Year Ender 2024: ലോകം നടുങ്ങിയ പകര്‍ച്ചവ്യാധികള്‍: തിരികെ വരുമോ ഇവ, 2024-ആവര്‍ത്തിക്കാതിരിക്കാന്‍....

2024 അവസാനിക്കാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അവസാനിക്കാന്‍ പോവുന്ന ഈ വര്‍ഷത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം. ആരോഗ്യ രംഗത്ത് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ തന്നെയാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ ലോകത്തെ പ്രതിസന്ധിയിലാക്കിയത്. കൊവിഡ് അവസാനിച്ചതോടെ ജീവിതം സാധാരണ ഗതിയിലായി എന്ന് കരുതിയിരിക്കുമ്പോള്‍ മങ്കിപോക്‌സും, ബ്രെയിന്‍ ഈറ്റിംഗ് ബാക്ടീരിയയും, പക്ഷിപ്പനിയും എല്ലാം വീണ്ടും തലപൊക്കി.

രോഗാവസ്ഥകളെ എങ്ങനെ നിയന്ത്രിക്കണം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വളരെയധികം പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അത് നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വെല്ലുവിളികളില്‍ നിന്ന് വെല്ലുവിളികളിലേക്കാണ് 2024 സഞ്ചരിച്ചത്. ലോകത്തെ നടുക്കിയ പകര്‍ച്ച വ്യാധികള്‍ എന്തൊക്കെയെന്ന് നോക്കാം.

Year-Ender 2024
Photo Credit: wise image

COVID-19 വകഭേദങ്ങള്‍
2019-ലാണ് കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ച് കുലുക്കിയത്. പിന്നീടങ്ങോട്ട് ലോകം പോലും ഞെട്ടിവിറച്ച കാഴ്ച നാം കണ്ടു. ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ആരോഗ്യാവസ്ഥ മോശമായവരും ധാരാളമായിരുന്നു. വാക്‌സിനുകളും അതിവിദഗ്ധമായ ചികിത്സയും ഫലം കണ്ടെങ്കിലും പിന്നീട് 2024-ലും വിവിധ വകഭേദങ്ങളോടെ കൊവിഡ് ശക്തി പ്രാപിച്ചു. എന്നാല്‍ മുന്‍പുണ്ടായിരുന്നത് പോലെ കഠിനമായ ആരോഗ്യ പ്രതിസന്ധിയോ വെല്ലുവിളിയോ ഉണ്ടാക്കിയില്ലെങ്കിലും രോഗം വിടാതെ തന്നെ പിടികൂടിക്കൊണ്ടിരുന്നു. പ്രതിരോധ നടപടികള്‍ കൃത്യമായി സ്വീകരിക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേ നമുക്ക് മുന്‍പിലുണ്ടായിരുന്നുള്ളൂ.

മങ്കിപോക്‌സ്
കൊവിഡിന് ശേഷം ലോകത്തെ ഞെട്ടിച്ച മറ്റൊരു പകര്‍ച്ച വ്യാധിയായിരുന്നു മങ്കി പോക്‌സ്. 2024-ല്‍ ആഗോള ആരോഗ്യ പ്രശ്‌നമായി കുരങ്ങ് പനി അഥവാ മങ്കി പോക്‌സ് കണ്ടെത്തി. ആഫ്രിക്കയില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് രോഗം എത്തുമ്പോള്‍ അത് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കി. കൊവിഡ് പോലെ മരണാവസ്ഥയിലേക്ക് എത്തിയില്ലെങ്കിലും ലോകത്തിന്റെ അങ്ങോളമിങ്ങോളം കേസുകള്‍ വര്‍ദ്ധിച്ചു. കേരളത്തില്‍ പോലും രോഗബാധ സംശയിക്കപ്പെട്ടു. അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുന്നതിനാല്‍ പല രാജ്യങ്ങളിലും യാത്രാവിലക്ക് പോലും ഏര്‍പ്പെടുത്തു.

