പൂനെയില്‍ വ്യാപിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം; ജീവന്‍ വരെ അപകടത്തിലാക്കുന്ന ഈ രോഗം എന്താണ്?

ഏറ്റവും അപകടകാരിയായി ലോകാരോഗ്യ സംഘടന പോലും കണക്കാക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഈ രോഗം മഹാരാഷ്ട്രയിലെ പൂനെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നൂറിധികം വ്യക്തികള്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പലരും ഈ രോഗത്തിന്റെ അപകട സാധ്യത തിരിച്ചറിയാത്തതും വേണ്ട വിധത്തിലുള്ള മുന്‍കരുതലുകള്‍ എടുക്കാത്തതും, രോഗവ്യപ്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. നിലവില്‍ ആരോഗ്യ മന്ത്രാലയം രോഗാവസ്ഥ നിയന്ത്രിക്കുന്നതിനായി പ്രത്യേക സംഘത്തെ പൂനെയിലേയ്ക്ക് അയച്ചിട്ടുണ്ട്. രോഗാവസ്ഥ എത്രത്തോളം നിയന്ത്രിക്കാനാകും എന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗം.

Guillain-Barr syndrome
Photo Credit: PTI

ഇതേ സമയം പൂനെയിലെ സിന്‍ഗഡ് റോഡിലെ നാന്ദേഡ് ഗ്രാമത്തിലെ ഒരു കിണറ്റിലെ ജലം ഉപയോഗിച്ചതാണോ രോഗത്തിനു പിന്നിലെ കാരണമെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണ് ഈ കിണര്‍. കിണറ്റിലെ ജലം മലിനമാണോ എന്ന സംശയവും ആരോഗ്യവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇത്രയധികം ഭീതിപടര്‍ത്തി ഇന്ത്യയില്‍ എത്തിയിരിക്കുന്ന ഈ ഗില്ലിന്‍ ബാരേ സിന്‍ഡ്രോം എന്താണെന്ന് നോക്കാം.

എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?

ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷിയേയും, തലച്ചോറിനെയും ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബന്ധിച്ചിരിക്കുന്ന പെരിഫെറല്‍ ഞരമ്പുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഗില്ലൻ ബാരി സിൻഡ്രോം. ഏത് പ്രായക്കാരെയും ഈ രോഗം ബാധിക്കാം. എന്നാല്‍, കൂടുതലും, പ്രായമായവരിലും, അതുപോലെ പുരുഷന്മാരിലുമാണ് ഈ രോഗം അമിതമായി കണ്ടുവരുന്നത്. കൃത്യമായയ രീതിയില്‍ ലക്ഷണങ്ങള്‍ മനസ്സിലാക്കി രോഗം കണ്ടുപിടിച്ചില്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, പക്ഷാഘാതം എന്നീ അവസ്ഥകളിലേയ്ക്ക് രോഗം നയിക്കാം.

കാരണങ്ങള്‍

എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, പൊതുവില്‍ ഈ രോഗം കണ്ടെത്തിയവരിലെല്ലാം വൈറസ് അതുപോലെ ബാക്ടീരിയ എന്നിവുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ എത്തിയ വൈറസ്, അല്ലെങ്കില്‍ ബാക്ടീരിയകള്‍ രോഗപ്രതിരോധ സംവിധാനത്തെ തകിടം മറിയ്ക്കുന്നു. കൂടാതെ, ഗ്യാസ്‌ട്രോഎന്റൈറ്റിസ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളും ശരീരത്തില്‍ പ്രകടമാകുന്നു. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ക്യാമ്പിലോബാക്ടര്‍ ജെജുനി എന്ന അണുബാധ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗി അപകടാവസ്ഥയിലേയ്ക്ക് നീങ്ങുമെന്നും പറയുന്നു. ഇവ കൂടാതെ, പനി, സൈറ്റോമെഗലോവൈറസ്, എപ്സ്റ്റീന്‍-ബാര്‍ വൈറസ്, സിക്ക വൈറസ് എന്നിവ ബാധിച്ചവരില്‍ ഗില്ലൻ ബാരി സിൻഡ്രോം ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും പറയുന്നുണ്ട്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരിലും ഗില്ലൻ ബാരി സിൻഡ്രോം എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍

ഡീപ് ടെന്‍ഡോണ്‍ റിഫ്‌ലെക്ടറുകളുടെ കുറവ് അതുപോലെ, ന്യൂറോളജിക്കല്‍ പരിശോധനകള്‍ എന്നിവയിലൂടെയാണ് ഈ രോഗം കണ്ടെത്താന്‍ സാധിക്കുക. രോഗം കണ്ടെത്തിയാല്‍ ഉടനെ ചിക്തിസ ആരംഭിക്കേണ്ടതാണ്. വൈകിപ്പിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കാനും, പക്ഷാഘാതം പോലെയുള്ള രോഗങ്ങള്‍ വരാനും കാരണമായേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗില്ലൻ ബാരി സിൻഡ്രോം വന്നാല്‍ രോഗിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയ്ക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്. രോഗിയില്‍ ശ്വസനം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, അസാധാരണമായ ഹൃദയമിടിപ്പ്, അണുബാധകള്‍ എന്നിവ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. നിലവില്‍ ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ലെങ്കിലും രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ശരിയായ രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും സാധിക്കുന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, January 28, 2025, 16:07 [IST]
X
Desktop Bottom Promotion