അമ്മയുടെ നിതംബ വലിപ്പത്തില്‍ നിന്നും മകളുടെ സ്‌തനാര്‍ബുദ സാധ്യത അറിയാം

By Super

അമ്മയുടെ ശാരീരിക പ്രത്യേകതകള്‍ നോക്കി മകളുടെ ആരോഗ്യസ്ഥിതി പ്രവചിയ്‌ക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍. സ്‌തനാര്‍ബുദ സാധ്യതയാണ്‌ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയുക.

അമ്മയുടെ നിതംബത്തിന്റെ വലിപ്പത്തില്‍ നിന്നും മകള്‍ക്ക്‌ ഭാവിയില്‍ സ്‌തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടോയെന്ന്‌ കണ്ടെത്താന്‍ കഴിയുമത്രേ. അമ്മയുടെത്‌ വീതികൂടിയ നിതംബമാണെങ്കില്‍ മകള്‍ക്ക്‌ സ്‌തനാര്‍ബുദമുണ്ടാകാനുള്ള സാധ്യത ഏഴ്‌ മടങ്ങ്‌ കൂടുതലാണെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.

ഫിന്‍ലാന്റിലെ 6000ത്തോളം സ്‌ത്രീകളില്‍( ഏല്ലാവരും 1934നും 1944നുമിടിയല്‍ ജനിച്ചവര്‍) നടത്തിയ നിരീക്ഷണവും പഠനവുമാണ്‌ ഈ കണ്ടെത്തലിന്‌ അടിസ്ഥാനം. ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈസ്‌ട്രജന്‍ എന്ന ഹോര്‍മ്മോണാണ്‌ സ്‌ത്രീകളില്‍ നിതംബത്തിന്റെ വലിപ്പം നിര്‍ണ്ണയിയ്‌ക്കുന്നത്‌.

അമ്മയുടെ നിതംബത്തിന്‌ 11.8 ഇഞ്ചില്‍(30 സെന്റിമീറ്റര്‍) കുടുതല്‍ വീതിയുണ്ടെങ്കില്‍ മകള്‍ക്ക്‌ സ്‌തനാര്‍ബുധമുണ്ടാകാന്‍ അറുപത്‌ശതമാനത്തോളം സാധ്യതയുണ്ടെന്നാണ്‌ പഠനം നടത്തിയ സൗത്തംപ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ്‌ ബാര്‍ക്കറും സംഘവും പറയുന്നത്‌.

നിതംബത്തിന്റെ വീതി കൂടുതന്നതിനനുസരിച്ച്‌ ഈ സാധ്യത വര്‍ദ്ധിയ്‌ക്കുന്നു. ഒപ്പം കുഞ്ഞ്‌ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന സമയവദൈര്‍ഘ്യവുമായും ഇതിന്‌ ബന്ധമുണ്ട്‌.

വീതിയുള്ള നിതംബമുള്ള അമ്മമാരുടെ ഉദരത്തില്‍ നാല്‌പത്‌ ആഴ്‌ച പൂര്‍ണ്ണമായും കഴിയുന്ന കുട്ടികളില്‍ സ്‌തനാര്‍ബുദമുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്‌.

ഈ കണ്ടെത്തല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ സ്‌തനാര്‍ബുദത്തെ ചെറുക്കാന്‍ ഫലപ്രദമായ മരുന്ന്‌ കണ്ടെത്തുന്നതിന്‌ സഹായകമാകുമെന്നാണ്‌ ബാര്‍ക്കര്‍ പറയുന്നത്‌. അമേരിക്കന്‍ ജേണല്‍ ഓഫ്‌ ഹ്യൂമന്‍ ബയോളജിയിലാണ്‌ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion