കുംഭത്തിലെ മകം നാളില്‍ മാത്രം ചോറ്റാനിക്കരയിലുണ്ടാകുന്ന അത്ഭുതം; മകം തൊഴുതാലുള്ള ഫലം

Chottanikkara Makam: ഇന്ന് കുംഭമാസത്തിലെ മകം നാള്‍. വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകം ഇന്നാണ്. വില്വമംഗലം സ്വാമിക്ക് സര്‍വ്വാഭരണ വിഭൂഷിതയായി ചോറ്റാനിക്കയമ്മ ദര്‍ശനം നല്‍കിയ ദിവസമെന്നതാണ് മകം തൊഴലിന്റെ ഐതിഹ്യം. കുംഭമാസത്തിലെ മകം നാളില്‍ ചോറ്റാനിക്കരയമ്മയെ ദര്‍ശിച്ചാല്‍ സുമംഗലികളായ സ്ത്രീകള്‍ക്ക് ദീര്‍ഘമാംഗല്യവും സുഖ ദാമ്പത്യവും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അവിവാഹിതകളായ സ്ത്രീകള്‍ മകം തൊഴുതാല്‍ ഉത്തമപുരുഷനെ വരനായി ലഭിക്കുമെന്നും നല്ല ദാമ്പത്യമുണ്ടാകുമെന്നും കരുതപ്പെടുന്നു.സ്ത്രീകള്‍ മാത്രമല്ല, മകം തൊഴുന്ന എല്ലാവര്‍ക്കും സര്‍വ്വൈശ്വര്യങ്ങളും ആഗ്രഹസാഫല്യവും സദാ ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹവും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് എല്ലാ വര്‍ഷവും ചോറ്റാനിക്കര മകം തൊഴുന്നത്.

chottanikkara-devi
Photo Credit: AI Generated

മകം തൊഴലിന്റെ മഹത്വം

മകം നാളില്‍ ചോറ്റാനിക്കരയമ്മയുടെ ദര്‍ശനം അതീവശ്രേഷ്ഠവും മഹാഭാഗ്യവുമായി കരുതിപ്പോരുന്നു. മകം ദര്‍ശനത്തിന്റെ പുണ്യവും ശക്തിയും അനുഭവിച്ച അനേക ലക്ഷം ആളുകള്‍ ഉണ്ട്. ഓരോ വര്‍ഷവും മകം തൊഴലിന് ആളുകള്‍ വര്‍ധിച്ചുവരുന്നതിന്റെ ഒരു കാരണവും അതാണ്. കുംഭത്തിലെ മകം നാളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പത്ത് മണി വരെയാണ് വിശേഷപ്പെട്ട മകം തൊഴല്‍ നടക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഭക്തര്‍ മകം നാളില്‍ ചോറ്റാനിക്കരയിലേക്ക് ഒഴുകിയെത്താറുണ്ട്.

മകം തൊഴാന്‍ കഴിയാത്തവര്‍ എന്തുചെയ്യണം

ചോറ്റാനിക്കര മകം തൊഴാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. ആഗ്രഹിച്ചിട്ടും പല കാരണങ്ങള്‍ കൊണ്ടും ഈ ദിവസം ദേവീദര്‍ശനത്തിന് ഭാഗ്യം കിട്ടാത്തവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം കുളിച്ച് ചോറ്റാനിക്കരയമ്മയുടെ രൂപത്തിന് മുമ്പില്‍ വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ മകം പുണ്യം ലഭിക്കും.

ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാട് മണ്ഡപത്തില്‍ പാട്ടാണ്. ചോറ്റാനിക്കരയിലെ മേല്‍ക്കാവില്‍ മണ്ഡപത്തില്‍ പാട്ട് നടത്തിയാല്‍ വിചാരിച്ച കാര്യം സാധിക്കുമെന്നാണ് വിശ്വാസം. കീഴ്ക്കാവിലെ പ്രധാന വഴിപാട് ഗുരുതിയാണ്. അതുപോലെ ശര്‍ക്കര നിവേദ്യവും ഭഗവതിയുടെ ഇഷ്ട വഴിപാടാണ്.

മകം നാളിലെ വിശേഷതകള്‍

ചോറ്റാനിക്കര ഉത്സവത്തോടനുബന്ധിച്ചാണ് മകം തൊഴല്‍. ഉത്സവം കൊടിയേറി ഏഴാമത്തെ നാളിലാണ് മകം തൊഴല്‍. ഈ ദിവസം പ്രത്യേക ആറാട്ടും ഏഴ് ആനകളുടെ അകമ്പടിയോടുകൂടിയ എഴുന്നള്ളത്തും ശീവേലിയും നടക്കും. അതിന് ശേഷം രണ്ടുമണിയോടെ നടതുറന്ന് മകം തൊഴല്‍ ആരംഭിക്കും.

മകത്തിന് മാത്രം അണിയുന്ന വിശേഷ ആഭരണം

വിശേഷ ദിവസങ്ങളില്‍ മാത്രം ദേവി അണിയുന്ന തങ്കഗോളകയോട് കൂടിയ ചോറ്റാനിക്കര മകം ദര്‍ശനം വളരെ പുണ്യദായകവും ഭാഗ്യദായകവുമായി കരുതിപ്പോരുന്നു. കുംഭത്തിലെ മകത്തിനും തൃക്കാര്‍ത്തികയ്ക്കും വിഷുവിനും മാത്രമാണ് ദേവിയെ തങ്ക ഗോളക അണിയിക്കാറുള്ളു.

ജ്യോതിഷ പ്രാധാന്യം

ഉത്സവങ്ങളുടെയും ആത്മീയ ആചാരങ്ങളുടെയും മാസമാണ് കുംഭം. ശനി ഗ്രഹത്തിന്റെ മൂലക്ഷേത്രമാണ് കുംഭം രാശി. പ്രവൃജ്യയോഗ കാരകനാണ് ശനി. ആത്മീയത, സന്ന്യാസം എന്നിവയുമായെല്ലാം ശനി ബന്ധപ്പെട്ടിരിക്കുന്നു. പ്രവൃജ്യായോഗ കാരകനായ ശനിയുടെ രാശിയില്‍ ആത്മകാരകനായ സൂര്യന്‍ വരുന്നത് സവിശേഷമായി കരുതിപ്പോരുന്നു. സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയില്‍ ചന്ദ്രന്‍ വരുന്നതും വളരെ പുണ്യമാണ്. ചോറ്റാനിക്കര മകത്തിന് ഇങ്ങനെ സൂര്യചന്ദ്രന്മാര്‍ സമസപ്തക രാശിയില്‍ നില്‍ക്കുന്നുവെന്നാണ് സങ്കല്‍പ്പം. സൂര്യചന്ദ്രന്മാരെ മാതാവും പിതാവുമായും ഭാര്യാഭര്‍ത്തക്കന്മാരുമായും സങ്കല്‍പ്പിക്കുന്നുണ്ട്. കുംഭമാസത്തിലെ പൗര്‍ണ്ണമി (കുംഭ പൂര്‍ണ്ണിമ) വളരെ വിശേഷപ്പെട്ട ദിവസമാണ്.

ചോറ്റാനിക്കര മകം തൊഴലിന് നട തുറക്കുന്നത് മിഥുനം ലഗ്നത്തിലാണ്. പന്ത്രണ്ട് രാശികളില്‍ വളരെ പ്രത്യേകതയുള്ള രാശിയാണ് മിഥുനം. ഈ രാശിയുടെ ചിഹ്നം ഒരു ആണും പെണ്ണും, അല്ലെങ്കില്‍ ഇരട്ടയാണ്. ചോറ്റാനിക്കരയമ്മ ലക്ഷിനാരായണ മൂര്‍ത്തിയാണെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് തന്നെ ദീര്‍ഘമാംഗല്യം, മാംഗല്യയോഗം, സംതൃപ്ത ദാമ്പത്യം എന്നിവയുമായെല്ലാം ബന്ധമുണ്ട് ചോറ്റാനിക്കര മകം തൊഴലിന്.

X
Desktop Bottom Promotion