മാരകമാകുമോ കോവിഡ് ജെ.എന്‍ 1 വൈറസ്? ഇനിയൊരു ലോക്ക് ഡൗണ്‍ ആവശ്യമായി വരുമോ?

ലോകത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത JN.1 എന്ന് പേരിട്ടിരിക്കുന്ന കോവിഡ് 19 ന്റെ പുതിയ വകഭേദം ഡിസംബർ 8 ന് ഇന്ത്യയിലും കണ്ടെത്തി. തിരുവനന്തപുരത്തെ കരകുളത്താണ് ആദ്യത്തെ കേസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്‍ "നിരന്തര ജാഗ്രത പാലിക്കാൻ" ആരോഗ്യ വകുപ്പ് നിര്‍ദ്ദേശവും നല്‍കി.

ഈ ഉപ-വകഭേദം യഥാർത്ഥത്തിൽ ലക്സംബർഗിൽ കണ്ടെത്തിയ ഒമിക്രൊൺ ഉപ-വകഭേദമായ പിറോളയുടെ (BA.2.86) പിൻഗാമിയാണ്. ഇവയുടെ സ്പൈക്ക് പ്രോട്ടീനില്‍ കാര്യമായ മാറ്റങ്ങൾ ഉണ്ട്, അതിനാല്‍ കൂടുതൽ വേഗതയില്‍ ഉള്ള പടര്‍ച്ചാ സാധ്യതയും പ്രധിരോധ ശേഷിയും ഉണ്ടായേക്കാം.

Covid 19 New Variant JN 1

കോവിഡ് വേരിയന്റ് JN.1 ന്റെ ലക്ഷണങ്ങൾ എന്തൊക്കെ ?

പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളും പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചുമ, ചില സന്ദർഭങ്ങളിൽ ദഹന പ്രശ്നങ്ങള്‍ എന്നിവ തന്നെയായിരിക്കും. ഇതില്‍ നിന്നും രക്ഷ നേടുവാനായി കോവിഡിന് സ്വീകരിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും, അതായത് മാസ്ക്ക് - സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ തീര്‍ച്ചയായും പാലിക്കേണ്ടതുണ്ട്. അതോടൊപ്പം പുതിയ വേരിയന്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്, പക്ഷെ ഈ കാര്യത്തിന്മേല്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ JN.1 എന്ന വേരിയന്റിന്റെ എത്ര കേസുകൾ കണ്ടെത്തിയിട്ടുണ്ട്?

ഡിസംബര്‍ 23 -ന് ലഭ്യമായ കണക്ക് പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിച്ച 2,997 സജീവ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ കാലത്തിനു ശേഷമുള്ള ഈ നിരക്ക് വര്‍ദ്ധന പുതിയ വേരിയന്റിനെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നതാണ്. മാത്രമല്ല പുതിയ വേരിയന്റ് കാരണമായി കേരളത്തിൽ ഇതുവരെ 4 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ്-19 പുതിയ വേരിയന്റ് JN.1 അപകടകാരിയാണോ ?

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്, അതിന്റെ പകരുന്നതിനെ കുറിച്ച് ആശങ്കയുണ്ടെങ്കിലും, മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ജെഎൻ.1 അപകടകരമാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല. നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ JN.1 -ന് കഴിയുമെങ്കിലും, ഇത് കൂടുതൽ ഗുരുതരമായ അണുബാധകളിലേക്കോ സങ്കീര്‍ണ്ണതകളിലേക്കോ പോകുന്വാന്‍ സാധ്യതയില്ലെന്ന് CDC ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ കൊവിഡ്-19 സബ് വേരിയന്റ് ജെഎൻ.1 ന്റെ പ്രാഥമിക കണ്ടെത്തലിനെക്കുറിച്ച് സംസാരിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്, ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. "ഒരു ആശങ്കയും ആവശ്യമില്ല. അതൊരു ഉപ വേരിയന്റാണ്. അത് ഇവിടെ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ്, സിംഗപ്പൂർ എയർപോർട്ടിൽ സ്‌ക്രീൻ ചെയ്ത ഏതാനും ഇന്ത്യക്കാരിൽ ഈ വേരിയന്റ് കണ്ടെത്തിയിരുന്നു. ജീനോം സീക്വൻസിങ്ങിലൂടെ കേരളം ഇവിടെ വേരിയന്റ് തിരിച്ചറിഞ്ഞുവെന്നു മാത്രം. വിഷമിക്കേണ്ട കാര്യമില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്." അവര്‍ പറഞ്ഞു.

പുതിയ സ്‌ട്രെയിനിന് പ്രതിരോധശേഷി ഒഴിവാക്കാനും വേഗത്തിൽ പടരാനും കഴിയുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. "XBB -യിൽ നിന്നും ഈ വൈറസിന്റെ മറ്റെല്ലാ മുൻ പതിപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമായതും പ്രതിരോധ മാര്‍ഗ്ഗങ്ങളെ തരണം ചെയ്യുന്നതും വേഗത്തിൽ പടരുന്നതുമായ ഒരു വകഭേദമാണ് JN.1. മുമ്പ് കോവിഡ് അണുബാധയുണ്ടായവരെയും വാക്സിനേഷൻ എടുത്ത ആളുകളെയും ബാധിക്കാൻ ഇത് കാരണമായേക്കാം" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, December 23, 2023, 11:00 [IST]
X
Desktop Bottom Promotion