പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്

കൊറോണവൈറസ് വ്യാപനത്തിന് ഒരു വര്‍ഷത്തിനിപ്പുറവും ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രിട്ടനില്‍ കണ്ടുവരുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് വെളിപ്പെടുത്തുന്നതും അതുതന്നെ. വൈറസിന്റെ പുതിയ വകഭേദം യു.കെയില്‍ വീണ്ടും അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ വൈറസിനെ ചെറുക്കാന്‍ ലോകത്തെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിട്ടുമുണ്ട്. പല രാജ്യങ്ങളും വ്യോമഗതാഗതങ്ങള്‍ വീണ്ടും നിര്‍ത്തിവയ്ക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു.

കോവിഡ് 19 പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ച് വിതരണത്തിനായി സജ്ജമായിരിക്കേയാണ് വൈറസിന്റെ പുതിയ വകഭേദം രൂപപ്പെട്ടതെന്ന വാര്‍ത്ത ഉയര്‍ന്നത്. മ്യൂട്ടേഷന്റെ കാരണം കണ്ടെത്തുന്നതിനായി ഗവേഷകരും മെഡിക്കല്‍ വിദഗ്ധരും അശ്രാന്തമായി പ്രവര്‍ത്തിക്കുകയാണ്. ആദ്യഘട്ടത്തിലെ കൊറോണ വൈറസ് അണുബാധയ്ക്കുള്ള സാധ്യത കുട്ടികളില്‍ കുറവാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ആശങ്കയേകുന്ന പുതിയ വാര്‍ത്ത എന്തെന്നാല്‍, ഇപ്പോഴത്തെ വകഭേദം കുട്ടികള്‍ക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നതാണ്.

കുട്ടികളിലെ അപകട സാധ്യത

കുട്ടികളിലെ അപകട സാധ്യത

ആദ്യഘട്ട വൈറസിനേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ വേഗത്തില്‍ പടരാനിടയുളളതാണ് പുതിയ വകഭേദം എന്നാണ് കണ്ടെത്തല്‍. മുന്‍പ് കുട്ടികളെ വളരെ കുറച്ച് മാത്രമേ ബാധിച്ചിരുന്നുള്ളൂവെങ്കില്‍ ഇത്തവണ പുതിയ വകഭേദം കാര്യമായി ബാധിച്ചത് കുട്ടികളെയാണ്. കഴിഞ്ഞമാസം ബ്രിട്ടനില്‍ സ്‌കൂളുകള്‍ തുറന്നതോടെയാണ് വ്യാപനതോത് ക്രമാതീതമായി വര്‍ദ്ധിച്ചത്. വൈറസ് കുട്ടികളില്‍ കൂടുതലായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ ഇതുവരെ ആര്‍ക്കും ഗുരുതരമായി രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ചാവ്യാധി പഠനവിഭാഗം പ്രൊഫസര്‍ നെയ്ല്‍ ഫെര്‍ഗൂസണ്‍ അഭിപ്രായപ്പെട്ടു.

പ്രതിരോധ ഘടകമില്ല

പ്രതിരോധ ഘടകമില്ല

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ വൈറോളജി സ്‌പെഷ്യലിസ്റ്റ് വെന്‍ഡി ബാര്‍ക്ലേ പറയുന്നതനുസരിച്ച്, ജനിതകമാറ്റം സംഭവിച്ച വൈറസ് മനുഷ്യകോശങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നു. അതിനാല്‍ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വൈറസിന് തടസമുണ്ടാകാനുളള ഘടകങ്ങള്‍ കുട്ടികളില്‍ ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്. മുതിര്‍ന്നവരില്‍ വൈറസിനെ പ്രതിരോധിക്കുന്ന ACE2 പ്രോട്ടീനുകള്‍ കുട്ടികളില്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 'സ്‌പൈക്ക്' പ്രോട്ടീനില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദത്തിന് 'VUI 202012/01' എന്നാണ് പേരിട്ടിരിക്കുന്നത്.

സ്‌പൈക്ക് പ്രോട്ടീനില്‍ മാറ്റം

സ്‌പൈക്ക് പ്രോട്ടീനില്‍ മാറ്റം

കൊറോണവൈറസിന്റെ ജനിതക ഘടനയില്‍ പതിനായിരത്തിലധികം വ്യതിയാനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ പ്രധാനം ഏഴ് സ്‌പൈക്ക് പ്രോട്ടീനുകളില്‍ മാറ്റം കണ്ടെത്തി എന്നതാണ്. മനുഷ്യരില്‍ വൈറസിന് കടക്കാന്‍ സഹായിക്കുന്ന ഘടകമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. വൈറസിന് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള താക്കോലായി ഇതിനെ കണക്കാക്കുന്നു.

ആശങ്ക വര്‍ധിക്കുന്നു

ആശങ്ക വര്‍ധിക്കുന്നു

ബ്രിട്ടനില്‍ ഡിസംബര്‍ 14നാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനമാണ് വൈറസിന് രൂപമാറ്റം വന്നതായി വക്തമാക്കിയത്. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണവൈറസ് കേസുകളിലെല്ലാം പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഇന്ത്യയിലും ജാഗ്രത

ഇന്ത്യയിലും ജാഗ്രത

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദില്ലി, അമൃത്സര്‍, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിമാനങ്ങളില്‍ എത്തിയവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസിന്റെ വകഭേദമാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ഇന്ത്യയിലോ കേരളത്തിലോ പുതിയ വകഭേദം കണ്ടെത്തിയതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല. എന്നാല്‍, ജാഗ്രതക്കുറവ് ഒരു വലിയ തിരിച്ചടിക്കു തന്നെ കാരണമായേക്കാം. പുതിയ വകഭേത്തിലുള്ള വൈറസ് വ്യാപനം തടയാനായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുയാണ് വേണ്ടത്. ഇപ്പോള്‍ രാജ്യത്ത് പലയിടത്തും മുന്‍പുണ്ടായ നിയന്ത്രണങ്ങള്‍ ഒരുപരിധി വരെ എടുത്തുകളഞ്ഞിരിക്കുകയാണ്. പുതിയ വൈറസിന് രോഗവ്യാപനതോത് കൂടുതലാണെന്ന് സ്ഥിരീകരിച്ചതിനാല്‍ കനത്ത ജാഗ്രത തന്നെ വേണം.

Story first published: Thursday, December 24, 2020, 10:46 [IST]
X
Desktop Bottom Promotion