മാംസം തിന്നുന്ന ബാക്ടീരിയ പരത്തുന്ന മാരകരോഗം ജപ്പാനില്‍ അതിവേഗം പടരുന്നു, രോഗം പടരുന്നത് ഇങ്ങനെ

മാംസം തിന്നുന്ന ബാക്ടീരിയ പരത്തുന്ന അപൂര്‍വ്വ രോഗം ജപ്പാനില്‍ റെക്കോഡ് വേഗതയില്‍ പടരുന്നു. സ്‌പെക്ട്രോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രം (STSS) എന്നാണ് ഈ രോഗത്തിന്റെ പേര്. ഗ്രൂപ്പ് എ സ്‌പെക്ട്രോകോക്കസ് എന്ന് വിളിക്കുന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമെന്നും 30 ശതമാനം മരണനിരക്കാണ് രോഗത്തിന് ഉള്ളതെന്നും ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

bacterial infection Japan

രോഗം ബാധിച്ച ആളുകളുടെ എണ്ണം അതിവേഗം പെരുകുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രോഗം പടരുന്നത് തടയാന്‍ ജനങ്ങള്‍ കൈകള്‍ വൃത്തിയായി കഴുകണമെന്നും മുറിവുകള്‍ വൃത്തിയാക്കി വെക്കണമെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം. സെപ്‌ക്ട്രോകോക്കസിന്റെ മാരകവും അതിവേഗം പെരുകുന്നതുമായ അവസ്ഥയ്ക്ക് പിന്നില്‍ മറ്റ് പല ഘടകങ്ങളും ഉണ്ടെന്നും നിലവിലെ അവസ്ഥയില്‍ അത് വിശദീകരിക്കാന്‍ കഴിയില്ലെന്നും ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് (NIID) ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു.

ആദ്യമായി കണ്ടെത്തിയത് 1992ല്‍

2023ല്‍ STSS -ന്റെ 941 കേസുകളാണ് NIID റിപ്പോര്‍ട്ട് ചെയ്തത്. 2024ന്റെ ആദ്യ രണ്ടുമാസങ്ങളില്‍ മാത്രം 378 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1992ലാണ് ജപ്പാനില്‍ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനുശേഷം പ്രതിവര്‍ഷം ശരാശരി 100-200 കേസുകളാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ 2019ല്‍ 894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ട്രെപ് എ എന്ന് പൊതുവായി അറിയപ്പെടുന്ന സ്‌പെക്ട്രോകോക്കസ് പയോജീന്‍സ് പരത്തുന്ന STSS ആണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തൊണ്ടവേദയും പഴുപ്പുമാണ് ഇതിന്റെ ലക്ഷണം. കുട്ടികളിലാണ് പ്രധാനമായും രോഗം വരുന്നത്. എന്നാല്‍ മിക്കവരിലും ലക്ഷണങ്ങളൊന്നും ഇല്ലാതെ ഈ രോഗാണുവിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ബാക്ടീരിയ അതിവേഗം പടരുമെന്നും മുപ്പത് വയസ്സ് കഴിഞ്ഞവരില്‍ ഗുരുതരമായ രോഗവും ചിലപ്പോള്‍ മരണവും ഉണ്ടാക്കുമെന്നും NIID വ്യക്തമാക്കിയിട്ടുണ്ട്. പ്രായമായവരിലാണ് രോഗം ഏറ്റവും ഗുരുതരമാകുന്നത്.

മരിക്കുന്നവരില്‍ ഏറെയും 50 താഴെയുള്ളവര്‍

ഗ്രൂപ്പ് എ വിഭാഗത്തിലുള്ള രോഗാണുവാണ് ഇപ്പോള്‍ 50 വയസ്സ് കഴിഞ്ഞവരില്‍ ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്നത്. 2023 ജൂലൈയ്ക്കും ഡിസംബറിനും ഇടയില്‍ രോഗം ബാധിച്ച, അമ്പത് വയസ്സില്‍ താഴെ പ്രായമുള്ള 65 പേരില്‍ 21 പേരും മരണപ്പെട്ടതായി ജപ്പാന്‍ ദിനപത്രം അസാഹി ഷിബുംബും റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗം പ്രാരംഭ ദശ പിന്നിട്ടാല്‍ പേശികളെ പൊതിഞ്ഞിരിക്കുന്ന കണക്ടീവ് ടിഷ്യൂകളില്‍ നെക്രോസിസ് ഉണ്ടാക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയിലേക്ക് എത്തുകയും ചെയ്യും. സാധാരണയായി ആന്റിബയോട്ടിക്കുകയാണ് രോഗികള്‍ക്ക് മരുന്നായി നല്‍കുന്നത്. പക്ഷേ നില ഗുരുതരമായ രോഗികളില്‍ തകരാറിലായി ടിഷ്യൂ നീക്കം ചെയ്യേണ്ടതായി വരും.

കോവിഡ്-19 കേസുകള്‍ കുറഞ്ഞപ്പോള്‍ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഈ രോഗം അതിവേഗം പടരാന്‍ കാരണമായതെന്ന് ചില ഉദ്യോഗസ്ഥര്‍ ജപ്പാനെ കുറ്റപ്പെടുത്തുന്നുണ്ട്. എന്തായാലും കൈകളും വിരലുകളും ശുചിയാക്കി വെച്ചും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശുചിത്വമര്യാദകള്‍ പാലിച്ചും രോഗം പരക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ജപ്പാനിലെ ആരോഗ്യമന്ത്രി കീസോ ടകെമി ഈ വര്‍ഷം ആദ്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

നെക്രോടൈസിംഗ് ഫസ്‌കിറ്റിസ്

നെക്രോടൈസിംഗ് ഫസ്‌കിറ്റിസ് എന്നാല്‍ മാംസം തിന്നുന്ന ബാക്ടീരിയ അല്ലെങ്കില്‍ മാംസം തിന്നു രോഗം എന്നാണ് അര്‍ത്ഥം. ത്വക്കിലും അതിന് താഴെയുള്ള സംയുക്ത കോശങ്ങളിലുമാണ് ഈ രോഗം ബാധിക്കുന്നത്. കോശങ്ങളെ നശിപ്പിക്കുന്നതിന് ഇടയാക്കുന്നത് എന്നാണ് നെക്രോടൈസിംഗ് എന്നതിന്റെ അര്‍ത്ഥം. ഫസ്‌കിറ്റിസ് എന്നാല്‍ ത്വിക്കിന് അടിയിലുള്ള കോശങ്ങളാണ്.

ത്വക്ക്, പേശികള്‍, മൃദുവായ കോശങ്ങള്‍ എന്നിവയെ ബാധിക്കുന്ന മാരകമായ രോഗാവസ്ഥയാണിത്. രോഗം വന്ന ആളില്‍ നിന്നും വളരെ വേഗം ഇത് അടുത്തുള്ളവരിലേയ്ക്ക് പടരും. വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ മരണകാരണമാകും.

രോഗം പടരുന്ന രീതി

നെക്രോടൈസിംഗ് ഫസ്‌കിറ്റിസിന് കാരണമാകുന്ന കീടാണുക്കള്‍ ശരീരത്തിലേയ്ക്ക് എത്തുന്ന വഴികള്‍

  • ശസ്ത്രക്രിയ മുറിവുകള്‍
  • ചതവ്
  • പൊള്ളല്‍
  • ചെറിയ മുറിവുകളോ പോറലുകളോ
  • ചെറുപ്രാണികള്‍ കടിക്കുന്നത്

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion