തടിച്ചികളുടെയും തടിയന്മാരുടെയും ശ്രദ്ധയ്ക്ക്

By Super

പൊണ്ണത്തടിച്ചികള്‍ കൂടുതലായും പൊണ്ണത്തടിയന്മാരുമായുള്ള വിവാഹബന്ധങ്ങളിലേര്‍പ്പെടാന്‍ താല്‌പര്യം കാണിയ്‌ക്കുന്നതായി പഠനങ്ങള്‍.

ഇത്‌ പുതിയ തലമുറയില്‍ പൊണ്ണത്തടിയും അമിത ഭാരവും വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയിലെയും റൊവെറ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെയും ഗവേഷകരാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌.

പൊണ്ണത്തടി, അമിത ശരീരഭാരം എന്നിവയുള്ള മാതാപിതാക്കള്‍ക്കുണ്ടാവുന്ന കുട്ടികളിലേയ്‌ക്കും ഇതേ രോഗാവസ്ഥയ്‌ക്ക്‌ കാരണമായേക്കാവുന്ന ജീനുകള്‍ കൈമാറ്റപ്പെടുമത്രേ.

പൊണ്ണത്തടിയന്മാരായ 42 ദമ്പതികളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ്‌ ഗവേഷകര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. പഠനവിധേയരാക്കിയവരെല്ലാം കൂടിയ ശരീരഭാരമുള്ളവരും ദമ്പതികള്‍ സമാനശരീരഭാരമുള്ളവരുമായിരുന്നു.

കഴിഞ്ഞ നാല്‌പതോ അമ്പതോ വര്‍ഷത്തിനുള്ളിലാണ്‌ ഈ പ്രവണത കൂടുതലായും കണ്ടെത്തിയതെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. 1940കളിലും 50കളിലും ആളുകള്‍ ഇരുപതു വയസ്സിനും മുപ്പത്‌ വയസ്സിനുമിടയ്‌ക്കുള്ള കാലമാണ്‌ വിവാഹത്തിനായി തിരഞ്ഞെടുത്തിരുന്നത്‌. ഈ സമയത്ത്‌ മിക്കവരിലും പൊണ്ണത്തടിയും അമിതശരീര ഭാരവും ഉണ്ടാകാറില്ല.

ഇപ്പോള്‍ ആളുകള്‍ വൈകിമാത്രമാണ്‌ വിവാഹിതരാകുന്നത്‌ അതുകൊണ്ടുതന്നെ വൈകിയാണ്‌ കുട്ടികളുണ്ടാകുന്നതും. ഇപ്പോള്‍ പലരും യൗവ്വനത്തില്‍ത്തന്നെ പൊണ്ണത്തടിക്കാരായി മാറുകയാണ്‌.

സ്വാഭാവികമായും ശാരീരികമായി ചേര്‍ന്നവരെത്തന്നെയാണ്‌ വിവാഹത്തിനായി ആളുകള്‍ തിരഞ്ഞെടുക്കുക. സ്‌ത്രീകളാകുമ്പോള്‍ തന്നെക്കാള്‍ ശരീരഭാരവും തടിയും കുറഞ്ഞ വരനെ തിരഞ്ഞെടുക്കാന്‍ വിമുഖത കാണിയ്‌ക്കുകകയും ചെയ്യുന്നു- പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ്‌ ഈ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion