വീടിന്‌ പുറത്ത്‌ കളിക്കുന്ന കുട്ടികളില്‍ നേത്രരോഗങ്ങള്‍ കുറവെന്ന്‌ പഠനം

By Super

ലണ്ടന്‍: വീട്ടിന്‌ പുറത്തുവിടാതെ കുട്ടികളെ അകത്തിട്ടു വളര്‍ത്തുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയ്‌ക്ക്‌, ഒരു പക്ഷേ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട്‌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായി അതുമാറിയേക്കാം.

കുഞ്ഞുങ്ങള്‍ മുറ്റത്തും പറമ്പിലും ഓടിനടന്നു കളിക്കുന്നവരാണെങ്കില്‍ അവരുടെ കണ്ണുകള്‍ക്ക്‌ കൂടുതല്‍ കരുത്തുണ്ടാകുമത്രേ. ഈയിടെ നടന്ന ഒരു പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.

പുറത്ത്‌ തുറന്ന വായുവും സൂര്യപ്രകാശവും ലഭിക്കുന്ന കളിയിടങ്ങളില്‍ കളിക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടി(ഷോര്‍ട്‌സൈറ്റ്‌), മയോപിയ തുടങ്ങിയ നേത്രരോഗങ്ങള്‍ എന്നിവ വരുന്നത്‌ കുറഞ്ഞിരിക്കുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇപ്പോള്‍ മയോപിയ ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുകയാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

സിഡ്‌നി സര്‍വ്വകലാശാലയിലെ കാതറിന്‍ റോസിന്റെ പഠനറിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. ആസ്‌ത്രേലിയയിലെ 12വയസ്സുകാരായ 2367 കുട്ടികളിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ഇവരെ നേത്ര പരിശോധനയ്‌ക്ക്‌ വിധേയരാക്കിയതിനൊപ്പം ഒരു ചോദ്യാവലി നല്‍കി ഇവരുട ദൈനം ദിനപ്രവൃത്തികളെക്കുറിച്ചും ഗവേഷകര്‍ പഠനം നടത്തി.

ദിവസവും വീട്ടിന്‌ പുറത്തുള്ള അന്തരീക്ഷത്തില്‍ കളികളിലേര്‍പ്പെടുന്ന കുട്ടികളില്‍ വളരെക്കുറച്ചുപേരില്‍ മാത്രമേ മയോപിയ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. എന്നാല്‍ വീട്ടിനുള്ളിലെ അന്തരീക്ഷത്തില്‍ മാത്രം കളിക്കുന്ന കുട്ടികളില്‍ കൂടുതല്‍പ്പേര്‍ക്കും മയോപിയയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion