രാത്രി പോയാല്‍ കല്ലായി മാറും, ശാപം കിട്ടിയ കിരാഡു ക്ഷേത്രത്തിന്റെ ഭയാനക രഹസ്യം

Kiradu Temple Rajasthan: നമ്മുടെ ഇന്ത്യയില്‍ നിഗൂഢവും പുരാതനവുമായ ക്ഷേത്രങ്ങള്‍ക്ക് ഒരു കുറവുമില്ല. സംസ്‌കാരവും വൈവിധ്യവും കൊണ്ട് സമ്പന്നമായ രാജസ്ഥാനിലെ മണ്ണിലും പല രഹസ്യങ്ങളും അടക്കം ചെയ്ത അത്തരമൊരു ക്ഷേത്രമുണ്ട്. സന്ധ്യ മയങ്ങിയാല്‍ ആളുകള്‍ ഈ ക്ഷേത്രത്തില്‍ തെല്ലുനേരം പോലും നില്‍ക്കില്ല. അബദ്ധത്തില്‍ പോലും രാത്രി ഈ ക്ഷേത്രത്തില്‍ ആരും കയറാറില്ല. അതാണ് ബാര്‍മര്‍ ജില്ലയിലെ കിരാഡു ക്ഷേത്രം. ഇവിടുത്തെ രഹസ്യങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് പോലും വെല്ലുവിളിയായി തുടരുന്നു. ഈ ക്ഷേത്രത്തില്‍ രാത്രി തങ്ങുന്നവന്‍ കല്ലായി മാറുമെന്നാണ് ജനങ്ങളുടെ വിശ്വാസം. കിരാഡു ക്ഷേത്രത്തിലെ രഹസ്യങ്ങള്‍ എന്താണെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം. (kiradu temple mystery)

kiradu temple mystery

കിരാഡു ക്ഷേത്രം

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കിരാഡു ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രം രാജസ്ഥാനിലെ ഖജുരാഹോ എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം അതിന്റെ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ്. ബിസി 1161-ല്‍ ഈ സ്ഥലത്തിന്റെ പേര് 'കിരാത് കുപ്' എന്നായിരുന്നുവെന്ന് പറയപ്പെടുന്നു.

അഞ്ച് ക്ഷേത്രങ്ങളുടെ ഒരു ശൃംഖലയാണ് കിരാഡു. അതില്‍ വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും (സോമേശ്വര ക്ഷേത്രം) മാത്രമാണ് നല്ല നിലയിലുള്ളത്. ബാക്കിയുള്ളവ തകര്‍ന്ന നിലയിലാണ്. ആരാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ക്ഷേത്രങ്ങളുടെ ഘടന നോക്കുമ്പോള്‍, ദക്ഷിണേന്ത്യയിലെ ഗുര്‍ജര-പ്രതിഹാര രാജവംശത്തിന്റെയോ സംഘ രാജവംശത്തിന്റെയോ ഗുപ്ത രാജവംശത്തിന്റെയോ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാകാമെന്ന് കണക്കാക്കപ്പെടുന്നു.

മനുഷ്യന്‍ കല്ലായി മാറുന്നു

കിരാഡു ക്ഷേത്രം കാണാന്‍ ദൂരദിക്കുകളില്‍ നിന്നും ആളുകള്‍ വരാറുണ്ട്. ഈ ക്ഷേത്രത്തിനു പിന്നിലെ വിശ്വാസം ആരെയും ഞെട്ടിക്കുന്നതാണ്. കാരണം സൂര്യാസ്തമയത്തിനു ശേഷം ഈ ക്ഷേത്രത്തില്‍ താമസിക്കുന്നവന്‍ എന്നെന്നേക്കുമായി കല്ലായി മാറുമെന്നാണ് ഈ ക്ഷേത്രത്തിന്റെ വിശ്വാസം. ഈ ഭയാനകമായ നിഗൂഢത കാരണം സന്ധ്യ കഴിഞ്ഞാല്‍ ആരും തന്നെ ഇവിടെ തങ്ങാറില്ല. ക്ഷേത്രം കാണാന്‍ വരുന്നവര്‍ വരെ വൈകുന്നേരത്തിന് മുമ്പ് ഇവിടെ നിന്ന് പോകും.

