സെക്‌സിന് വയസില്ല

By Super

എഴുപത്‌-എണ്‍പത്‌ വയസ്സിനിടയിലുള്ള സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സാധാരണപോലെ സജീവമായ ലൈംഗികശേഷിയുള്ളതായി പഠന റിപ്പോര്‍ട്ട്‌.

ഇവരില്‍ പലരും യൗവ്വനകാലത്തെപ്പോലെതന്നെ എഴുപത്‌ വയസ്സിന്‌ ശേഷവും തൃപ്‌തികരമായ ലൈംഗിക ജീവിതം നയിക്കാന്‍ പ്രാപ്‌തരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സ്‌റ്റാസി ടെസ്ലര്‍ ലിന്‍ഡേയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ്‌ പ്രായംചെന്നവരിലെ ലൈംഗികശേഷിയെക്കുറിച്ച്‌ പഠനം നടത്തിയത്‌.

തുടര്‍ച്ചയായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ പ്രായത്തിന്‌ വലിയ പങ്കൊന്നുമില്ലെന്ന്‌ ലിന്‍ഡേ ചൂണ്ടിക്കാണിക്കുന്നു. ഗവേഷകസംഘം നടത്തിയ നിരീക്ഷണമനുസരിച്ച്‌ 57നും 64നും ഇടയില്‍പ്രായമുള്ള 73 ശതമാനം ആളുകളും മുന്‍വര്‍ഷങ്ങളില്‍ ഒരുതവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഇതാണ്‌ ഇവരെ ഈ പ്രായത്തിലും ലൈംഗികമായി സജീവതയുള്ളവരാക്കി നിലനില്‍ത്തുന്നത്‌.

65നും 74നും ഇടയില്‍ പ്രായമുള്ള 53 ശതമാനം പുരുഷന്മാരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്‌. എന്നാല്‍ സ്‌ത്രീകളുടെ കാര്യത്തില്‍ ഈ പ്രായത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ വളരെ കുറവാണ്‌. കാരണം ഇവര്‍ക്ക്‌ സ്വന്തം പങ്കാളികള്‍ നഷ്ടപ്പെട്ടിരിക്കുമെന്നതുതന്നെ.

പഠനവിധേയരാക്കിയവരില്‍ 50 ശതമാനം പുരുഷന്മാരും കാല്‍ഭാഗത്തോളം സ്‌ത്രീകളും ഏതെങ്കിലും തരത്തില്‍ ലൈംഗിക അഭിവാഞ്ച പൂര്‍ത്തീകരിക്കുന്നുണ്ടെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ഇതിനര്‍ത്ഥം പ്രായം ചെന്നവരിലും ലൈംഗികതയ്‌ക്കുള്ള പ്രകടമായ ആഗ്രഹം ഉണ്ടെന്നാണ്‌. മാത്രമല്ല അവരുടെ ശരീരത്തിന്‌ അത്‌ ആവശ്യവുമാണ്‌- ലിന്‍ഡേ പറയുന്നു.

പ്രായം ചെന്നവരിലും ലൈംഗികതയെക്കുറിച്ചുള്ള സംസാരം പോലും തെറ്റാണെന്ന ധാരണ നിലനില്‍ക്കുന്നതുകൊണ്ട്‌ പലര്‍ക്കും ഈ ആഗ്രഹം പൂര്‍ത്തീകരിയ്‌ക്കാന്‍ കഴിയുന്നില്ല. സര്‍വ്വേയില്‍ പങ്കെടുത്ത 75-85വയസ്സിനുള്ളിലുള്ളവരില്‍ മിക്കവരും തങ്ങളുടെ പങ്കാളികളുമായി മാസത്തില്‍ രണ്ടുതവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുണ്ടത്രേ.

ഇവരില്‍ 13ശതമാനം പുരുഷന്മാരും ഒരു ശതമാനം സ്‌ത്രീകളും ലൈംഗികശേഷികൂട്ടാനുള്ള മരുന്നുകളും ചികിത്സകളും സ്വീകരിയ്‌ക്കുന്നുമുണ്ട്‌. പ്രായം ചെന്നവരുടെ ശാരീരികവും മാനസികവുമായി ആരോഗ്യത്തില്‍ ലൈംഗികതയ്‌ക്ക്‌ കാര്യമായ പങ്കുണ്ടെന്ന്‌ ഗവേഷകര്‍ വ്യക്തമാക്കുന്നു.

57നും 85നുമിടയിലുള്ള 3,005 സ്‌ത്രീളിലും പുരുഷന്മാരിലുമാണ്‌ ഗവേഷക സംഘം പഠനം നടത്തിയത്‌. 2005 ജൂലൈയില്‍ ആരംഭിച്ച പഠനം അവസാനിച്ചത്‌ മാര്‍ച്ച്‌ 2006ലാണ്‌. ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസിനിലാണ്‌ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion