കുഞ്ഞുങ്ങളുടെ ശരീരത്തിലെ അമിതരോമവളർച്ച, വിനയായത് മാതാപിതാക്കളുടെ ഈ ശീലം

ലോകമെമ്പാടുമുള്ളവരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് സ്‌പെയിനില്‍ നിന്നും കഴിഞ്ഞ ദിവസം വന്നത്. അവിടെ പതിനൊന്നോളം കുട്ടികളില്‍ ശരീരമാസകലം അമിതമായ രോമവളര്‍ച്ചയുള്ള അപൂര്‍വ്വമായ അവസ്ഥ കണ്ടെത്തി. ഹൈപ്പര്‍ട്രൈക്കോസിസ് എന്ന് ശാസ്ത്രീയമായും വേര്‍വൂള്‍ഫ് സിന്‍ഡ്രമെന്ന് പൊതുവായും അറിയപ്പെടുന്ന അവസ്ഥയാണിത്. മധ്യകാലഘട്ടം മുതല്‍ക്ക് നൂറോളം വേര്‍വൂള്‍ഫ് സിന്‍ഡ്രം കേസുകളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നിരിക്കെ, സമീപകാലത്ത് മാത്രം പതിനൊന്ന് കേസുകള്‍ സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചവരെ ഞെട്ടിക്കുന്ന വസ്തുതകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

werewolf syndrome
Photo Credit: AI Generated

വിനയായത് മാതാപിതാക്കളുടെ ഈ ശീലം

മാതാപിതാക്കള്‍ മുടി കൊഴിച്ചിലിന് ഉപയോഗിച്ച മരുന്നുകളുടെ പാര്‍ശ്വഫലമായാണ് കുട്ടികളുടെ ശരീരമാസകലം രോമം വളര്‍ന്നത് എന്നതായിരുന്നു സ്‌പെയിനിലെ നവറയിലുള്ള ഫാര്‍മകോവിജിലന്‍സ് സെന്ററിന്റെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ പതിനൊന്നോളം വേര്‍വൂള്‍ഫ് സിന്‍ഡ്രം ആണ് സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മുടികൊഴിച്ചിലിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളിലെ മിനോക്‌സിഡില്‍ എന്ന ഘടകമാണ് കുട്ടികളില്‍ ഈ അപൂര്‍വ്വ അവസ്ഥയ്ക്ക് കാരണമായത്. ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്ത കുട്ടികളുടെ മാതാപിതാക്കളില്‍ ആരെങ്കിലും അഞ്ച് ശതമാനം മിനോക്‌സിഡില്‍ അടങ്ങിയ മരുന്ന് മുടികൊഴിച്ചില്‍ മാറാനായി ഉപയോഗിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് അബദ്ധത്തിലോ അല്ലെങ്കില്‍ ചര്‍മ്മത്തിലൂടെയോ കുട്ടികളുടെ ശരീരത്തിലെത്തിയിരിക്കാം എന്നാണ് അനുമാനം. എഡിഎ (U.S. Food and Drug Administration) അംഗീകൃത മരുന്നായ മിനോക്‌സിഡില്‍ ഡോക്ടര്‍മാരുടെ കുറിപ്പ് ഇല്ലാതെ തന്നെ മുടികൊഴിച്ചിലിനും മുടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ക്കും ഓണ്‍ലൈന്‍ സൈറ്റുകളില്‍ അടക്കം സുലഭമാണ്.

