കാവാസ്ഥാ വ്യതിയാനം: ഇന്ത്യയില്‍ രോഗങ്ങള്‍ വര്‍ധിയ്ക്കുമെന്ന് മുന്നറിയിപ്പ്

By Super

ദില്ലി: ആഗോള താപനത്തിന്‍റെ ഭാഗമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം പരാദപ്രാണികള്‍ പടര്‍ത്തുന്നതും ജലജന്യവുമായ രോഗങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കാനിടയുണ്ടെന്ന്‌ ലോകരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. ഉത്തരേന്ത്യയായിരിക്കും ഇതിന്റെ തിക്തഫലം കൂടുതലായി അനുഭവിക്കാന്‍ പോകുന്നതെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ ആഗോളതാപനം മനുഷ്യാരോഗ്യത്തിലുണ്ടാക്കുന്ന അപകടകരമായ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി സലിം ഹബായേബാണ്‌ ഇക്കാര്യം പറഞ്ഞത്.

മൂന്നു മാസത്തിനുള്ളില്‍ കൊതുക് പരത്തുന്ന മലമ്പനി പോലുള്ള രോഗങ്ങള്‍ വളരെ കൂടുതലായി പടരാനുള്ള സാധ്യതയുണ്ട്‌. പരാദപ്രാണികള്‍ പകര്‍ത്തുന്ന മറ്റ്‌ രോഗങ്ങളും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വര്‍ധിക്കും.

കാലാവസ്ഥ മാറ്റങ്ങള്‍ കൊണ്ട്‌ മനുഷ്യരുടെ ആരോഗ്യത്തിന്‌ വലിയ ദോഷങ്ങളുണ്ടാകുമെന്ന്‌ ചൂണ്ടിക്കാണിച്ച ലോകാരോഗ്യ സംഘടനയുടെ മേഖലാ ഡയറക്ടര്‍ സാംലീ പിലാന്‍ബാങ്‌ചാങ്‌ ,വായുവിന്റെ ഗുണനിലവാരം തകരുമെന്നും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുമെന്നും മുന്നറിയിപ്പു നല്‍കി.

ചൂടുകാറ്റ്‌ കൂടുതല്‍ കാഠിന്യത്തോടെ നീണ്ടുനില്‍ക്കുമെന്നും അത്‌ കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്‌ സൂര്യാഘാതത്തിനും ഹൃദയസംബന്ധിയായരോഗങ്ങള്‍ക്കും ഇടവരുത്തും.

ശ്വാസകോശ സംബന്ധിയായരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, പരാദപ്രാണികള്‍ പടര്‍ത്തുന്ന രോഗങ്ങള്‍, മുറിവുകള്‍, മാനസിക സമ്മര്‍ദങ്ങള്‍, പോഷകാഹാരക്കുറവ്‌ എന്നിവയാണ്‌ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കൊണ്ട്‌ പടരുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍- അദ്ദേഹം പറഞ്ഞു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion