിരാളികളോട് പൊരുതിയ അവര്‍ വിജയം വരിയ്ക്കുകയും ചെയ്തു. വിജയാഘോഷത്തിനിടെ ഒരു സൈനികോദ്യോഗസ്ഥന്‍ ജനറലിനോട് പറഞ്ഞു, 'വിധി മാറ്റിമറിയ്ക്കാന്‍ ആര്‍ക്കുമാകില്ല'.

അപ്പോള്‍ അത് ശരിയാണെന്ന് പറഞ്ഞ ജനറല്‍ താന്‍ നേരത്തേ വിജയപരാജയങ്ങള്‍ നിശ്ചയിക്കാനായി ഉപയോഗിച്ച അതേ നാണയം ഉദ്യോഗസ്ഥനെ കാണിച്ചു. അതിന്റെ ഇരുഭാഗത്തും ഒരേ മുദ്രയായിരുന്നു ഉള്ളത്.

Story first published: Monday, August 13, 2012, 5:15 [IST]
X
Desktop Bottom Promotion