കോവിഡ്-19 പോലെ തന്നെ, ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന എച്ച്എംപിവിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിട്ട് ദിവസം രണ്ട് കഴിഞ്ഞു. ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ ഭാഗത്ത് നിന്നും അറിയിപ്പോ പ്രതികരണമോ വന്നിട്ടില്ല. നിലവില്‍ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന അസുഖങ്ങള്‍ ശൈത്യകാലത്ത് സാധാരണയായി ഉണ്ടാകുന്നവയാണെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും ചൈനയില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങളില്‍ വര്‍ധിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ് അഥവാ എച്ച്എംപിവി വ്യാപനമാണ് കൂടുതല്‍. കോവിഡ്-19 വൈറസുമായി വളരെ സാദൃശ്യമുള്ള വൈറസാണ് എച്ച്എംപിവി എന്നതാണ് ഇവിടെ ആശങ്കപ്പെടുത്തുന്ന കാര്യം.

hmpv china
Photo Credit: AI Generated

ഈ വൈറസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും രോഗലക്ഷണങ്ങളും ആര്‍ക്കെല്ലാമാണ് രോഗസാധ്യതയെന്നും നോക്കാം.

എന്താണ് എച്ച്എംപിവി

2001ലാണ് ആദ്യമായി ഈ വൈറസിനെ തിരിച്ചറിയപ്പെടുന്നത്. ന്യൂമോവിറിഡേ കുടുംബത്തിലുള്ള വൈറസാണിത്. ആര്‍എസ്‌വി (റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ്)യോട് വളരെ സാദൃശ്യമുള്ള വൈറസാണിത്. ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ശ്വസനവ്യവസ്ഥയുടെ മുകള്‍ഭാഗത്തെയാണ് ഈ വൈറസ് ബാധിക്കുന്നത്. എന്നാല്‍ മുതിര്‍ന്നവരിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഈ വൈറസ് ഉണ്ടാക്കാറുണ്ട്. ആസ്ത്മ, സിപിഒഡി പോലുള്ള ശ്വാസകോശരോഗങ്ങള്‍ ഈ വൈറസിന്റെ സാന്നിധ്യത്തില്‍ മൂര്‍ച്ഛിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 3-6 ദിവസം കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചെറിയ ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ വരെ രോഗം മൂലം ഉണ്ടാകാം.

കോവിഡും എച്ച്എംപിവിയും തമ്മില്‍ ബന്ധമുണ്ടോ

കോവിഡ്-19 രോഗകാരിയായ വൈറസും എച്ച്എംപിവിയും തമ്മില്‍ വളരെ അടുത്ത സാദൃശ്യമുണ്ട്. കോവിഡ്-19 ഉള്ള അതേ രോഗലക്ഷണങ്ങള്‍ തന്നെയാണ് എച്ച്എംപിവിക്കും ഉള്ളത്. ലാബ് പരിശോധനയിലൂടെ മാത്രമേ കോവിഡിന് കാരണമാകുന്ന സാര്‍സ്-കോവ്-2 ആണോ എച്ച്എംപിവി ആണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു.

രോഗലക്ഷണങ്ങളും സമാനമാണ്. ഈ രണ്ട് വൈറസുകളും ശ്വാസകോശത്തെയാണ് ലക്ഷ്യമിടുന്നത്. നേരിയ ശ്വാസകോശ അണുബാധ മുതല്‍ ഗുരുതര അണുബാധ വരെയുണ്ടാകാം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗാണുസാന്നിധ്യമുള്ള പ്രതലങ്ങളിലൂടെയും രോഗം പകരാം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. കുട്ടികള്‍, പ്രായമായവര്‍, രോഗപ്രതിരോധം കുറഞ്ഞവര്‍ എന്നിവരാണ് ഈ വൈറസിനെ കൂടുതല്‍ ഭയക്കേണ്ടത്. രോഗം വരാതിരിക്കാന്‍ കോവിഡ്-19 കാലത്ത് ഉണ്ടായിരുന്നത് പോലെ കനത്ത ജാഗ്രതും ശുചിത്വവും ഉണ്ടാകണം. എപ്പോഴും മാസ്‌ക് ധരിക്കുക, പ്രത്യോകിച്ച് ആള്‍ക്കൂട്ടം ഉള്ള സന്ദര്‍ഭങ്ങളില്‍, കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക, മൂക്കിലും വായിലും കണ്ണിലും അനാവശ്യമായി തൊടാതിരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയെല്ലാമാണ് രോഗം വരാതിരിക്കാനുള്ള വഴികള്‍.

രോഗവ്യാപന രീതി

ഹ്യൂമണ്‍ മെറ്റന്യൂമോവൈറസ് ഫോര്‍മൈറ്റ് വൈറസാണ്. രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ രോഗാണുസാനനിധ്യമുള്ള പ്രതലത്തിലൂടയോ മാത്രമേ അത് പകരുകയുള്ളു. രോഗിക്ക് ഹസ്തദാനം നല്‍കല്‍, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ അവരുടെ സമീപത്ത് നില്‍ക്കല്‍ എന്നിവ രോഗാണുബാധ ഉണ്ടാക്കാം. രോഗാണുസാന്നിധ്യമുള്ള പ്രതലത്തില്‍ തൊട്ടതിന് ശേഷം അതേ കൈ അണുവിമുക്തമാക്കാതെ വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പകരും.

ഇന്ത്യയില്‍ പേടിക്കേണ്ട സാഹചര്യമില്ല

നിലവില്‍ ഇന്ത്യയില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഇന്‍ഫ്‌ളുവന്‍സ, ശ്വാസകോശസംബന്ധ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം അറിയിച്ചു. അസേമയം ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും മുന്‍കരുതലെന്നോണം മാസ്‌ക് ഉപയോഗിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion