ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ്; ഫ്‌ളൊറോണയെ ഭയക്കണോ?

കോവിഡ് വൈറസ് വകഭേദമായ ഒമിക്റോണിന് പിന്നാലെ ലോകത്തെ ഭീതിയിലാക്കി മറ്റൊരു പുതിയ വൈറസും. വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍, 'ഫ്‌ളൊറോണ' എന്ന് പേരിട്ടിരിക്കുന്ന രോഗമാണ് ഇസ്രായേലില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് 19, ഇന്‍ഫ്‌ളുവന്‍സ എന്നിവയുടെ ഇരട്ട അണുബാധ എന്നാണ് വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 30ന് ഇസ്രായേലിലെ ഗര്‍ഭിണിയായ ഒരു സ്ത്രീയില്‍ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഈ രോഗം എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിലും, ഫ്‌ളോറോണയെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍ ഇതാ.

What is florona? double infection of COVID-19 and influenza: Symptoms, precautions in Malayalam

എന്താണ് ഫ്‌ളൊറോണ?

അടിസ്ഥാനപരമായി ഫ്‌ളൊറോണ എന്നത് 'ഫ്‌ളൂ + കൊറോണ' എന്നാണ്. ഇത് കോവിഡിന്റെ ഒരു പുതിയ വകഭേദമല്ല, മറിച്ച് ഇന്‍ഫ്‌ളുവന്‍സ വൈറസും കോവിഡും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു വ്യക്തിയുടെ പ്രതിരോധശേഷിയുടെ വലിയ തകര്‍ച്ചയ്ക്ക് കാരണമാകുന്ന ഇരട്ട അണുബാധയാണ്. കഴിഞ്ഞ ദിവസം, ഇസ്രായേലിലെ ഒരു ഗര്‍ഭിണിയായ സ്ത്രീക്കാണ് ആദ്യമായി ലോകത്ത് ഫ്‌ളൊറോണ ബാധിച്ചത്. ഈ യുവതി വാക്‌സിന്‍ എടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫ്‌ളൊറോണയെക്കുറിച്ച് ലോകാര്യോഗ സംഘടന പറയുന്നത്

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഫ്‌ളൊറോണയ്ക്ക് നിര്‍വചനം നല്‍കിയിട്ടില്ലെങ്കിലും, ഒരേ സമയം കോവിഡ്-19, ഇന്‍ഫ്‌ളുവന്‍സ എന്നീ രോഗങ്ങള്‍ പിടിപെടാന്‍ കഴിയുമെന്ന അവസ്ഥയാണ് 'ഫ്‌ളൊറോണ' രോഗം. ഒരേ സമയം രണ്ട് രോഗങ്ങളും പിടിപെടുന്നത് സാധ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഗുരുതരമായ കോവിഡ്, ഇന്‍ഫ്‌ളുവന്‍സ എന്നിവ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം രണ്ട് ഡോസ് വാക്‌സിനും എടുക്കുക എന്നതാണ്.

ഫ്‌ളൊറോണയ്ക്കുള്ള മുന്‍കരുതലുകള്‍

ഇരട്ട അണുബാധ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഒരു ലിസ്റ്റ് ലോകാരോഗ്യ സംഘടന പുറത്തിറക്കി. മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 1 മീറ്റര്‍ അകലം പാലിക്കുക, നിങ്ങളുടെ അകലം പാലിക്കാന്‍ കഴിയാത്തപ്പോള്‍ നന്നായി മാസ്‌ക് ധരിക്കുക, തിരക്കേറിയതും മോശം വായുസഞ്ചാരമുള്ള സ്ഥലങ്ങളും ക്രമീകരണങ്ങളും ഒഴിവാക്കുക, മുറികള്‍ നന്നായി വായുസഞ്ചാരമുള്ളതാക്കാന്‍ ജനലുകളും വാതിലുകളും തുറന്നിടുക തുടങ്ങിയ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്യുക.

വര്‍ധിക്കുന്ന ഒമിക്രോണ്‍ കേസുകള്‍

ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗ ബാധിതരായവരുടെ എണ്ണം 1,500 കടന്നു. ആദ്യം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഇപ്പോള്‍ ഇന്ത്യയുടെ 23 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. മഹാരാഷ്ട്രയില്‍ 460 കേസുകളും ഡല്‍ഹിയില്‍ 351 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കോവിഡ് രോഗികളുടെ നിരക്കില്‍ വന്‍ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. കഴിഞ്ഞ ആഴ്ച മാത്രം മൂന്നിരട്ടി കോവിഡ് രോഗികള്‍ ഇന്ത്യയില്‍ ഉണ്ടായതായി കണക്കുകള്‍ പറയുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, January 3, 2022, 9:10 [IST]
X
Desktop Bottom Promotion