കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം കാഴ്ച കളയും

By ഡോ ആഷ്‌ലി മുളമൂട്ടില്‍

Lady
കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകള്‍ ചിലവിടുന്ന ഒരു യുവത്വമാണ് നമ്മുടേത്. ജോലിക്കു വേണ്ടിയും വിവരങ്ങള്‍ ശേഖരിക്കാനും കമ്പ്യൂട്ടറിനേയാണ് ആധുനിക ലോകം ആശ്രയിക്കുന്നത്. കണ്ണുകള്‍ക്ക് വിശ്രമമില്ലാതെ കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗത്തിലേക്കു വഴി വയ്ക്കുന്നുണ്ട്.

കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, കാഴ്ച കേന്ദ്രീകരിയ്ക്കാന്‍ കഴിയാതിരിക്കുക, തലവേദന, കണ്ണില്‍ കരടു പോയതു പോലുള്ള തോന്നല്‍, കണ്ണില്‍ നിന്നും കണ്ണുനീര്‍ വരാതിരിക്കുക തുടങ്ങിയവയാണഅ സിവിഎസ് അഥവാ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ഇതുകൂടാതെ തളര്‍ച്ച, പുറംവേദന, കഴുതത്ു വേദന തുടങ്ങിയ ലക്ഷണങ്ങളും പരോക്ഷമായി ഈ രോഗത്തിനുണ്ടാകും. കണ്ണിനുണ്ടാകുന്ന ക്ഷീണവും തലവേദനയും ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

പലവിധ കാരണങ്ങളാലും സിവിസി ഉണ്ടാകാം. കമ്പ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുക, കമ്പ്യൂട്ടര്‍ മോണിറ്റര്‍ വച്ചിരിക്കുന്ന രീതി ശരിയല്ലാതിരിക്കുക, ഏറെ നേരം കണ്ണു ചിമ്മാതിരിക്കുക എന്നിവ ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളാണെന്നു പറയാം.

കണ്ണുകളിലുണ്ടാകുന്ന വരള്‍ച്ച ഈ രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. കണ്ണുനീര്‍ യഥാര്‍ത്ഥത്തില്‍ കണ്ണിന് സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്. ഓരോ തവണ കണ്ണു ചിമ്മുമ്പോഴും കണ്ണില്‍ ഈര്‍പ്പമുണ്ടാകുന്നുണ്ട്. കണ്ണു ചിമ്മാതിരിക്കുമ്പോഴും കണ്ണിന് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ഉണ്ടാകുന്നുവെന്നു പറയുന്നതിന്റെ കാരണമിതാണ്.

സിവിസി ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പ്രധാനമായും കമ്പ്യൂട്ടര്‍ മോണിറ്റര്‍ കണ്ണിന്റെ ലെവലിനു താഴെ വയ്ക്കുക എന്ന രീതി സ്വീകരിക്കുക. ഇതെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ ഈ വീഡിയോ സഹായത്തോടെ മനസിലാക്കാം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഒരോ 20 മിനിറ്റിലും 20 സെക്കന്റെങ്കിലും കണ്ണടച്ചിരിക്കുക. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക. കണ്ണു വരളാതിരിക്കാന്‍ ഇത് സഹായിക്കും.

ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണടയും കണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള മരുന്നും ഉപയോഗിക്കുക.

കമ്പ്യൂട്ടറില്‍ നിന്നുള്ള ഗ്ലെയറിംഗ് ഒഴിവാക്കുക.

കമ്പ്യൂട്ടറിനു മുന്നില്‍ നിന്ന് ഇടയ്‌ക്കെങ്കിലും ഒഴിഞ്ഞുനില്‍ക്കുക. അതിനൊപ്പം കാഴ്ചക്കു സഹായിക്കുന്ന പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്.

കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് സര്‍ജനും മെഡിയ്ക്കല്‍ ഡയറക്ടറുമാണ് ഡോ. ആഷ്‌ലി മുളമൂട്ടില്‍ . ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, January 5, 2012, 12:51 [IST]
X
Desktop Bottom Promotion