ചിലന്തിയും ഭിക്ഷുവും

Spider
ധ്യാനം ശീലിയ്ക്കുകയായിരുന്ന ഒരു സെന്‍ ശിഷ്യന് താന്‍ ധ്യാനിയ്ക്കുന്ന സമയത്ത് ഒരു ചിലന്തി തന്റെ മുന്നിലൂടെ തൂങ്ങിയിറങ്ങുന്നതായി തോന്നുക പതിവായി. ഓരോവട്ടവും താഴേയ്ക്ക് ഇറങ്ങിവരുന്ന ചിലന്തി കൂടുതല്‍ വലിപ്പം വച്ച് തിരിച്ച് പോകുന്നതായും സന്യാസിയ്ക്ക് തോന്നിയിരുന്നു. ധ്യാനത്തിനിടെ ചിലന്തിയെക്കണ്ട് ഭയപ്പെടുക പതിവായതോടെ അദ്ദേഹം തന്റെ ഗുരുവിന് മുന്നില്‍ കാര്യം അവതരിപ്പിച്ചു.

അടുത്ത തവണ ധ്യാനിയ്ക്കുമ്പോള്‍ താന്‍ മടിയില്‍ ഒരു കത്തികൂടി കരുതാമെന്നും ചിലന്തി താഴേയ്ക്ക് വരുമ്പോള്‍ അതിനെ കത്തിയുപയോഗിച്ച് കൊന്നുകളായാമെന്നും അദ്ദേഹം ഗുരുവിനോട് പറഞ്ഞു.

എന്നാല്‍ ശിഷ്യന്റെ നിര്‍ദ്ദേശം ഗുരു അംഗീകരിച്ചില്ല. പകരം ധ്യാനിയ്ക്കുമ്പോള്‍ ഒരു ചോക്ക് കയ്യില്‍ കരുതാനും ചിലന്തി താഴേയ്ക്കിറങ്ങിവരുമ്പോള്‍ അതിന്റെ വയറില്‍ ചോക്കുകൊണ്ട് ഒരു അടയാളമിടാനുമായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. ഇത് കഴിഞ്ഞ് തന്നെ വന്ന് കാണണമെന്നും ഗുരു ശിഷ്യനോട് പറഞ്ഞു.

അടുത്തവട്ടം ധ്യാനിയ്ക്കുമ്പോള്‍ അതിനെ ആക്രമിക്കാനുള്ള ത്വര ഉള്ളിലുണ്ടായെങ്കിലും അതിനെ മറികടന്ന് ഗുരു നിര്‍ദ്ദേശിച്ച പ്രകാരം യുവ ഭിക്ഷു അതിന്റെ വയറില്‍ ചോക്കുകൊണ്ട് അടയാളമിട്ടു. എന്നിട്ട് ഗുരുവിനെക്കണ്ട് വിവരം പറഞ്ഞു. അപ്പോള്‍ ഗുരു ഭിക്ഷുവിനോട് തന്റെ മേല്‍വസ്ത്രം പൊക്കാന്‍ പറഞ്ഞു. ഭിക്ഷുവിന്റെ വയറില്‍ ചിലന്തിയുടെ വയറിന്മേലിട്ട അതേ അടയാളം കാണാനുണ്ടായിരുന്നു.

X
Desktop Bottom Promotion