മത്സ്യവും മാംസവും വഴിപാട്, 4 നേരം ആരതി.. 51 ശക്തിപീഠങ്ങളിലൊന്നായ കാളിഘട്ട്

Kali Ghat Temple: വൈവിധ്യമാര്‍ന്ന ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട നാടാണ് ഇന്ത്യ. പൗരാണിക പ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഇന്ന് ഞങ്ങള്‍ പറയാന്‍ പോകുന്നത് പശ്ചിമ ബംഗാളിലെ ഒരു ക്ഷേത്രത്തെക്കുറിച്ചാണ്. ദുര്‍ഗ്ഗാ ദേവിക്കും ദേവിയുടെ വിവിധ അവതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട നിരവധി മനോഹരമായ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രം. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയുടെ തീരത്താണ് കാളിഘട്ട് കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാളിഘട്ട് കാളി ക്ഷേത്രത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

kali ghat temple unknown facts

51 ശക്തിപീഠങ്ങളില്‍ ഒന്ന്

കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കാളിഘട്ട് കാളി ക്ഷേത്രം. 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, സതി ദേവിയുടെ ശരീരഭാഗങ്ങള്‍ വീണ സ്ഥലമെല്ലാം ശക്തിപീഠങ്ങളായി മാറിയിട്ടുണ്ട്. പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, സതിദേവിയുടെ വലതു കാലിന്റെ നാല് വിരലുകള്‍ കാളിഘട്ടില്‍ വീണതായി വിശ്വസിക്കപ്പെടുന്നു. അതിനാലാണ് കാളിഘട്ട് കാളിക്ഷേത്രം 51 ശക്തിപീഠങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നത്.

ദേവിയുടെ ഉഗ്രശക്തിയുള്ള വിഗ്രഹം

കാളിഘട്ട് ക്ഷേത്രത്തില്‍ കാളിയുടെ വലിയ ഒരു വിഗ്രഹം കാണാം. ഇവിടെ കാളി ദേവിയുടെ വിഗ്രഹത്തിലെ കൈകളും പല്ലുകളും നാവും സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാളി ദേവിയുടെ വിഗ്രഹത്തിന്റെ മുഖം കറുപ്പും കണ്ണും തലയും സിന്ദൂര നിറവുമാണ്.

ക്ഷേത്രത്തിലെ പ്രധാന ആഘോഷം

നവരാത്രിയാണ് ഇവിടത്തെ പ്രധാന ആഘോഷം. ഓരോ വര്‍ഷവും നവരാത്രി കാലത്ത് കാളിഘട്ട് ക്ഷേത്രം ദീപാലങ്കാരങ്ങളാല്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കും. ആത്മീയാന്തരീക്ഷം അതിന്റെ ഉച്ഛസ്ഥായിയില്‍ നിലനില്‍ക്കുന്ന ഇവിടം ഭക്തരാല്‍ നിറയും. ആറാം നവരാത്രി വരെ ക്ഷേത്രത്തില്‍ കാളി ദേവിക്ക് അരി, നേന്ത്രപ്പഴം, മധുരപലഹാരങ്ങള്‍, വെള്ളം എന്നിവയുടെ നേവൈദ്യം നിവേദിക്കുന്നു. സപ്തമി നാളില്‍ രാവിലെ വിഗ്രഹത്തിനു സമീപം വാഴയില വച്ച് ഗണപതിയുടെ ഭാര്യയായി ദേവിയെ ആരാധിക്കുന്നു. ഈ പൂജയ്ക്കിടെ വിളക്ക് അണച്ചാല്‍ അത് ദുശ്ശകുനമായി കണക്കാക്കുമെന്നാണ് വിശ്വാസം. അഷ്ടമിക്കും നവമിക്കും ഇടയിലാണ് സന്ധ്യാപൂജ നടക്കുന്നത്. ഈ പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ ആചാരപരമായി മൂന്ന് ആടുകളെ ബലിയര്‍പ്പിക്കുകയും ഈ പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. യാഗത്തിനായി ഇവിടെ ബലിപീഠങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

ഈ ദിവസം പുരുഷന്‍മാര്‍ക്ക് വിലക്ക്

വിജയദശമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെ സ്ത്രീകള്‍ ശ്രീകോവിലില്‍ സിന്ദൂരം തൊട്ട് കളിക്കും. ഈ സമയം പുരുഷന്മാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ നിലവിലുള്ള കെട്ടിടത്തിന് 200 വര്‍ഷം പഴക്കമുണ്ട്. എന്നാല്‍ പുരാണ ഗ്രന്ഥങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. 15-ാം നൂറ്റാണ്ടിലെ മാനസര്‍ ഭാസന്‍, 17-ാം നൂറ്റാണ്ടിലെ കവി കങ്കന്‍ ചാണ്ടി തുടങ്ങിയ നിരവധി ചരിത്ര ഗ്രന്ഥങ്ങളില്‍ കാളിഘട്ട് ക്ഷേത്രത്തെ പരാമര്‍ശിക്കുന്നുണ്ട്.

ദിവസവും 4 തവണ ആരതി

ക്ഷേത്രത്തില്‍ ദിവസവും 4 തവണ ആരതി നടത്തുന്നു. രാവിലെ മംഗള ആരതിയോടെയാണ് പൂജ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് പുലാവ്, അരി, പച്ചക്കറികള്‍, മത്സ്യം, മാംസം, ചട്ണി, പായസം എന്നിവ അടങ്ങിയ ഭക്ഷണം വിളമ്പുന്നു. വൈകുന്നേരം പൂരി, ഹല്‍വ, മധുരപലഹാരങ്ങള്‍, തൈര് എന്നിവയുടെ വഴിപാടുകള്‍ സമര്‍പ്പിക്കുന്നു. അവസാനമായി, ശയന ആരതി സമയത്ത് ദേവിക്ക് രാജനിവേദ്യം വിളമ്പുന്നു.

Story first published: Wednesday, May 8, 2024, 12:08 [IST]
X
Desktop Bottom Promotion