നിപ
ലോകത്തെ തന്നെ മരണ സാധ്യതയില്‍ മുന്നിലുള്ള രോഗങ്ങളില്‍ ഒന്നാണ് നിപ. എല്ലാ വര്‍ഷവും കേരളത്തില്‍ നിപ ബാധിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ പ്രാവശ്യം രോഗം വന്നപ്പോഴും നേരിട്ട വെല്ലുവിളി. നിപ ബാധിച്ച് വിദ്യാര്‍ത്ഥി മരണപ്പെടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ആശങ്കയിലേക്ക് എത്തി. നിപ പകരുന്ന വഴികളും , രോഗത്തിന്റെ ഉറവിടവും തേടി ആരോഗ്യരംഗത്തുള്ളവര്‍ പരക്കം പാഞ്ഞു. അഞ്ചാം തവണയായിരുന്നു കേരളത്തെ നിപ ഭയത്തിലേക്ക് തള്ളിയിട്ടത്.

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (പക്ഷിപനി)
ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ, പ്രത്യേകിച്ച് H5N1 സ്‌ട്രെയിന്‍, 2024-നെ പിടിച്ച് കുലുക്കിയ രോഗാവസ്ഥകളില്‍ മുന്നിലാണ്. രോഗബാധിതരായ പക്ഷികളുമായി ഉണ്ടാവുന്ന നേരിട്ടുള്ള സമ്പര്‍ക്കമാണ് രോഗം പടരുന്നതിലേക്ക് എത്തിച്ചത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല എന്നതായിരുന്നു ആകെയുള്ള ആശ്വാസം. ഇപ്പോഴും ഇതില്‍ നിന്നുള്ള വകഭേദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയിലുള്ളവര്‍ സൂക്ഷമമായി ഇത്തരം കാര്യങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു.

അമീബിക് മസ്തിഷ്‌കജ്വരം
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടി മരിക്കാനിടയായ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ഘട്ടത്തില്‍ കുളത്തിലും ഒഴുകാത്ത ജലാശയങ്ങളിലും കുളിക്കുന്നത് പോലും അപകടമുണ്ടാക്കിയിരുന്നു. ഇതൊരു പകര്‍ച്ച വ്യാധിയല്ലെങ്കില്‍ പോലും കേരളത്തില്‍ ആശങ്കയുയര്‍ത്തിയ രോഗാവസ്ഥയില്‍ അമീബിക് മസ്തിഷ്‌ക ജ്വരവും വളരെ വെല്ലുവിളിയായി മാറി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മുതിര്‍ന്ന ഒരു വ്യക്തിയും സമാന അവസ്ഥകളില്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതും ആരോഗ്യ രംഗത്ത് തിരിച്ചടിയുണ്ടാക്കി.

ഡെങ്കിപ്പനി
ഡെങ്കിപ്പനിയുടെ കാര്യത്തിലും നാം ഒട്ടും പുറകിലേക്ക് പോയില്ല എന്നതാണ് ലോകത്തിന് മുന്നില്‍ ആരോഗ്യരംഗത്തുണ്ടായ മറ്റൊരു വെല്ലുവിളി. ഇന്ത്യയിലും, ലാറ്റിനമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും രോഗം അതികഠിനമായി തന്നെ പിടിമുറുക്കി. ഇത് ആശുപത്രി വാസത്തിനും മരണത്തിനും എല്ലാം വഴി വെച്ചു. കൊതുക് നിയന്ത്രണം തന്നെയാണ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനായി അവലംബിക്കേണ്ട രീതി എന്നതും ഈ സമയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്. ഇതെല്ലാം തന്നെ 2024-ലെ സാംക്രമിക രോഗങ്ങളും അവയുടെ വ്യാപനവും രാജ്യത്തും ലോകത്തും എത്രത്തോളം പ്രതിസന്ധികളുണ്ടാക്കി എന്ന് ഉയര്‍ത്തിക്കാട്ടുന്നത് തന്നെയായിരുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion