ഗര്‍ഭഛിദ്രത്തിന്‌ സ്‌ത്രീകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു

By Super

ഗര്‍ഭഛിദ്രത്തിനായി സ്‌ത്രീകള്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നതായി പഠനറിപ്പോര്‍ട്ട്‌. ഗര്‍ഭഛിദ്രം നിയമപരമായി നിരോധിച്ചിട്ടുള്ള രാജ്യങ്ങളിലെ സ്‌ത്രീകളാണ്‌ കൂടുതലായും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം നടത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

വടക്കന്‍ അയര്‍ലന്റ്‌ ഉള്‍പ്പെടുയുള്ള ഏഴുപതോളം രാജ്യങ്ങളിലാണ്‌ ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തിനായി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്‌. വീട്ടില്‍വച്ചുതന്നെ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള വൈദ്യോപദേശമാണ്‌ പലരും ഇന്റര്‍നെറ്റിലൂടെ തേടുന്നത്‌.

'വുമണ്‍ ഓണ്‍ വെബ്‌' എന്ന വെബ്‌സൈറ്റിനെയാണ്‌ ഭൂരിപക്ഷം പേരും ഇതിനായി ആശ്രയിക്കുന്നത്‌. ഈ സൈറ്റ്‌ ശസ്‌ത്രക്രിയയിലൂടെയുള്ള ഗര്‍ഭഛിദ്രത്തിന്‌ പരിഹാരമെന്ന്‌ പറഞ്ഞുകൊണ്ട്‌ ചില ഗുളികകളുടെ മിശ്രിതമാണ്‌ നിര്‍ദ്ദേശിക്കുന്നത്‌.

മിഫ്‌പ്രിസോണ്‍, മൈസോപ്രസ്റ്റോള്‍ എന്നീ രണ്ട്‌ മരുന്നുകളുടെ മിശ്രിതം ഗര്‍ഭഛിദ്രം നടത്തുവാന്‍ തീര്‍ത്തും അനുയോജ്യമാണെന്നാണ്‌ സൈറ്റില്‍ പറയുന്നത്‌. മിക്കവരും ഇത്തരത്തിലുള്ള പലതരം ഗുളികകള്‍ വെബ്‌സൈറ്റുകളില്‍ നിന്നും കണ്ടെത്തുകയും അവയിലൂടെതന്നെ വാങ്ങിക്കുകയും ചെയ്യുന്നുണ്ട്‌

ആശങ്കാജനകമായ പ്രവണത എന്നാണ്‌ ഗര്‍ഭഛിദ്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. ഇത്തരം സൈറ്റുകള്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഇതിനെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച 200 സ്‌ത്രീകളില്‍ 58ശതമാനം പേരും ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തിയത്‌ നന്നായെന്ന്‌ കരുതുന്നവരാണ്‌. 31ശതമാനം പേര്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിച്ചതില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion