40 വര്‍ഷത്തിലൊരിക്കല്‍ ശിവലിംഗ ദര്‍ശനം നല്‍കുന്ന ക്ഷേത്രം; മോക്ഷം നല്‍കുന്ന തെക്കന്‍ കാശി

നിരവധി പുരാതന ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമായ നാടാണ് കര്‍ണാടകം. വിശ്വാസത്തിന്റെയും കലയുടെയും സംയോജനത്താല്‍ നിര്‍മ്മിച്ച ഇവിടുത്തെ ക്ഷേത്രങ്ങള്‍ ഇന്ത്യയുടെ പുരാതന സംസ്‌കാരത്തിന്റെയും കലയുടെയും ഐക്യത്തെ പ്രതിഫലിപ്പിക്കുന്നു. കര്‍ണാടകയിലെ അതി പുരാതനമായ ഒരു ക്ഷേത്രത്തെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 40 വര്‍ഷത്തിലൊരിക്കല്‍ മാത്രം ശിവലിംഗ ദര്‍ശനം നല്‍കുന്ന മഹാബലേശ്വര ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്.

രാമായണത്തിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ശിവന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. ഗോകര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന 1500 വര്‍ഷം പഴക്കമുള്ള മഹാബലേശ്വര ക്ഷേത്രം തെക്കന്‍ കാശി എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രം നിരവധി നിഗൂഢതകള്‍ നിറഞ്ഞതാണ്. മഹാബലേശ്വര ക്ഷേത്രത്തിന്റെ ചരിത്രവും വിശേഷങ്ങളും നമുക്ക് നോക്കാം.

Mahabaleshwara Temple

1500 വര്‍ഷം പഴക്കം

ദക്ഷിണേന്ത്യയിലെ കര്‍ണാടകയില്‍ മംഗലാപുരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഗോകര്‍ണ്ണം. ഈ സ്ഥലം ഹിന്ദുമതത്തില്‍ തികച്ചും പവിത്രമായി കണക്കാക്കപ്പെടുന്നു, ഗോകര്‍ണം ശിവന്റെയും വിഷ്ണുവിന്റെയും നഗരമാണെന്ന് പുരാണ കഥകള്‍ സൂചിപ്പിക്കുന്നു. ഗോകര്‍ണത്തിലെ മഹാബലേശ്വര ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പഴക്കമേറിയതും അതിശയകരവുമായ ക്ഷേത്രം. 1500 വര്‍ഷമെങ്കിലും പഴക്കമുള്ള ഈ ക്ഷേത്രം കര്‍ണാടകയിലെ ഏഴ് മുക്തി സ്ഥലങ്ങളില്‍ ഒന്നാണ്. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗം ആത്മലിംഗ എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന്റെ ദര്‍ശനം 40 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ലഭിക്കുന്നത്. ഈ വിശ്വാസങ്ങള്‍ കാരണം മഹാബലേശ്വര ക്ഷേത്രത്തെ തെക്കന്‍ കാശി എന്നും വിളിക്കുന്നു.

പരമശിവന്‍ രാവണന് നല്‍കിയ ശിവലിംഗം

മഹാബലേശ്വര ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെ പോലെ പവിത്രമായി കണക്കാക്കപ്പെടുന്നു. ലങ്കയിലെ രാജാവായ രാവണന് തന്റെ സാമ്രാജ്യം സംരക്ഷിക്കാന്‍ സാക്ഷാല്‍ പരമശിവനാണ് ഈ ശിവലിംഗം നല്‍കിയതായി പറയപ്പെടുന്നത്. ഹിമാലയത്തിലെ കൈലാസ പര്‍വതത്തില്‍ നിന്ന് രാവണന്‍ ശിവലിംഗം ലങ്കയിലേക്ക് കൊണ്ടുപോകുന്ന വഴി ഗണേശനും വരുണനും ഒരു തന്ത്രം കളിച്ച് ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചു. രാവണന്‍ ഇവിടെ നിന്ന് ശിവലിംഗം കൊണ്ടുപോകാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ശിവലിംഗം അനക്കാന്‍ കഴിഞ്ഞില്ല. അന്നുമുതല്‍ ശിവന്‍ ഇവിടെ വസിക്കുന്നതായി കരുതപ്പെടുന്നു.

രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കുന്ന ക്ഷേത്രം

മഹാബലേശ്വര ക്ഷേത്രത്തില്‍ 6 അടി ഉയരമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്നുണ്ട്. ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഈ ശിവക്ഷേത്രം. മഹാഭാരതത്തിലും രാമായണത്തിലും മഹാബലേശ്വര ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത കണക്കിലെടുത്ത് ഇതിന് ദക്ഷിണ കാശി എന്ന സ്ഥാനപ്പേരും ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്നതിന് മുമ്പ് കാര്‍വാര്‍ ബീച്ചില്‍ മുങ്ങിക്കുളിക്കുകയും ക്ഷേത്രത്തിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന മഹാഗണപതി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാത്രം മഹാബലേശ്വരനെ ദര്‍ശിക്കുകയും ചെയ്യുക എന്നതാണ് ക്ഷേത്ര ആചാരം.

പഞ്ചമഹാക്ഷേത്രം

മഹാബലേശ്വര്‍ ക്ഷേത്രത്തിന് സമീപം ഗണപതിയുടെ ഒരു ക്ഷേത്രവുമുണ്ട്. ഗണേശന്‍ ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടു. ഇത് കൂടാതെ ഗോകര്‍ണത്തില്‍ മറ്റ് നിരവധി പ്രധാന ക്ഷേത്രങ്ങളുമുണ്ട്. ഉമാ മഹേശ്വരി ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം, വരദരാജ ക്ഷേത്രം, താമ്ര ഗൗരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇത് കൂടാതെ സേജേശ്വര, ഗുണ്വന്തേശ്വര, മുരുഡേശ്വര, ധാരേശ്വര എന്നീ ക്ഷേത്രങ്ങളും ഗോകര്‍ണത്തില്‍ ഉണ്ട്. മഹാബലേശ്വര ക്ഷേത്രവും ഈ നാല് ക്ഷേത്രങ്ങളും ചേര്‍ന്ന് പഞ്ചമഹാക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.

മോക്ഷപ്രാപ്തി നല്‍കുന്ന ക്ഷേത്രം

കര്‍ണാടകയിലെ ഏഴ് മുക്തി കേന്ദ്രങ്ങളില്‍ ഒന്നാണിത്. കര്‍ണാടകയില്‍ നിന്നുള്ള ഹിന്ദു മതവിശ്വാസികള്‍ മരണപ്പെട്ട ബന്ധുക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഇവിടെയെത്തുന്നു. കാശിയിലെ അന്ത്യകര്‍മങ്ങളിലൂടെ മോക്ഷം ലഭിക്കുന്നത് പോലെ, ദക്ഷിണേന്ത്യയിലെ കാശി എന്ന മഹാബലേശ്വര ക്ഷേത്രത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതും മോക്ഷപ്രാപ്തി നല്‍കുമെന്നാണ് വിശ്വാസം.

ഗോകര്‍ണം

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ഗോകര്‍ണം. മനോഹരമായ ബീച്ചുകളുള്ള ഇവിടെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പശുവിന്റെ ചെവി എന്നര്‍ത്ഥം വരുന്ന ഗോ, കര്‍ണ്ണ എന്നീ രണ്ട് പദങ്ങളില്‍ നിന്നാണ് ഗോകര്‍ണം എന്ന പേര് ഉരുത്തിരിഞ്ഞത്. അഗനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നതെന്നും നദികള്‍ സംഗമിക്കുന്ന സ്ഥലത്തിന് പശുവിന്റെ ചെവിയോട് സാമ്യമുള്ള ആകൃതിയുണ്ടെന്നും അതിനാല്‍ ഗോകര്‍ണം എന്ന പേര് ലഭിച്ചുവെന്നും ചിലര്‍ വിശ്വസിക്കുന്നു. കദംബരുടെയും വിജയനഗര രാജാക്കന്മാരുടെയും ഭരണത്തിന്‍ കീഴിലായിരുന്ന ഗോകര്‍ണം പിന്നീട് പോര്‍ച്ചുഗീസുകാര്‍ കീഴടക്കി.

മഹാബലേശ്വര ക്ഷേത്രത്തില്‍ ജീന്‍സും ട്രൗസറും ഷോര്‍ട്ട്‌സും ധരിച്ച് നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. പരമ്പരാഗത വസ്ത്രം ധരിച്ച് മാത്രമേ മഹാബലേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ക്ഷേത്രം ദര്‍ശന സമയം രാവിലെ 6 മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരെയുമാണ്. എല്ലാ ദിവസവും ക്ഷേത്രം തുറക്കുന്നുവെങ്കിലും 40 വര്‍ഷത്തിലൊരിക്കലാണ് ശിവലിംഗ ദര്‍ശനം നടക്കുന്നത്.

X
Desktop Bottom Promotion