കാപ്പി സ്‌ത്രീകളില്‍ വന്ധ്യതയുണ്ടാക്കുമെന്ന്‌ പഠനം

By Super

നേരം പുലര്‍ന്നാല്‍ ഒരു കപ്പ്‌ കാപ്പികുടിയ്‌ക്കാതെ പ്രഭാതകൃത്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്‌. ഒരു കപ്പു കാപ്പി ഉള്ളില്‍ച്ചെന്നുകഴിഞ്ഞെങ്കില്‍ മാത്രമേ പലര്‍ക്കും ജോലികളാരംഭിക്കാന്‍ ചുറുചുറുക്കുലഭിക്കുകയുള്ളു.

എന്നാല്‍ ഈ കാപ്പികുടി ശീലം സ്‌ത്രീകള്‍ക്ക്‌ അത്ര നല്ലതല്ലെന്ന്‌ പുതിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പ്രത്യുല്‍പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌ത്രീകള്‍ കാപ്പികുടി ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും ഗവേഷകര്‍ പറയുന്നു.

പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കാപ്പികുടിക്കുന്നത്‌ ഗര്‍ഭധാരണ സാധ്യതയെ കൂടുതലായി ബാധിക്കുമെന്നാണ്‌ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്‌. ഡച്ച്‌ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌.

പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ 1985നും 1995നും ഇടയില്‍ ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ ചികിത്സാ രീതി സ്വീകരിച്ച 9,000ത്തോളം സ്‌ത്രീകളിലാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. ഇതില്‍ ദിനംപ്രതി നാലു കപ്പിലേറെ കാപ്പി കുടിക്കുന്ന സ്‌ത്രീകളില്‍ പ്രത്യുല്‍പാദനശേഷി മറ്റുള്ളവരെ അപേക്ഷിച്ച്‌ 26ശതമാനത്തോളം കുറവാണെന്നാണ്‌ കണ്ടെത്തിയത്‌.

ചികിത്സയ്‌ക്ക്‌ വിധേയരായ സ്‌ത്രീകള്‍ക്ക്‌ ചോദ്യവലി നല്‍കിയാണ്‌ പഠനത്തിനാവശ്യമായ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചത്‌. ജീവിതരീതി സംബന്ധമായ ചോദ്യങ്ങളായിരുന്നു ചോദ്യാവലിയില്‍ ഏറെയും ഉള്‍പ്പെടുത്തിയിരുന്നത്‌. കൂടുതല്‍ കാപ്പി കുടിക്കുന്നവരിലും ആഴ്‌ചയില്‍ മൂന്നുതവണയിലേറെ മദ്യപിക്കുന്നവരിലും പ്രത്യുല്‍പാദനപരമായ ഏതാണ്ട്‌ ഒരേ പ്രശ്‌നങ്ങളാണ്‌ കണ്ടെത്തിയത്‌.

ഒപ്പം തന്നെ ദിവസം ഒരു സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുക, അമിതമായ വണ്ണം എന്നിവയും സ്‌ത്രീകളില്‍ പ്രത്യുല്‍പാദന പരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന്‌ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion