ശുഭാപ്‌തി വിശ്വാസികളില്‍ സ്‌തനാര്‍ബുദ സാധ്യത കുറവെന്ന്‌ പഠനം

By Super

സ്‌ത്രീകളില്‍ ഏറെ ആകുലതയും ഭയവും മാനസികപ്രശ്‌നങ്ങളും വരെ ഉണ്ടാക്കുന്ന ഒരു രോഗമാണ്‌ സ്‌തനാര്‍ബുദം. ഈ രോഗത്തെ ശുഭാപ്‌തി വിശ്വാസം കൊണ്ടും ശുഭ ചിന്തകള്‍ കൊണ്ടും നേരിടാണെന്നാണ്‌ ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്‌.

ജീവിതത്തെ തീര്‍ത്തും ശുഭാപ്‌തിവിശ്വാസത്തോടെ സ്വീകരിക്കുകയും നല്ല ചിന്തകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ സ്‌തനാര്‍ബുദ ബാധയുണ്ടാകാനുള്ള സാധ്യത നന്നേ കുറയുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഇസ്രയേലിലെ ബെന്‍ ഗുറിയന്‍ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

ഇവരുടെ പഠന റിപ്പോര്‍ട്ട്‌ ബയോമെഡ്‌ സെന്‍ട്രല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാനസികാവസ്ഥയും കാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം ശാസ്‌ത്രലോകം ഏറെക്കാലമായി അന്വേഷിച്ച്‌ വരുന്ന ഒന്നാണ്‌. ഇവ തമ്മില്‍ ബന്ധമുണ്ടെന്നും ഇല്ലെന്നും രണ്ട്‌ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

ഇതിനിടയിലാണ്‌ ഇസ്രയേല്‍ ഗവേഷകരുടെ ഈ പഠനറിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. 255 സ്‌ത്രീകളെയാണ്‌ ഗവേഷകര്‍ പഠനത്തിന്‌ വിധേയരാക്കിയത്‌. ഒന്നില്‍ക്കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിച്ച സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

എന്നാല്‍ ശുഭാപ്‌തിവിശ്വാസവും സന്തോഷവും അവരുടെ ആരോഗ്യത്തിന്‌ സംരക്ഷണം നല്‍കുമത്രേ. വിവാഹമോചനം ഉള്‍പ്പെടെയുള്‌ പ്രശ്‌നങ്ങള്‍ സ്‌ത്രീകളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഇത്‌ സ്‌തനാര്‍ബുദ സാധ്യത കൂട്ടുമെന്നാണ്‌ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion