പൊണ്ണത്തടിയ്‌ക്കെതിരെയുള്ള കരുതല്‍ ഗര്‍ഭകാലത്തുതന്നെ

By Super

അമ്മമാര്‍ക്ക്‌ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രമേഹത്തിനുള്ള ചികിത്സയ്‌ക്ക്‌ കുട്ടികളില്‍ പൊണ്ണത്തടികുറയ്‌ക്കാന്‍ കഴിയുമെന്ന്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

പോര്‍ട്‌ലാന്റിലെയും ഹവായിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. കെയ്‌ലര്‍ പെര്‍മനന്റ്‌സ്‌ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ റിസര്‍ച്ചിലെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവേഷകരുടെ പഠനം.

ഇതില്‍ 9439 അമ്മമാരുടെയും കുട്ടികളുടെയും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഗര്‍ഭകാലത്ത്‌ രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുകയും അതിനായി ചികിത്സ തേടുകയും ചെയ്‌ത അമ്മമാരുടെ കുട്ടികള്‍ക്ക്‌ 5-7 വയസ്സിനുള്ളില്‍ പൊണ്ണത്തടി കുറഞ്ഞിരിക്കുന്നുവെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌. ഈ പ്രായത്തിലാണത്രേ പൊണ്ണത്തടിയുടെ ആരംഭം ഉണ്ടാകുന്നത്‌.

അമ്മമാരുടെ ഗര്‍ഭാവസ്ഥയിലെ പ്രമേഹവും കുട്ടികളില്‍ മുതിര്‍ന്നശേഷവും കാണപ്പെടുന്ന പൊണ്ണത്തടിയും തമ്മില്‍ ബന്ധമുണ്ടെന്ന്‌ നേരത്തേതന്നെ കണ്ടെത്തിയിരുന്നു.

ഗര്‍ഭകാലത്ത്‌ രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ വ്യതിയാനപ്പെടുന്നത്‌ നിയന്ത്രിയ്‌ക്കാന്‍ ചികിത്സ തേടാത്തവരുടെ കുട്ടികളില്‍ പൊണ്ണത്തടിയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌. ഇവരില്‍ 5, 7 വയസ്സിനുള്ളില്‍ത്തന്നെ പൊണ്ണത്തടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമത്രേ.

എന്നാല്‍ ഗര്‍ഭകാലത്ത്‌ പ്രമേഹം ബാധിക്കാത്ത അമ്മമാരുടെ കുട്ടികളിലും പൊണ്ണത്തടിയ്‌ക്കുള്ള സാധ്യത കുറവാണെന്നും പറയുന്നു. കുട്ടികളില്‍ പൊണ്ണത്തടിയെന്ന ആരോഗ്യപ്രശ്‌നം ഉണ്ടാവാതിരിക്കാനായി ഗവേഷകര്‍ ഗര്‍ഭിണികള്‍ക്ക്‌ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്‌.

ഗര്‍ഭസമയത്ത്‌ ചികിത്സിയ്‌ക്കുന്ന ഡോക്ടറോട്‌ ഗര്‍ഭകാലത്തെ പ്രമേഹത്തെക്കുറിച്ച്‌ സംസാരിക്കുകയും ആവശ്യമെങ്കില്‍ ചികിത്സ തേടുകയും ചെയ്യുക. ഗര്‍ഭകാല പ്രമേഹം കാര്യമായി കാണുന്നത്‌ 24 ആഴ്‌ചയ്‌ക്കും 28 ആഴ്‌ചയ്‌ക്കുമിടയിലുള്ള കാലത്താണ്‌.

ഗര്‍ഭകാലത്ത്‌ പ്രമേഹമുണ്ടാവുകയും ചികിത്സതേടാതിരിക്കുകയും ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്ക്‌ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത 89 ശതമാനമാണത്രേ. ചികിത്സ തേടുന്ന അമ്മമാരുടെ കുട്ടികളേക്കാള്‍ക്ക്‌ ഇത്‌ 82 ശതമാനമായി കുറയുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, January 1, 2007, 5:30 [IST]
X
Desktop Bottom Promotion