ഗുരുവിന്റെ പിന്‍ഗാമി

Monks
ഒരാശ്രമത്തിലെ സെന്‍ ഗുരു വാര്‍ധക്യത്തിലെത്തി, അദ്ദേഹത്തിന്‍റെ ആരോഗ്യം നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുകയായിരുന്നു.

തന്റെ മരണം അടുത്തുവെന്ന് മനസ്സിലാക്കിയ ഗുരു താന്‍ ഉടന്‍ തന്നെ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നും തന്റെ മേലങ്കിയും മറ്റ് അധികാര ചിഹ്നങ്ങളുടെ അയാള്‍ക്ക് കൈമാറുമെന്നും ആശ്രമത്തിലെ മറ്റു സന്യാസിമാരെ അറിയിച്ചു. ഏറ്റവും മിടുക്കനായിരിക്കണം തന്റെ പിന്‍ഗാമിയാകുന്നതെന്നും അതിനായി താനൊരു മത്സരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പിന്‍ഗാമിയായി ആശ്രമത്തിന്റെ മേധാവിയാകാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും തങ്ങളുടെ ആത്മീയ ജ്ഞാനം ഒരു കവിതയില്‍ ഉള്‍ക്കൊള്ളിച്ച് എഴുതണം- ഇതായിരുന്നു മത്സരം.

കൂട്ടത്തിലുള്ള മുതിര്‍ന്ന ഒരു സന്യാസി തന്റെ ജ്ഞാനം മുഴുവന്‍ വെളിപ്പെടുത്തുന്ന തരത്തില്‍ ഒരു കവിത എഴുതി സമര്‍പ്പിച്ചു. ഇയാള്‍ തന്നെപിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ആശ്രമത്തിലെ മറ്റുള്ളവരെല്ലാം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം ആശ്രമത്തിലെ ഇടനാഴിയിലെ ചുമരില്‍ മറ്റൊരു കവിത പ്രത്യക്ഷപ്പെട്ടു. കവിത വായിച്ചവരെല്ലാം എഴുത്തുകാരന്റെ ജ്ഞാനത്തില്‍ അതിശയിച്ചു, പക്ഷേ ആരാണ് എഴുതിയതെന്ന് മാത്രം ആര്‍ക്കും അറിയില്ലായിരുന്നു. കാരണം രാത്രിയിലാണ് കവിത ചുവരില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ കവിതയെഴുതിയയാളെ കണ്ടെത്താനായി വൃദ്ധനായ സെന്‍ഗുരു ആശ്രമത്തിലെ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ അന്വേഷണം എത്തിനിന്നത് ആശ്രമത്തിലെ കുശിനിക്കാരനിലാണ്. വളരെ ശാന്തനായി ആശ്രമവാസികള്‍ക്ക് ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്നയാള്‍ ഇത്രയും ജ്ഞാനിയാണെന്നറിഞ്ഞ് എല്ലാവരും അതിശയിച്ചു.

എന്നാല്‍ ഗുരുവിന്റെ പിന്‍ഗാമിയാകണമെന്ന് ആഗ്രഹിച്ചു നടക്കുകയായിരുന്ന മുതിര്‍ന്ന സന്യാസിയും അദ്ദേഹത്തിന്റെ അനുയായികളും കുശിനിക്കാരന്‍ അടുത്ത ആശ്രമമേധാവിയാകുമെന്ന് കരുതി അയാളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.

എന്നാല്‍ വൃദ്ധനായ ഗുരു അതീവ രഹസ്യമായി തന്റെ മേലങ്കിയും മറ്റ് കാര്യങ്ങളും കുശിനിക്കാരന് കൈമാറുകയും ആശ്രമത്തില്‍ നിന്നും ഒളിച്ചോടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആശ്രമം വിട്ട കുശിനിക്കാരന്‍ പിന്നീട് ഏറെ പ്രശസ്തനായ സെന്‍ ഗുരുവായി മാറുകയും ചെയ്തു.

X
Desktop Bottom Promotion