വിഷാദരോഗ മരുന്നുകള്‍ വന്ധ്യതയുണ്ടാക്കും

By Super

വിഷാദരോഗ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍(ആന്റിഡിപ്രസന്റ്‌സ്‌) പുരുഷന്മാരില്‍ വന്ധ്യതയ്‌ക്ക്‌ കാരണമാകുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌.

ബീജത്തിന്റെ ഡിഎന്‍എയെ ഈ മരുന്നുകള്‍ ദോഷകരമായി ബാധിക്കുകയും ഇത്‌ ബീജസങ്കലന സാധ്യത കുറയ്‌ക്കുകയും ചെയ്യുമെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരായ പീറ്റര്‍ ഷ്‌ലീഗലും സിഗ്‌ഡം ടാനികുട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ പുതിയ കണ്ടെത്തല്‍.

വിഷാദരോഗികള്‍ക്ക്‌ സാധാരണയായി നല്‍കാറുള്ള പാരോക്‌സിറ്റൈന്‍, സെറോക്‌സാറ്റ്‌ എന്നീ മരുന്നകള്‍ 35 പുരുഷന്മാര്‍ക്ക്‌ നാലാഴ്‌ച നല്‍കിക്കൊണ്ടാണ്‌ ഗവേഷകര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌.

നിരീക്ഷണവിധേയരാക്കിയ പുരുഷന്മാരില്‍ മരുന്ന്‌ കഴിച്ചതിന്‌ ശേഷം ഡിഎന്‍എ തകരാറുള്ള ബീജകോശങ്ങളുടെ എണ്ണം 13.8ല്‍ നിന്നും 30.3 ശതമാനമായി ഉയര്‍ന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തി .

2006ല്‍ ഇതേ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ സെറാടോണിന്‍ എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി നല്‍കിയ മരുന്നുകള്‍ പുരുഷന്മാരില്‍ ബീജത്തിന്റെ അളവിന്‌ കുറവുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

എന്നാല്‍ വിഷാദരോഗത്തിന്‌ ചികിത്സ തേടുന്ന പുരുഷന്മാര്‍ ഇക്കാരണം കൊണ്ട്‌ അവര്‍ കഴിയ്‌ക്കുന്ന മരുന്നുകള്‍ പെട്ടെന്ന്‌ നിര്‍ത്തിക്കളയരുതെന്നും ചികിത്സിക്കുന്ന ഡോക്ടറുമായി ചര്‍ച്ച ചെയ്‌തശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാവൂ എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion