ഇന്ത്യയെക്കാത്തിരിക്കുന്നത്‌ മാനസിക രോഗമെന്ന ഭീഷണി

By Super

ദില്ലി: 2010 ആകുമ്പോഴേയ്‌ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം മാനസിക രോഗമായിരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. നാഷണല്‍ ഹ്യൂമന്‍റൈറ്റ്‌സ്‌ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇന്ത്യയെ കാത്തിരിക്കുന്ന വിപത്തിനെക്കുറിച്ച്‌ സൂചിപ്പിച്ചിരിക്കുന്നത്‌.

2010 ആകുമ്പോഴേയ്‌ക്കും ഇപ്പോള്‍ വലിയ ഭീഷണിയായി കരുതപ്പെടുന്ന ഹൃദ്രോഗത്തെ മറികടന്ന്‌ മാനസിക രോഗം വന്‍ ഭീഷണിയായിത്തീരുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്‌. നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്‌ ആന്റ്‌ ന്യൂറോ സയന്‍സസിന്റെ(നിംഹാന്‍സ്‌) കണക്കുപ്രകാരം ഇന്ത്യക്കാരില്‍ 2കോടിയോളം പേര്‍ കടുത്ത മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്‌.

അഞ്ച്‌ കോടിയോളം പേരില്‍ ഗുരുതരമല്ലാത്ത മാനസിക പ്രശ്‌നങ്ങളുണ്ട്‌. ഇപ്പോള്‍ത്തന്നെ 7കോടിയോളം പേര്‍ മാനസിക രോഗമുള്ളവരാണെന്നുള്ള കണക്ക്‌ ഞെട്ടിക്കുന്നതാണ്‌. ഇവരില്‍ത്തന്നെ 50 മുതല്‍ 90ശതമാനം വരെയാളുകളും രോഗങ്ങള്‍ക്ക്‌ നേരായ ചികിത്സ ലഭിക്കാത്തവരാണ്‌.

ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഏറ്റവും വിലിയ ഭീഷണിയായി മാനസികരോഗമെന്ന അവസ്ഥ നിലനില്‍ക്കുമ്പോഴും പലര്‍ക്കും ഇതിനെക്കുറിച്ച്‌ വേണ്ടത്ര അവബോധമില്ല. യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടുന്നതില്‍ നിന്നും പലരും പിന്നോട്ട്‌ പോവുകയാണ്‌- മാനസികാരോഗ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹിസ്റ്റീരിയ, വിഷാദരോഗം, ഒബ്‌സഷന്‍ പോലുള്ള ചെറിയ മാനസിക പ്രശ്‌നങ്ങള്‍ തള്ളിക്കളയുന്നവരാണ്‌ മിക്കവരും. ഈ പ്രവണത കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കും. വെറും കൗണ്‍സില്‍ കൊണ്ട്‌ ഭേദമാക്കാവുന്ന രോഗം ചികിത്സകൊണ്ടുപോലും ശരിയാകാത്ത രീതിയിലെത്താന്‍ മാത്രമേ ഈ അവഗണന സഹായിക്കുകയുളള- വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion