ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നു, ചൈന പകര്‍ച്ചവ്യാധി മറയ്ക്കുകയാണോ, ജാഗ്രതയോടെ ഇന്ത്യയും

ലോകത്തെ നടുക്കിയ കോവിഡ് മഹാമാരിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അചൈനയില്‍ വീണ്ടും പുതിയ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ് എന്നുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍മീഡിയയില്‍. എക്‌സ് (ട്വിറ്റര്‍) അടക്കമുള്ള ഓണ്‍ലൈന്‍ ചര്‍ച്ച ഇടങ്ങളില്‍ നിറയെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ശ്മശാനങ്ങളില്‍ മൃതശരീരം സംസ്‌കരിക്കാനുള്ള നീണ്ട നിരയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്താണിതിലെ സത്യാവസ്ഥ. ചൈന മറ്റൊരു മഹാമാരി മറക്കുകയാണോ. ഇത് സംബന്ധിച്ച് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കാം.

virus outbreak china
Photo Credit: AI Generated

അടുത്ത കോവിഡ്

ഇന്‍ഫ്‌ളുവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ, hMPV (ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ്) എന്ന മറ്റൊരു അജ്ഞാത വൈറസ് തുടങ്ങി നിരവധി വൈറസുകള്‍ ചൈനയിലെ ആരോഗ്യമേഖലയില്‍ പിടിമുറുക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചൈന ഇക്കാര്യം മറച്ചുപിടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ട് എന്നത് ശരിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തില്‍ ഔദ്യോഗിക മുന്നറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ട് നിലവിലെ ഊഹാപോഹങ്ങള്‍ സത്യമാണെന്നോ ചൈനയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചെന്നോ സ്ഥിരീകരിക്കാന്‍ കഴിയുകയില്ല.

ചൈനയിലെ ആരോഗ്യസ്ഥിതി

നിലവില്‍ ചൈനയില്‍ പിടിമുറുക്കിയിരിക്കുന്ന ശ്വാസകോശരോഗങ്ങള്‍ കുട്ടികളെയും വൃദ്ധരെയുമാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. പ്രതിരോധവ്യവസ്ഥ പൂര്‍ണ്ണമായും വികസിച്ചിട്ടില്ലാത്ത കുട്ടികളാണ് രോഗശയ്യയില്‍ ഉള്ളത്. പ്രായമായവരും ആസ്ത്മ, സിഒപിഡി പോലുള്ള അവസ്ഥകള്‍ ഉള്ളവരും ചൈനയിലെ നിലവിലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകള്‍ നേരിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പനി, ജലദോഷം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ നേരിടുന്നത്. ചുമ, ജലദോഷം, പനി, വലിവ് തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതല്‍ പേരും അനുഭവിക്കുന്നത്. ചിലയാളുകളില്‍ ഇത് ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള ഗുരുതര ശ്വാസകോശ രോഗളായി മാറുന്നു.

തണുത്ത കാലാവസ്ഥയും കോവിഡിന് ശേഷം ജനജീവിതം സാധാരണഗതിയിലായതുമാണ് hMPV പോലുള്ള ശ്വാസകോശരോഗങ്ങള്‍ അധികരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും സാമൂഹികല അകലവും മറ്റ് ജാഗ്രതകളും കാരണം വര്‍ഷങ്ങളായി പല രോഗാണുക്കളും ജനങ്ങളിലേക്ക്, പ്രത്യേകിച്ച് കുട്ടികളിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ ജനജീവിതം സാധാരണാവസ്ഥയിലേക്ക് എത്തിയതോടെ വീണ്ടും വൈറസുകള്‍ ആളുകളിലേക്ക് എത്തിയെന്ന് വേണം അനുമാനിക്കാന്‍. കുട്ടികളും പ്രായമായവരും അടക്കം പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗഭീഷണി കൂടുതല്‍.

പകര്‍ച്ചവ്യാധിയോ

എക്‌സില്‍ പ്രചരിക്കുന്ന ചില വീഡിയോകളില്‍ ചൈനീസ് ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാം. പുതിയ പകര്‍ച്ചവ്യാധി എന്ന നിലയിലാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇക്കാര്യത്തിലില്ല. ചൈനീസ് ആരോഗ്യ വിഭാഗമോ ലോകാരോഗ്യസംഘടനയോ ഇക്കാര്യത്തില്‍ അറിയിപ്പുകള്‍ പുറത്തിറക്കിയിട്ടില്ല. ന്യുമോണിയയും മറ്റ് ശ്വാസകോശ അണുബാധകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും തണുപ്പ് കാലത്ത് സാധാരണമായ ഇന്‍ഫ്‌ളുവന്‍സയാണ് നിലവില്‍ പ്രധാന രോഗകാരി. നിലവില്‍ ലോകത്തിന് ഭീഷണിയാകുന്ന ആരോഗ്യസ്ഥിതിയായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

hMPV

ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ് എന്ന അജ്ഞാതവൈറസ് 2001ലാണ് ആദ്യമായി തിരിച്ചറിയപ്പെടുന്നത്. പിന്നീട് എല്ലാ മഞ്ഞുകാലത്തും ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രധാനമായും കുട്ടികളെയും മുതിര്‍ന്നവരെയുമാണ് ഈ വൈറസ് ബാധിക്കുന്നത്. ശ്വാസകോശസംബന്ധ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ ഈ രോഗം ഗുരുതരമാകാം. രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്ത് വരുന്ന ജലകണങ്ങളിലൂടെയാണ് രോഗാണുക്കള്‍ പകരുന്നത്.

ഭയമല്ല, വേണ്ടത് ജാഗ്രത

കോവിഡ് ഉണ്ടായിരുന്നപ്പോള്‍ സ്വീകരിച്ച അതേ ശ്വുചിത്വ സമീപനത്തിലൂടെ രോഗങ്ങളെ അകറ്റി നിര്‍ത്തി. കൈകള്‍ കൂടെക്കൂടെ ശുചിയാക്കുക, മാസ്‌കുകള്‍ ധരിക്കുക. ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കുക. സാമൂഹികഅകലം പാലിക്കുക. അനാരോഗ്യം തോന്നിയാല്‍ വീടുകളില്‍ വിശ്രമിക്കുക. ശ്വാസകോശസംബന്ധ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുക.

ജാഗ്രതയില്‍ ഇന്ത്യയും

ചൈനയില്‍ hMPV വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്തെ ശ്വാസകോശ സംബന്ധ രോഗങ്ങളും ഇന്‍ഫ്‌ളുവന്‍സ കേസുകളും നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ രോഗ നിയന്ത്രണ കേന്ദ്രം അറിയിച്ചു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated

X
Desktop Bottom Promotion