വിചിത്രമായ ക്ഷേത്രത്തിന്റെ രഹസ്യം

ഇത്രയും ഭയാനകമായ ഒരു നിഗൂഢത ഉണ്ടായിരുന്നിട്ടും ഈ ക്ഷേത്രത്തിന്റെ ഭംഗി ആളുകളെ ആകര്‍ഷിക്കുന്നു. ഇക്കാരണത്താല്‍, പകല്‍ സമയത്ത് ഇവിടെ ആളുകളുടെ മേള സംഘടിപ്പിക്കാറുണ്ട്. എന്നിരുന്നാലും, ആളുകള്‍ എപ്പോഴും വൈകുന്നേരത്തിന് മുമ്പ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നു. ദൂരെ നിന്ന് വരുന്നവര്‍ക്ക് പോലും രാത്രി ഈ ക്ഷേത്രത്തിനകത്ത് കയറാനുള്ള ധൈര്യം ഇല്ല.

സന്യാസിയുടെ ശാപം

ഈ ഭയാനകമായ രഹസ്യത്തിന് പിന്നില്‍ ഒരു സന്യാസിയുടെ ശാപമാണെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ന്യാസി തന്റെ ചില ശിഷ്യന്മാരോടൊപ്പം വന്നിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ ശിഷ്യന്മാരെ അവിടെ വിട്ട് എങ്ങോട്ടോ ഒരു യാത്ര പോയി. ഇതിനിടെ ഒരു ശിഷ്യന്റെ ആരോഗ്യനില വഷളായി. ബാക്കിയുള്ള ശിഷ്യന്മാര്‍ ഗ്രാമവാസികളോട് സഹായം തേടിയെങ്കിലും ആരും അവരെ സഹായിച്ചില്ല. പിന്നീട് സന്ന്യാസി തിരിച്ചുവന്നപ്പോള്‍ കഥകള്‍ അറിഞ്ഞു കോപാകുലനായി സൂര്യാസ്തമയത്തിനുശേഷം ഇവിടെയെത്തുന്ന എല്ലാവരും കല്ലായി മാറുമെന്ന് ഗ്രാമവാസികളെ ശപിച്ചു എന്നാണ് കഥ.

കിരാഡുവിന്റെ ശാപം സത്യമോ കെട്ടുകഥയോ

ഇത്തരമൊരു ശാപം സത്യമായിരിക്കുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. തരിശായി കിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടെ അല്‍പ്പം ഭയാനകമായി തോന്നുമെങ്കിലും കല്ല് രൂപപ്പെട്ട സംഭവം ഒരു നാടോടിക്കഥയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാര്‍മറിന് സമീപം ഒരു പച്പദ്ര കുളമുണ്ട്. തരിശായ മരുഭൂമിക്ക് നടുവിലുള്ള ഈ കുളം വളരെ മനോഹരമായി കാണപ്പെടുന്നു. പക്ഷേ ഇതിലെ വെള്ളത്തില്‍ സോഡിയം ക്ലോറൈഡിന്റെ അളവ് 98% ആണ്. ഇതുകൂടാതെ, ജൈന ക്ഷേത്രം, ബാര്‍മര്‍ കോട്ട, മണല്‍ക്കൂനകള്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം. കിരാഡുവിലെ ക്ഷേത്രങ്ങളുടെ നിഗൂഢത കേട്ടറിഞ്ഞ് നിരവധി ആളുകള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു. 50 രൂപയാണ് ഇവിടത്തെ ടിക്കറ്റ് നിരക്ക്.

Story first published: Friday, May 3, 2024, 12:45 [IST]
X
Desktop Bottom Promotion