ഗര്‍ഭച്ഛിദ്രം മൂലം പ്രതിവര്‍ഷം 70,000 മരണം

Abortion
വാഷിങ്‌ടണ്‍: അശാസ്‌ത്രീയമായ ഗര്‍ഭച്ഛിദ്രം വഴി ലോകത്ത്‌ പ്രതിവര്‍ഷം 70,000 സ്‌ത്രീകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌. ലക്ഷക്കണക്കിന്‌ സ്‌ത്രീകളില്‍ ഇത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗട്ട്‌മാഷര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ ഇക്കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന രീതി വ്യാപകമായതിനാല്‍ ഗര്‍ഭച്ഛിദ്ര നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

1995ല്‍ലോകത്താകെ 4.55 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2003ല്‍ ഇത്‌ 4.16കോടിയായി കുറഞ്ഞു. അതേസമയം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെന്ന്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ പ്രസിഡന്റ്‌ ഷാരോണ്‍ കാംപ്‌ പറഞ്ഞു.

ഗര്‍ഭച്ഛിദ്രത്തിനെതിരെ പലരാജ്യങ്ങളിലും നിലനില്‍ക്കുന്ന കര്‍ശന നിയമങ്ങളും ശിക്ഷകളുമാണ്‌ പലസ്‌ത്രീകളെയും അശാസ്‌ത്രീയവും സുരക്ഷിതമല്ലാത്തതുമായ മാര്‍ഗങ്ങള്‍ ഇതിനായി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത ദരിദ്ര രാജ്യങ്ങളിലെ സ്‌ത്രീകളാണ്‌ കൂടുതലും ഈ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്‌. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭച്ഛിദ്രം നടത്തുന്നത്‌ മൂലം സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ വികസ്വരരാജ്യങ്ങള്‍ പ്രതിവര്‍ഷം 50കോടി ഡോളര്‍ ചെലവിടേണ്ടിവരുന്നുണ്ടത്രേ.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, October 15, 2009, 11:59 [IST]
X
Desktop Bottom Promotion