എന്താണ് വേര്‍വൂള്‍ഫ് സിന്‍ഡ്രം

ശരീരതത്തിലെ അസാധാരണമായ രോമവളര്‍ച്ചയാണ് വേര്‍വൂള്‍ഫ് സിന്‍ഡ്രം എന്നറിയപ്പെടുന്നത്. അഞ്ച് സെന്റീമീറ്റര്‍ വരെ നീളത്തില്‍ നേര്‍ത്ത രോമങ്ങള്‍ മുഖം, കൈകാലുകള്‍ മറ്റ് ഭാഗങ്ങള്‍ അടക്കം ശരീരമാകെ വളരും. ജന്മനാ ഈ അവസ്ഥയുമായി ജനിക്കുന്ന കുട്ടികള്‍ ഉണ്ട്. അതല്ലാതെ വളര്‍ച്ചയുടെ മറ്റ് ഘട്ടങ്ങളിലും ഈ അവസ്ഥയുണ്ടാകാം.

പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രജന്റെ അമിത ഉല്‍പ്പാദനം കൊണ്ട് സ്ത്രീകളിലും ജനനസമയത്ത് സ്ത്രീകളായി തിരിച്ചറിയപ്പെടുന്നവരിലും (AFAB) ഉണ്ടാകാറുള്ള ഹെര്‍സ്യൂട്ടിസത്തില്‍ നിന്നും വ്യത്യസ്തമാണ് വേര്‍വൂള്‍ഫ് സിന്‍ഡ്രം. ഹെര്‍സ്യൂട്ടിസത്തില്‍ സ്ത്രീകള്‍ക്ക് നെഞ്ചിലും പിന്‍ഭാഗത്തും അമിതമായി രോമവളര്‍ച്ചയുണ്ടാകും. മീശയും താടിയും ഇവര്‍ക്കുണ്ടാകാം. എന്നാല്‍ വേര്‍വൂള്‍ഫ് സിന്‍ഡ്രത്തിന് ആന്‍ഡ്രജന്‍ ഹോര്‍മോണുമായോ, ലിംഗവുമായോ ബന്ധമില്ലെന്നാണ് നിലവില്‍ കരുതപ്പെടുന്നത്.

ഈ അവസ്ഥയ്ക്ക് നിലവില്‍ ചികിത്സ കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് സങ്കടകരമായ വസ്തുത.

മിനോക്‌സിഡിലിനെ സൂക്ഷിക്കണം

മുടി കൊഴിച്ചിലിന് പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ എല്ലാം ലഭ്യമായ മരുന്നുകളില്‍ പലതിലും മിനോക്‌സിഡില്‍ അടങ്ങിയിട്ടുണ്ട്. ദ്രാവക രൂപത്തില്‍ സിറമായും അല്ലാതെയും വരുന്ന മരുന്ന് നേരിട്ട് ചര്‍മ്മത്തിലും മുടിയിലും തേക്കാവുന്നവയാണ്. രക്തക്കുഴലുകളെ വികസിപ്പിച്ച് കൂടുതല്‍ രക്തയോട്ടം സാധ്യമാക്കുകയും അങ്ങനെ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയുമാണ് ഇവ ചെയ്യുന്നത്.

അബദ്ധവശാല്‍ വായിലൂടെയും മരുന്ന് ഉപയോഗിച്ച കൈകള്‍ കൊണ്ട് മാതാപിതാക്കള്‍ സ്പര്‍ശിക്കുക വഴി ചര്‍മ്മത്തിലൂടെയുമാണ് ഈ മരുന്ന് കുട്ടികളിലേക്ക് എത്തുന്നതെന്നാണ് സിഎഫ്എന്നിന്റെ കണ്ടെത്തല്‍. സ്‌പെയിനില്‍ 2023 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസില്‍ പിതാവ് ഈ മരുന്ന് ഉപയോഗിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അസാധാരണ രോമവളര്‍ച്ച ഉണ്ടായത്. മരുന്ന് നിര്‍ത്തിയപ്പോള്‍ ഈ പ്രശ്‌നം മാറുകയും ചെയ്തു. തുടര്‍ന്നാണ് സമാനമായ കേസുകളെ കുറിച്ച് പഠനം നടന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.

Story first published: Friday, December 6, 2024, 13:12 [IST]
X
Desktop Bottom Promotion