സ്‌ത്രീകള്‍ക്ക്‌ ആരോഗ്യത്തേക്കാള്‍ പ്രിയം പരദൂഷണത്തോട്‌

By Super

കുശുമ്പും പരദൂഷണവുമായി നടക്കുന്നവരാണ്‌ സ്‌ത്രീകള്‍ എന്ന്‌ പറയാറുണ്ട്‌. ഇതേ കേള്‍ക്കുമ്പോള്‍ കാര്യം സത്യമാണെങ്കിലും സ്‌ത്രീകള്‍ അരിശപ്പെടാറുമുണ്ട്‌. എന്നാല്‍ അരിശപ്പെട്ടിട്ടൊന്നും കാര്യമില്ല സംഗതി സത്യം തന്നെയാണ്‌.

സ്‌ത്രീകള്‍ പരദൂഷണപ്രിയര്‍ തന്നെ, ചിലപ്പോഴൊക്കെ സ്വന്തം ആരോഗ്യത്തേക്കാളേറെ ശ്രദ്ധ സ്‌ത്രീകള്‍ ഇത്തരം പരദൂഷണങ്ങള്‍ക്കും പരദൂഷണവാര്‍ത്തകള്‍ക്കും നല്‍കുന്നുണ്ടത്രേ. അതുപോലെ തന്നെ പ്രശസ്‌തരുടെ കുടുംബരഹസ്യങ്ങള്‍, രഹസ്യബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാനും അതോര്‍ത്തുവയ്‌ക്കാനും സ്‌ത്രീകള്‍ മിടുക്കരാണുതാനും.

ഇത്‌ കണ്ടെത്തിയത്‌ എങ്ങനെയെന്നല്ലേ. ലണ്ടനില്‍ ഈയിടെ നടന്ന ഒരു കാംപെയിനിനിടെയാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. സ്‌തനാര്‍ബുദത്തെക്കുറിച്ചുള്ള ഒരു കാംപെയിനിന്റെ ഭാഗമായി ആയിരം സ്‌ത്രീകളെ പങ്കെടുപ്പിച്ച്‌ ഒരു സര്‍വ്വേ നടത്തി. ഇതില്‍ പലര്‍ക്കും സ്‌തനാര്‍ബുദത്തെക്കുറിച്ചും അതെങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ചും വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ലത്രേ.

പകരം സിനിമാരംഗത്തെയും കായികരംഗത്തെയും പ്രമുഖരുടെ ഭാര്യമാരുടെയും കാമുകിമാരുടെയുമൊക്കെ പേരും വിവരങ്ങളും ഇവര്‍ക്ക്‌ കാണാപ്പാഠമായിരുന്നുവെന്നും പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയായാല്‍ പെണ്ണുങ്ങള്‍ പരദൂഷണപ്രിയരാണെന്ന്‌ പറയുന്ന ആണുങ്ങളെ കുറ്റപ്പെടുത്താന്‍ പറ്റുമോ.

അമ്പത്‌ വയസ്സിന്‌ ശേഷം സ്‌തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത്‌ കണ്ടെത്താന്‍ സ്വയം പരിശോധന എങ്ങനെ നടത്താമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പല പ്രസിദ്ധീകരണങ്ങളിലായി അടിക്കടി വരാറുണ്ട്‌.

എന്നാല്‍ സ്വന്തം ആരോഗ്യത്തിനും ജീവിതത്തിനും ആവശ്യമായതൊന്നും ശ്രദ്ധിക്കാതെ പ്രശസ്‌തരുടെ പിന്നാമ്പുറ കഥകള്‍ തേടിപ്പോകുന്ന പ്രവണത സ്‌ത്രീകള്‍ക്കിടയില്‍ കൂടുതലാണെന്നാണ്‌ സര്‍വ്വേ നടത്തിയവര്‍ പറയുന്നത്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion