ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ദ്ധിക്കുന്നു: പ്രതിരോധവും കരുതലും ഇപ്രകാരം- ഡോ, ശാലിനി ബേബി ജോണ്‍

കേരളത്തില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകളില്‍ 2025 വര്‍ഷത്തിലുണ്ടായ വര്‍ദ്ധനവ് മറ്റുള്ള വര്‍ഷത്തേക്കാള്‍ അല്‍പം കൂടുതലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 1857 കേസുകളും 15-ലധികം മരണങ്ങളും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമായവരിലും ചെറുപ്പക്കാരിലും ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവരിലും എല്ലാം ഈ സമയം അല്‍പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.

എന്നാല്‍ എന്തുകൊണ്ടാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്നും എപ്രകാരം പ്രതിരോധിക്കണം എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നും ആലുവ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് (General Medicine) ഡോ. ശാലിനി ബേബി ജോണ്‍ മലയാളം ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു.

Rise in Seasonal Influenza

എന്തുകൊണ്ടാണ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ദ്ധിക്കുന്നത്?
കേരളത്തിന്റെ സാമൂഹിക, കാലാവസ്ഥ വ്യതിയാനങ്ങളും ഇന്‍ഫ്ളുവന്‍സയ്ക്ക് കാരണമാകുന്ന വൈറസുകളില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളുമാണ് പലപ്പോഴും രോഗ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. അത് മാത്രമല്ല രോഗനിര്‍ണയത്തിലേക്ക് നയിക്കുന്ന പരിശോധനകള്‍ പലപ്പോഴും കേരളത്തില്‍ സജീവമായി നടക്കുന്നതും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല കേരളത്തിന്റെ മാറിയ സാംസ്‌കാരിക രീതിയും, കൂടിവരുന്ന ഒത്തുകൂടലുകളും സ്രവകണിക അണുബാധ വിഭാഗത്തില്‍ വരുന്ന ഇന്‍ഫ്ളുവന്‍സാ പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് പടരുന്നതിന് കാരണമാകുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്.

മഴക്കാലത്തോടൊപ്പം ഈര്‍പ്പം വര്‍ദ്ധിക്കുന്നതും പലപ്പോഴും വൈറസിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും അനുകൂലമായ സാഹചര്യങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല വയോജനങ്ങളില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. മറ്റൊരു വിഭാഗമാണ് ജീവിതശൈലി രോഗങ്ങളുള്ള യുവജനങ്ങള്‍. അത് മാത്രമല്ല കൊവിഡ് കാലത്തിലെ സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും എല്ലാം വൈറസുകളോട് പതിയെ വരേണ്ട പ്രതിരോധം ഇല്ലാതാക്കിയത് ഇന്‍ഫ്ളുവന്‍സയെ കൂടുതല്‍ സങ്കീര്‍ണമാക്കി.

Rise in Seasonal Influenza

ഏത് പ്രായത്തില്‍ വരുന്നവരിലാണ് ഏറ്റവും കൂടുതല്‍ രോഗാവസ്ഥകള്‍ കാണപ്പെടുന്നത്?
പ്രായഭേദമന്യേ കാണപ്പെടുന്ന സ്രവകണ വൈറസ് അണുബാധയാണ് ഇന്‍ഫ്ളുവന്‍സ എന്ന് പറയുന്നത്. ഇത് ഏതൊക്കെ ആളുകളെയാണ് ബാധിക്കുന്നത് എന്ന് നോക്കാം. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും, ശ്വാസകോശ രോഗികളിലും കരള്‍,വൃക്ക,ഹൃദയം മുതലായ ആന്തരികാവയവങ്ങളില്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും പ്രതിസന്ധികളുണ്ടാക്കുന്നു. കൂടാതെ പ്രമേഹ രോഗികളിലും സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഇന്‍ഫ്‌ളുവന്‍സയുള്ളപ്പോള്‍ പ്രകാരം വഷളാവുന്നു?
ഇന്‍ഫളുവന്‍സ ഏത് തരം ജീവിതശൈലി രോഗത്തെയും മോശമാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും ഇന്‍ഫ്ളുവന്‍സ മൂലമുള്ള രോഗപ്രതിരോധ പ്രതികരണം ( Immune Response) അപകടകരമായ അവസ്ഥയിലാവുകയും, മരണകാരണമായേക്കാവുന്ന ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (Hemophagocytic lymphohistiocytosis), പോലുള്ള അവസ്ഥകളുണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക-കരള്‍ എന്നിവയ്ക്ക് വീക്കം, പ്രവര്‍ത്തന വൈകല്യം കൂടാതെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം എന്നിവയിലും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.

രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിന് എന്തൊക്കെ ചെയ്യാനാവും?
ഈ രോഗം തെളിയിക്കാന്‍ സ്രവ പരിശോധനയാണ് പ്രധാനപ്പെട്ട മാര്‍ഗ്ഗം. രോഗലക്ഷണങ്ങളെ കുറിച്ചുള്ള സാമൂഹിക അവബോധം വളര്‍ത്തി എടുക്കുന്നത് വഴി നമുക്ക് പലപ്പോഴും രോഗവ്യാപന നിരക്കും കുറയ്ക്കുന്നതിന് സാധിക്കും. കൂടാതെ രോഗഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുന്നതിനും ആവശ്യമായ പരിശോധന നടത്തുകയും വേണം. അതോടൊപ്പം തന്നെ വേണ്ട ചികിത്സയോടൊപ്പം അത്യാവശ്യമായി സാമൂഹിക അകലം പാലിച്ച് രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനും ശ്രദ്ധിക്കണം.

Rise in Seasonal Influenza

രോഗലക്ഷണങ്ങള്‍ പൊതുവായതായതിനാല്‍ ആണോ രോഗത്തെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കാതെ വരുന്നത്?
തീര്‍ച്ചയായും എന്നതാണ് ഡോക്ടറുടെ മറുപടി. ഏതൊരു ശ്വാസകോശ അണുബാധയുടേയും ലക്ഷണം ഒന്നുതന്നെയാണ് എന്നതാണ് പലപ്പോഴും രോഗനിര്‍ണയത്തെ പ്രശ്‌നത്തിലാക്കുന്നത്. രോഗത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കുക വഴി മാത്രമാണ് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നത്.

പ്രതിരോധത്തിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
രോഗപ്രതിരോധത്തിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് എപ്പോഴും വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വഴി രോഗവ്യാപനം ഏറെക്കുറെ കുറയ്ക്കാനാവും എന്നതാണ്. കൂടാതെ എല്ലാ വര്‍ഷവും പ്രതിരോധ വാക്സിന്‍ എടുക്കേണ്ടത് അനിവാര്യമാണ് എന്നതും ശ്രദ്ധിക്കണം. കൂടാതെ അണുബാധയുള്ളവര്‍ സാമൂഹിക അകലം പാലിക്കുകയും രോഗത്തെപ്പറ്റിയും രോഗ ഗൗരവത്തെപ്പറ്റിയും സാമൂഹിക അവബോധം നല്‍കുകയും, ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കരുത്.

X
Desktop Bottom Promotion