വെറുമൊരു നിശ്വാസത്തിലൂടെ ശ്വാസകോശ കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമോ? കഴിയും

അര്‍ബുദം അഥവാ കാന്‍സര്‍ എത്രയും വേഗം തിരിച്ചറിയപ്പെടുന്നുവോ അത്രയും അപകടസാധ്യത കുറയും. ചികിത്സ എളുപ്പവും ഫലപ്രദവും ആകും. രോഗമുക്തി വേഗത്തിലാകും. പക്ഷേ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് എളുപ്പമല്ല. അതിന് രോഗലക്ഷണങ്ങളെ കുറിച്ച് ആളുകള്‍ക്ക് വ്യക്തമായ അവബോധം ഉണ്ടാകണം. വെറും ഉച്ഛാസ വായുവിലൂടെ ശ്വാസകോശ അര്‍ബുദം തിരിച്ചറിയാന്‍ കഴിയുന്ന സ്ഥിതിവിശേഷം ആലോചിച്ചുനോക്കൂ. അതിന് സാധിക്കുമെന്നാണ് പുതിയ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

lung-cancer screening
Photo Credit: AI Generated

അള്‍ട്രാ-സെന്‍സിറ്റീവ് ആയ മോണിറ്ററുകള്‍ക്ക് ഉച്ഛാസവായുവിലൂടെ ശ്വാസകോശ കാന്‍സര്‍ തിരിച്ചറിയാന്‍ സാധിക്കുന്ന കാലം വിദൂരമല്ല. ഇത് സംബന്ധിച്ച് ചെറിയ തോതില്‍ നടന്ന ഒരു പരീക്ഷണത്തില്‍ അത്തരമൊരു ഉപകരണം ശ്വാസകോശ കാന്‍സര്‍ കൃത്യമായി തിരിച്ചറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാന്‍സര്‍ ഇല്ലാത്ത 8 പേരെയും കാന്‍സര്‍ ഉള്ള 5 പേരെയും ഈ മോണിറ്റര്‍ കൃത്യമായി തിരിച്ചറിഞ്ഞു.

വികസനം

ചൈനയിലെ ജെജാംഗ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്. ഐസോപ്രീന്‍ എന്ന സംയുക്തത്തെ അടിസ്ഥാനമാക്കിയാണ് ഉപകരണം കാന്‍സര്‍ കണ്ടെത്തുന്നത്. ഉച്ഛാസവായുവില്‍ ഐസോപ്രീനിന്റെ അളവ് കുറവാണെങ്കില്‍ അത് ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാണ്. എന്നാല്‍ നേരിയ തോതിലുള്ള വ്യത്യാസം അളക്കാന്‍ പ്രയാസമാണ്.

കാന്‍സര്‍ തിരിച്ചറിയാന്‍ ഈ ആശയം ഫലപ്രദമാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ഉപകരണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഫലപ്രദമാക്കാനും സാങ്കേതികവിദ്യ ഉപയോദപ്പെടുത്താന്‍ സാധിക്കും. കുറഞ്ഞ ചിലവില്‍ ഇത്തരമൊരു ഉപകരണം വിപണിയില്‍ എത്തുന്നത് ശ്വാസകോശ കാന്‍സര്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും ചികിത്സ നേടുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ചിലവ് കുറഞ്ഞതും ശ്വാസവായു ഉപയോഗിച്ച് കാന്‍സര്‍ സ്‌ക്രീനിംഗ് സാധ്യമാക്കുന്നതുമായ ഉപകരണം എന്ന നിലയ്ക്കും മാത്രമല്ല, വാതകങ്ങളെ തിരിച്ചറിയുന്ന വളരെ കാര്യക്ഷമമായ ഡിസൈന്‍ എന്ന നിലയ്ക്കും ഈ ഉപകരണം പ്രാധാന്യമര്‍ഹിക്കുന്നതായി ഉപകരണം വികസിപ്പിച്ച ഗവേഷകര്‍ അവകാശപ്പെടുന്നു.

പ്രവര്‍ത്തനം

വളരെ കൃത്യതയോടെ ഐസോപ്രീന്‍ അളവ് തിരിച്ചറിയുന്നതിനായി നാനോഫ്‌ളേക്‌സ് ആണ് ഗവേഷകര്‍ വികസിപ്പച്ചത്. പ്ലാറ്റിനം, ഇന്‍ഡിയം, നിക്കല്‍, ഓക്‌സിജന്‍ എന്നിവ സമന്വയിപ്പിച്ചാണ് അത് തയ്യാറാക്കിയിരിക്കുന്നത്. നിശ്വാസവായുവിലെ ഐസോപ്രീന്‍ നാനോഫ്‌ളേക്‌സില്‍ തട്ടുമ്പോള്‍ അതിന്റെ അളവിനനുസരിച്ച് ഇലക്ട്രോണുകള്‍ പുറന്തള്ളപ്പെടും. ഇത് കൃത്യമായി അളക്കാന്‍ സാധിക്കും. 2 പിപിബി (പാര്‍ട്‌സ് പെര്‍ ബില്യണ്‍) വരെ കുറഞ്ഞ ഐസോപ്രാീന്‍ അളക്കാന്‍ ഈ സെന്‍സറിന് സാധിക്കും. നിലവിലെ സാങ്കേതികവിദ്യ കൊണ്ട് പരമാവധി സാധിക്കുക അത്രയാണ്. പരീക്ഷണത്തില്‍ പങ്കെടുത്ത 13 പേരില്‍ അഞ്ചുപേര്‍ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു. നിശ്വാസ വായുവില്‍ ഇവരുടെ ഐസോപ്രീന്‍ അളവ് 40 പിപിബി ആയിരുന്നു. എന്നാല്‍ രോഗമില്ലാത്ത ബാക്കിയുള്ളവരില്‍ ഐസോപ്രീന്‍ 60 പിപിബിയില്‍ കൂടുതലായിരുന്നു.

ഐസോപ്രീന്‍ ഉണ്ടാകുന്നത് എങ്ങനെ

ശ്വാസകോശ കാന്‍സര്‍ ശരീരത്തിനുണ്ടാകുന്ന തകരാറുകള്‍ ശരീരത്തിലെ ചില പ്രധാന പ്രക്രിയകളെ സ്വാധീനിക്കുന്നു. ആ മാറ്റങ്ങള്‍ ശരീരത്തിലെ ഐസോപ്രീനിന്റെ അളവിനെ ബാധിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.

ലോകത്ത് ഏറ്റവുമധികം കാന്‍സാര്‍ ബാധിത മരണങ്ങള്‍ ഉണ്ടാകുന്നത് ശ്വാസകോശ കാന്‍സറിലൂടെയാണ. പുകവലിയാണ് ശ്വാസകോശ കാന്‍സറിന്റെ പ്രധാനകാരണം. 2020-ല്‍ ലോകത്ത് പതിനെട്ട് ലക്ഷം ആളുകള്‍ ശ്വാസകോശ കാന്‍സര്‍ മൂലം മരണമടഞ്ഞുവെന്നാണ് കണക്ക്. വളരെ വൈകി മാത്രം തിരിച്ചറിയപ്പെടുന്ന കാന്‍സറുകളിലും ശ്വാസകോശ കാന്‍സര്‍ മുന്‍പന്തിയിലാണ്. വൈകി രോഗി തിരിച്ചറിയപ്പെടുന്നത് ചികിത്സാഫലത്തെയും ബാധിക്കുന്നു.

ശ്വാസകോശ കാന്‍സര്‍ നിര്‍ണയത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന കണ്ടിപിടിത്തം ആണെങ്കിലും ഈ ഉകരണം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ഏറെദൂരം ഇനിയും പോകാനുണ്ടെന്ന് ഗവേഷകര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Friday, November 22, 2024, 16:11 [IST]
X
Desktop Bottom Promotion