പന്നിപ്പനി: രോഗവും, ചികിത്സയും

By Super

ലോകം മുഴുവന്‍ പന്നിപ്പനി ഭീതിയിലാണ്‌, ഇതുകാരണം പ്രിയ്യപ്പെട്ടവരെ കാണാനായ കാലംകൂടി അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നി്‌ന്നുമൊക്കെ നാട്ടിലെത്തുന്നവര്‍ക്ക്‌ ചെറിയ ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍ വിമാനത്താവളത്തില്‍ നിന്നും നേരേ ടിക്കറ്റ്‌ കിട്ടുന്നത്‌ ആശുപത്രികളിലെ ഒബ്‌സര്‍വേഷന്‍ സെല്ലുകളിലേയ്‌ക്കാണ്‌.

ആദ്യം പന്നിപ്പനിയെന്ന്‌ വിളിച്ച ഈ വിനാശകാരിയെ പിന്നീട്‌ ലോകാരോഗ്യ സംഘടന എച്ച1എന്‍1 ഇന്‍ഫ്‌ളുവന്‍സ എന്ന്‌ പേരിട്ടുവിളിച്ചു. രോഗകാരിയായ വൈറസിനെ എച്ച്‌1എന്‍1 വൈറസ്‌ എന്നും വിളിച്ചു. ഇപ്പോള്‍ പതിനഞ്ചിലേറെ രാജ്യങ്ങളില്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നത്‌ നമ്മള്‍ മലയാളികള്‍ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്‌. കാരണം ഒട്ടേറെ മലയാളികള്‍ ഈ രാജ്യങ്ങളിലെല്ലാം ഉണ്ടെന്നതു തന്നെ.

അഞ്ചുവര്‍ഷം മുമ്പാണ്‌ ഈ വൈറസിനെ കണ്ടെത്തിയത്‌. പന്നികളില്‍ നിന്നും മനുഷ്യരിലേയ്‌ക്ക്‌ പടരുകയും പിന്നീട്‌ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്‌ക്ക്‌ പടരുകയും ചെയ്യുന്നതാണ്‌ ഈ രോഗം.

മനുഷ്യനില്‍ നിന്നും തിരിച്ച്‌ പന്നികളിലേയ്‌ക്കും ഈ രോഗം പടരുമെന്ന്‌ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു പന്നിവളര്‍ത്തു കേന്ദ്രങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിലാണ്‌ ആദ്യം രോഗം പടരുക.

പ്രത്യേകിച്ചു സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്തവരില്‍ രോഗാണുക്കള്‍ പെട്ടെന്ന്‌ പ്രവേശിക്കുന്നു. പന്നികളില്‍ നിന്നും പടരുന്ന വൈറസിന്‌ മനുഷ്യശരീരത്തില്‍ രൂപവ്യത്യാസം സംഭവിക്കുന്നതായി അയോവ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

പന്നിപ്പനിയുടെ ലക്ഷണങ്ങള്‍

പനി, ചുമ, തൊണ്ടവേദന, തൊണ്ടയില്‍ അസ്വസ്ഥത, ശരീര വേദന, തലവേനദ, ക്ഷീണം എന്നിവ രോഗലക്ഷണങ്ങളാണ്‌. ചിലരില്‍ ചര്‍ദ്ദിയും വയറിളക്കവും കാണുന്നുണ്ട്‌.

രോഗപ്രതിരോധ മാര്‍ഗ്ഗം

പന്നിഫാമുകളിലും മറ്റും പണിയെടുക്കുന്നവരും മൃഗഡോക്ടര്‍മാരും മറ്റും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുക. കയ്യുറകള്‍, മുഖാവരണം എന്നിവ നിര്‍ബ്ബന്ധമായും ധരിക്കുക. പന്നികള്‍ക്ക്‌ പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നതിലൂടെ നേരിട്ടുള്ള രോഗവ്യാപനം തടയാന്‍ ഒരു പരിധിവരെ കഴിയും.

രോഗമുള്ള മനുഷ്യരുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. വായുവിലൂടെയം രോഗം പടരും. രോഗമുള്ളവരുടെ ചുമ, തുമ്മല്‍ എന്നിവയൂടെ രോഗാണുക്കള്‍ വായുവില്‍ കലരും. പന്നിയിറച്ചി, അതുകൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ എന്നിവയില്‍ നിന്നും രോഗം പടരില്ലെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌.

രോഗബാധയുടെ ആദ്യത്തെ അഞ്ചുനാളുകളിലാണ്‌ പ്രധാനമായും വൈറസ്‌ പകരുന്നത്‌. കുട്ടികളിലാണെങ്കില്‍ രോഗം പകരുന്നത്‌ പത്തുദിവസത്തിനുള്ളിലുമാകാം, ആദ്യം അഞ്ചു ദിവസത്തിനുള്ളിലുള്ള ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെ രോഗമുണ്ടോയെന്നകാര്യം കണ്ടെത്താന്‍ കഴിയും.

ചികിത്സ ആന്റിവൈറല്‍ മരുന്നുകളിലൂടെ രോഗത്തിന്‌ ശമനമുണ്ടാക്കാം. രോഗലക്ഷണങ്ങള്‍ കണ്ടു രണ്ടുദിവസത്തിനകം മരുന്നു തുടങ്ങാനായാല്‍ ഏറെ ഫലപ്രദമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion