കുളത്തില്‍ മാത്രമല്ല, മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബ ഇവിടങ്ങളിലും; മരണസാധ്യത 95 ശതമാനം വരെ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരണം സംഭവിച്ചയാള്‍ കുളിച്ച കുളത്തില്‍ കുളിച്ച മറ്റ് നാലുപേര്‍ക്ക് കൂടി കടുത്ത പനിയും അവരിലൊരാള്‍ക്ക് മസ്തിഷ്‌ക ജ്വരവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം സംബന്ധിച്ച ഭീതി പടര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന ബ്രെയിന്‍ ഈറ്റിംഗ് അമീബ ഥവാ നിഗ്ലേറിയ ഫൗലേറി എവിടെയെല്ലാമാണ് കാണപ്പെടുന്നതെന്നും എന്തെല്ലാം രോഗലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.

amebic enchephalatis kerala

ഈ അമീബ എവിടെയെല്ലാം ഉണ്ട്?

മണ്ണിലും ചെറുചൂടുള്ള കുളങ്ങളിലും പുഴകളിലും തടാകങ്ങളിലും ചൂടുള്ള നീരുറവകളിലും കാണപ്പെടുന്ന ഒരു തരം അമീബയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രധാന രോഗഹേതുവായ നിഗ്ലേറിയ ഫൗലേറി. വളരെ അപൂര്‍വ്വമായി ഇവ ശുചിയായി സൂക്ഷിക്കാത്ത സ്വിമ്മിംഗ് പൂളുകളിലും വാട്ടര്‍ തീം പാര്‍ക്ക് പോലുള്ള ഇടങ്ങളിലും സ്പളാഷ് പാഡുകളിലും കാണപ്പെടാറുണ്ട്. അതുപോലെ പൈപ്പുവെള്ളത്തിലും ചിലപ്പോള്‍ ഈ അമീബ ഉണ്ടാകാറുണ്ട്.

മൂക്കിലൂടെയാണ് സാധാരണയായി ഈ അമീബ തലച്ചോറിലെത്തുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സെഫലാറ്റിസ് എന്ന രോഗമാണ് ഇതുണ്ടാക്കുക.

ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത് എന്നുള്ളതിനാലും തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുന്നതിനാലുമാണ് ഇവയെ ബ്രെയിന്‍ ഈറ്റിംഗ് അമീബ എന്ന് വിളിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രം വരുന്ന രോഗമാണ് ഇതെങ്കിലും മരണനിരക്ക് വളരെ അധികമാണ്.

രോഗാണു ശരീരത്തില്‍ എത്തുന്നത് എങ്ങനെ?

രോഗാണുസാന്നിധ്യമുള്ള കുളത്തിലോ പുഴയിലെ മറ്റ് ജലാശയങ്ങളിലോ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നവരിലാണ് സാധാരണയായി ഈ രോഗം വരുന്നത്. പൊതുവേ വേനല്‍ക്കാലത്താണ് ഈ രോഗം ഉണ്ടാകുക. ഏറെക്കാലം ചൂടുകാലാവസ്ഥയില്‍ ജലാശയത്തിലെ വെള്ളം കുറയുകയും വെള്ളം ചൂടുപിടിച്ച് കിടക്കുകയും ചെയ്യുമ്പോഴാണ് ഈ രോഗം വരാന്‍ സാധ്യത കൂടുതല്‍.

മുഖം കഴുകാനോ മൂക്കിന്റെ ഉള്‍വശം വൃത്തിയാക്കാനോ നിഗ്ലേറിയ ഫൗലേറി ഉള്ള പൈപ്പ് വെള്ളം ഉപയോഗിച്ചവരിലും അപൂര്‍വ്വമായി ഈ രോഗം വന്ന കേസുകളും ഉണ്ട്. അതുപോലെ തന്നെ സ്പ്ലാഷ് പാഡുകള്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ വെള്ളത്തില്‍ കളിച്ചവര്‍ക്കും രോഗം വന്ന അപൂര്‍വ്വം കേസുകള്‍ ലോകത്ത് ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളിലെല്ലാം വെള്ളത്തില്‍ മതിയായ അളവില്‍ ക്ലോറിന്‍ ഇട്ട് ശുദ്ധീകരിച്ചിരുന്നില്ല.

അമീബ സാന്നിധ്യമുള്ള വെള്ളം വായിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ രോഗം വരില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. അതുപോലെ തന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും ഈ രോഗം പകരില്ല.

ലക്ഷണങ്ങള്‍

തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. അതേസമയം വളരെ വേഗം രോഗം ഗുരുതരമാകാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ഒന്ന് മുതല്‍ പതിനെട്ട് ദിവസത്തിനകം രോഗികള്‍ മരണപ്പെടാം. അഞ്ച് ദിവസത്തിനകം രോഗി കോമയിലെത്താം. എങ്കിലും കേരളത്തില്‍ ഈ രോഗം ബാധിച്ച പതിനാലുകാരന്‍ അത്ഭുതകരനായി രക്ഷപ്പെട്ട അനുഭവവും നമുക്ക് മുമ്പിലുണ്ട്.

രോഗഭീഷണി എങ്ങനെ കുറയ്ക്കാം?

*കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുകയോ ചാടുകയോ നീന്തുകയോ ചെയ്യുമ്പോള്‍ മൂക്ക് കൈ കൊണ്ട് അടച്ച് പിടിക്കുകയോ നോസ്‌ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.

*ചൂടുള്ള വെള്ളമുള്ള കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുമ്പോള്‍ തല വെള്ളത്തിന് മുകളിലായി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുക.

*ആഴം കുറഞ്ഞ ജലാശയങ്ങളില്‍ അടിവശത്തേക്ക് പോകുകയോ അവിടുത്തെ ചെളിയില്‍ കളിക്കാതിരിക്കുകയോ ചെയ്യുക. കാരണം അമീബ കാണപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത അവിടെയാണ്.

*മൂക്ക് വൃത്തിയാക്കുമ്പോള്‍ ഡിസ്റ്റില്‍ ചെയ്തതോ തിളപ്പിച്ചതോ ആയ പൈപ്പ് വെള്ളം ഉപയോഗിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, August 5, 2024, 14:30 [IST]
X
Desktop Bottom Promotion